ഇനിയും ചൂഴലിക്കാറ്റ് എത്തുമോ? കോസ്റ്റ്ഡാര്‍ഡ് കപ്പുകള്‍ വിന്യസിച്ചു; തീരദേശത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു, നാവികസേന ഹെലിക്കോപ്റ്ററുകള്‍ മല്‍സ്യത്തൊഴിലാളികളെ തേടി ഇറങ്ങി

കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ വ്യാഴാഴ്ച വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിച്ചു. ഇതോടെ തീരദേശം വീണ്ടും പട്ടിണിയിലേക്ക് നീങ്ങും. അന്നന്ന് പോയി മീന്‍പിടിച്ച് ഉപജീവനം നടത്തുന്നവരാണ് ഭൂരിപക്ഷം മല്‍സ്യത്തൊഴിലാളികളും. അതിനാല്‍ റേഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്ന് സ്വതന്ത്രമല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് മാഗ്‌ലിന്‍ ആവശ്യപ്പെട്ടു. കാറ്റ് രണ്ട് ദിവസം ശക്തിപ്രാപിച്ചില്ലെങ്കില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനും സാധ്യതയുമുണ്ട്. ചിലര്‍ ഇന്ന് കമ്പവലയുമായി കടലില്‍ പോകാന്‍ തയ്യാറായിരുന്നു. ചുഴലിക്കാറ്റ് മുന്‍നിര്‍ത്തി മല്‍സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള സംവിധനം സംസ്ഥാനത്ത് അത്ര കാര്യക്ഷമമല്ലെന്നും മാഗ്‌ലിന്‍ ചൂണ്ടിക്കാട്ടി.
എല്ലാ താലൂക്കുകളിലും ക്യാമ്പ്
ഓഖി ദുരന്തത്തിന് ശേഷം തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരദേശം ദുരിതത്തിലാണ്. സര്‍ക്കാര്‍ പല വാഗ്ധാനങ്ങളും പ്രഖ്യാപിച്ചെങ്കിലും അതെല്ലാം നടപ്പാക്കിവരുന്നതേയുള്ളൂ. തുറമുഖങ്ങളിലടക്കം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുനരധിവാസകേന്ദ്രങ്ങള്‍ തയ്യാറാക്കാന്‍ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരദേശ ജില്ലകളില്‍ അതീവജാഗ്രത പുലര്‍ത്തണം. താലൂക്ക് തലത്തില്‍ ദുരിതാശ്വാസക്യാമ്പ് തുടങ്ങണമെന്നും സര്‍ക്കാര്‍ അറിയിപ്പ് നല്‍കി. അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമാകണമെന്ന് വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ ലക്ഷദ്വീപില്‍ അടുപ്പിച്ചു. ചെറുവള്ളങ്ങളിലും മറ്റും പോയവരെ തീരദേശ പൊലീസ് കരയ്‌ക്കെത്തിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ പലരും കടലില്‍ പോകുന്നില്ല. വലയുടെയും മറ്റും അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്.
എവിടെ കഴിയും
സര്‍ക്കാര്‍ ദുരിതാശ്വാസക്യാമ്പുകളും മറ്റും ഒരുക്കുമെന്ന് പറയുന്നുണ്ടെങ്കിലും അവിടേക്ക് റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും മറ്റ് സംവിധാനങ്ങളും എത്താന്‍ വൈകും. ആന്ധ്രയിലൊക്കെ ചുഴലിക്കാറ്റ് ഇടയ്ക്കിടെ വരുന്നതിനാല്‍ ആ സമയം മല്‍സ്യത്തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കാന്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളുണ്ട്. എന്നാല്‍ കേരളത്തിന്റെ തീരദേശത്ത് ഇത്തരം സംവിധാനങ്ങളൊന്നുമില്ല. പലപ്പോഴും സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റുമാണ് ആളുകളെ പാര്‍പ്പിക്കുന്നത്. ഇവിടങ്ങളില്‍ എല്ലാവര്‍ക്കും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലും ഉണ്ടാകില്ല. ആലപ്പുഴ ജില്ലയിലെ എല്ലാ താലൂക്കുകളിലും കോണ്‍ട്രോള്‍ റൂം തുറന്നെന്ന് കളക്ടര്‍ അറിയിച്ചു.
48 മണിക്കൂര്‍ നിര്‍ണായകം
കേരളത്തിന് തെക്ക് കിഴക്കായി ശ്രീലങ്കയ്ക്കടുത്താണ് ന്യൂനമര്‍ദ്ദം രൂപംകൊണ്ടത്. ഇത് ചുഴലിക്കാറ്റായി മാറാനുളള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി നാവികസേന ഹെലിക്കോപ്ടറുകള്‍ താഴ്ന്ന് പറന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. കോസ്റ്റ്ഗാര്‍ഡ് അടിയന്തര സാഹചര്യം നേരിടാന്‍ നാല് കപ്പലുകള്‍ വിന്യസിച്ചു. ലക്ഷദ്വീപ് വഴി ചുഴലിക്കാറ്റ് കടന്ന് പോകുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്നത്. കഴിഞ്ഞതവണ ഓഖി മുന്നറിയിപ്പ് കിട്ടാന്‍ വൈകിയതിനെ തുടര്‍ന്നാണ് വ്യാപക നാശനഷ്ടം സംഭവിച്ചത്. ഇത്തവണ എല്ലാ മുന്നൊരുക്കങ്ങളും മൂന്ന് ദിവസം മുമ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























