പാക്കിസ്ഥാനെതിരെ വാങ്ങിക്കൂട്ടിയ പടക്കോപ്പുകള്‍ സ്വന്തം ജനതക്കെതിരെ തിരിച്ചുപിടിക്കാനുള്ള ആഹ്വാനങ്ങളാണ് ബിജെപിനേതാക്കന്മാര്‍ നടത്തുന്നത്. നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവര്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്.- സുരേന്ദ്രന് മറുപടിയുമായി സനല്‍കുമാര്‍

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചിനെ വിമർശിച്ച ബി ജെ പി നേതാവ് കെ സുരേന്ദ്രന് മറുപടിയുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാർച്ചില്‍ പങ്കെടുത്തത് മാവോവാദികളും വിധ്വംസകശക്തികളുമാണെന്ന ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു തന്റെ ഫെയ്സ്ബുക്കിലൂടെയാണ് സനല്‍കുമാര്‍ ശശിധരന്‍ മറുപടി നൽകിയത്..
"ലോങ് മാര്‍ച്ചിലൂടെ വലിയൊരു കലാപമായിരുന്നു ലക്ഷ്യം. ഒരു വെടിവയ്പ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പും" എന്ന് തുടങ്ങിയ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ "കേരളത്തില്‍നിന്നു പോയ കിസാന്‍ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേര്‍ന്നാണ് ഈ സമരം നടത്തിയത് "എന്നും ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി സനല്‍കുമാര്‍ എത്തിയിരിക്കുന്നത്.
"നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികള്‍ ഇവരെ നിങ്ങള്‍ കണ്ടിട്ടില്ല. നിങ്ങളുടെ കണ്ണില്‍ അംബാനിമാരും അദാനിമാരും നിറഞ്ഞുകിടക്കുമ്പോള്‍ എങ്ങനെ കാണും. നിങ്ങളിപ്പോള്‍ കാണുന്നത് ഇന്ത്യയിലെ അടിസ്ഥാനവര്‍ഗം സ്വപ്നം കാണാന്‍ തുടങ്ങിയതിന്റെ ചലനമാണ്. "- സനല്‍കുമാര്‍ പോസ്റ്റില്‍ പറയുന്നു.
സനല്‍കുമാര്‍ ശശിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;
അടുത്ത ലോക്സഭാ ഇലക്ഷന്‍ വരെ സമരം ചെയ്യുന്ന എല്ലാ ആള്‍ക്കാരും ഒന്നുകില്‍ മാവോ വാദികളോ അല്ലെങ്കില്‍ വിധ്വംസക ശക്തികളോ ആയി മുന്‍കൂര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അവരെല്ലാം വലിയ കലാപകാരികളാണ്. പാക്കിസ്ഥാനെതിരെ വാങ്ങിക്കൂട്ടിയ പടക്കോപ്പുകള്‍ സ്വന്തം ജനതക്കെതിരെ തിരിച്ചുപിടിക്കാനുള്ള ആഹ്വാനങ്ങളാണ് ബിജെപിനേതാക്കന്മാര്‍ നടത്തുന്നത്. നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവര്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്.
നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികള്‍ ഇവരെ നിങ്ങള്‍ കണ്ടിട്ടില്ല. നിങ്ങളുടെ കണ്ണില്‍ അംബാനിമാരും അദാനിമാരും നിറഞ്ഞുകിടക്കുമ്പോള്‍ എങ്ങനെ കാണും. നിങ്ങളിപ്പോള്‍ കാണുന്നത് ഇന്ത്യയിലെ അടിസ്ഥാനവര്‍ഗം സ്വപ്നം കാണാന്‍ തുടങ്ങിയതിന്റെ ചലനമാണ്. ഇത് തുടക്കം മാത്രം. നിങ്ങളുടെ ദൈവത്തിന് അമ്പലം പണിയലാണ് രാജ്യത്തിന്റെ ആദ്യത്തേയും അവസാനത്തെയും ആവശ്യം എന്ന നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനത്തെ അവര്‍ അതിജീവിച്ച് തുടങ്ങി എന്നതിന്റെ സൂചനയാണ്. ഇത് ഇത്രപെട്ടെന്ന് സംഭവിക്കുമെന്ന് നിങ്ങളാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാനും. പക്ഷെ സത്യം ഇടിവെട്ടുപോലെ വരും.
സമരം സംഘടിപ്പിച്ചത് സിപിഎമ്മോ മാവോയിസ്റ്റോ ആരോ ആവട്ടെ മിസ്റ്റര്‍ സുരേന്ദ്രന്‍ അവരുടെ കയ്യില്‍ ആകെയുണ്ടായിരുന്ന ആയുധം സഹനത്തിന്റേതായിരുന്നു. നിങ്ങളുടെ ചെറിയ ഉദ്ദേശം സാധാരണക്കാരന് മനസ്സിലാകുന്നുണ്ട്. ഉയര്‍ന്നുവരുന്ന സമരങ്ങളെയൊക്കെ വിധ്വംസക പ്രവര്‍ത്തനമാക്കുന്ന കളിക്കുപിന്നില്‍ ഒരു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭീഷണി ഒളിച്ചിരിക്കുന്നില്ലേ എന്നാണ് സംശയം.
സത്യത്തില്‍ വലിയൊരു കലാപമായിരുന്നു ലക്ഷ്യം. ഒരു വെടിവെപ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പും. ഗുജറാത്ത് ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം മഹാരാഷ്ട്രയില്‍ ഇതു രണ്ടാം തവണയാണ് ഈ ഗൂഡാലോചന നടക്കുന്നത്. ആദ്യം പ്ളാന്‍ ചെയ്തത് വലിയൊരു ജാതി കലാപമായിരുന്നു. അതു ദയനീയമായി പരാജയപ്പെട്ടു. ദേവേന്ദ്ര ഫട്നാവീസ് ഈ നീക്കവും സമര്‍ത്ഥമായി നേരിട്ടു. ബംഗാളില്‍ കൃഷിക്കാരെ കോര്‍പ്പറേററുകള്‍ക്കുവേണ്ടി വെടിവെച്ചുകൊന്നവരാണ് ഇപ്പോള്‍ കര്‍ഷകരുടെ സംരക്ഷകരായി സമരം ചെയ്യുന്നത്. അതും സലീം ഗ്രൂപ്പിനുവേണ്ടി കൂട്ടക്കുരുതി നടത്തിയവര്‍.
വിയററ് നാം യുദ്ധത്തില്‍ കമ്യൂണിസ്ടുകളെ കൊന്നൊടുക്കാന്‍ പണം വാരി എറിഞ്ഞവര്‍ക്കുവേണ്ടിയാണ് അവര്‍ കൃഷിക്കാരെ കുരുതി കൊടുത്തത് എന്നോര്‍മ്മിക്കണം. ഇനിയും ഇത്തരം നീക്കങ്ങള്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പുവരെ പ്രതീക്ഷിക്കാം. വലിയ വായില്‍ സമരത്തെ പുകഴ്ത്തുന്നവരെ ഒരു കാര്യം വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സി. പി. എമ്മിനു കിട്ടിയത് വെറും ഒന്നേ കാല്‍ ശതമാനം വോട്ടാണ്.
കേരളത്തില്‍നിന്നു പോയ കിസാന്‍ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേര്‍ന്നാണ് ഈ സമരം നടത്തിയത്. പിന്തുണ പ്രഖ്യാപിച്ച പിണറായി വിജയന്‍ സ്വന്തം നാട്ടിലെ കൃഷിക്കാരൊക്കെ വലിയ നിലയിലെത്തിക്കഴിഞ്ഞു എന്നാണോ വിചാരിക്കുന്നത്? അല്ലെങ്കില്‍ തന്നെ രാഷ്ട്രീയ കൃഷിയല്ലാതെ എന്താണ് കേരളത്തില്‍ പച്ചപിടിച്ച വേറൊരു കൃഷിയുള്ളത്?
https://www.facebook.com/Malayalivartha
























