കല്യാണ ഫോട്ടോകളില്‍ മോര്‍ഫ് ചെയ്ത് നീലച്ചിത്രമുണ്ടാക്കിയ എഡിറ്റിംഗ് വീരൻ ഇപ്പോഴും കാണാമറയത്ത്; ബിബീഷ് മോർഫിംഗ് കലാപരിപാടികൾ തുടങ്ങിയത് അഞ്ച് വർഷങ്ങൾക്ക് മുമ്പ്: മോര്‍ഫ് ചെയ്ത ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയിൽ ഒരു ഗ്രാമത്തിലെ മുഴുവൻ നവവധുമാർ!

വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ശേഖരിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റി ഭീഷണിപ്പെടുത്തുന്ന സ്റ്റുഡിയോ ജീവനക്കാരനെ കണ്ടെത്താനാവാതെ പൊലീസ്. വടകര സദയം എന്ന സ്റ്റുഡിയോയിലെ ജീവനക്കാരനായിരുന്ന ബിബീഷായിരുന്നു ഇതിന് പിന്നില്‍. സ്ഥാപന ഉടമകള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ബിബീഷിനെ ഇവര്‍ സംരക്ഷിച്ചിരുന്നതായി സൂചനയുണ്ട്. ബിബീഷിന്റെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിനുള്ളില്‍ ആരുടെയൊക്കെ ചിത്രങ്ങള്‍ ഉണ്ടെന്ന ആശങ്ക വടകരക്കാരെ വെട്ടിലാക്കുന്നുണ്ട്. വൈക്കിലശ്ശേരി, മലോല്‍മുക്ക് നിവാസികള്‍ പ്രതിഷേധം തുടരുകയാണ്.
മോര്‍ഫിങ് നടത്തിയ വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ പൊലീസ് കണ്ടെത്തിയത് 46,000-ത്തോളം ചിത്രങ്ങളാണ്. ഇതില്‍ മോര്‍ഫിങ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ നൂറുകണക്കിന് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കല്യാണ വീഡിയോകളില്‍ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഇവ.
സ്ഥാപനഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. ബിബീഷിനെ കുടുക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത് പുറത്തുവിട്ടത്. എന്നാല്‍ ഈ ഫോട്ടോ പുറത്തുവന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. പൊലീസ് റെയ്ഡില്‍ ഫോട്ടോ കണ്ടെത്തിയ വിവരം പുറത്തുവന്നതോടെ ആശങ്ക കൂടി. നാട്ടുകാര്‍ പ്രതിഷേധവുമായെത്തി.
ഉടമകളെയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഏഴുമാസം മുമ്ബുതന്നെ ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപനഉടമകള്‍ക്ക് മനസ്സിലായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, എഡിറ്റിങ്ങില്‍ മിടുക്കനായതിനാല്‍ ബിബീഷിനെതിരേ നടപടിയെടുത്തില്ല. ഇതിനുശേഷവും ഇയാള്‍ മോര്‍ഫിങ് തുടര്‍ന്നപ്പോള്‍ നിയന്ത്രിക്കാന്‍ ഉടമകള്‍ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം പുറത്തായത് ബിബീഷ് ഈ സ്ഥാപനത്തില്‍നിന്ന് പുറത്തുപോയി മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ്. ഇതിന് പിന്നില്‍ ഉടമകള്‍ക്ക് പങ്കുണ്ടോയെന്ന സംശയവും സജീവമാണ്. ഏതായാലും കേസില്‍ ഉടമകളും കുടുങ്ങുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
പ്രദേശത്തെ സര്‍വകക്ഷിസംഘമാണ് ആദ്യം വിഷയത്തില്‍ ഇടപെട്ടത്. ഇവര്‍ ബിബീഷ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോള്‍ വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശത്തെ ഒട്ടേറെ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടു. തുടര്‍ന്ന് ഡിസ്‌ക് പൊലീസിന് കൈമാറി. അപ്പോഴേക്കും ബിബീഷ് മുങ്ങി. പിന്നാലെ, സ്ഥാപനഉടമകളും ഒളിവില്‍പ്പോയി. ഇവരെ കണ്ടെത്താന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ട് അഞ്ചുദിവസം കഴിഞ്ഞു. മോര്‍ഫ് ചെയ്ത ചിത്രങ്ങളുടെ ശേഖരം ബിബീഷിന്റെ കൈവശവും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത് ദുരുപയോഗം ചെയ്യപ്പെടുമേയെന്നും ആശങ്കയുണ്ട്. ഇതുവരെ ചിത്രങ്ങള്‍ പുറത്തുപോയിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ഫോട്ടോകള്‍ അശ്ളീലസൈറ്റുകളിലും മറ്റും അപ് ലോഡ് ചെയ്ത് ഇയാള്‍ സാമ്ബത്തികനേട്ടം ഉണ്ടാക്കിയിട്ടുണ്ടാകാം എന്നാണ് വിലയിരുത്തല്‍.
ബിബീഷിനെ പിടികിട്ടിയാലേ ഇതുസംബന്ധിച്ച് വ്യക്തത വരുത്താനാകൂ. കേസ് പൊലീസില്‍ എത്താന്‍ വൈകിയതോടെയാണ് ഇയാള്‍ മുങ്ങിയതെന്നാണ് പൊലീസ് നിലപാട്. ഇയാളുടെ ഭാര്യവീടായ ഇടുക്കിയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്ത് ബന്ധുക്കള്‍ ഉള്ളതായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. അഞ്ചുവര്‍ഷം മുമ്പാണ് ബിബീഷ് സദയം സ്റ്റുഡിയോയില്‍ ജോലിക്കെത്തിയത്. അന്നുമുതല്‍ മോര്‍ഫിങ്ങും തുടങ്ങി.
അതിനു മുമ്ബുള്ള വിവാഹ വീഡിയോകളും മോര്‍ഫിങ്ങിനായി ഉപയോഗപ്പെടുത്തിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പത്ത് സ്ത്രീകളാണ് ഇതുവരെ പരാതി നല്‍കിയത്. ബിബീഷിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്തോറും വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശവാസികളുടെ ആശങ്കയേറുന്നു.
https://www.facebook.com/Malayalivartha