വയനാട്ടില്‍ മിച്ചഭൂമി സ്വകാര്യ റിസോര്‍ട്ട് ഉടമകള്‍ക്ക് നല്‍കാമെന്ന റവന്യൂ ഉദ്യോഗസ്ഥന്റെയും സി.പി.ഐ ജില്ലാ സെക്രട്ടറിയുടെയും ഉറപ്പ് രാഷ്ട്രീയ കേരളത്തെ പിടിച്ചുലയ്ക്കുന്നു; സി.പി.ഐയ്ക്ക് പണി പാലും വെള്ളത്തില്‍ കൊടുക്കാന്‍ സി.പി.എം

സി.പി.ഐയുടെയും സംസ്ഥാന സെക്രട്ടറി കാനത്തിന്റെയും ആദര്‍ശ ഇമേജ് പൊളിച്ചടുക്കാന്‍ സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും കിട്ടിയ കച്ചിത്തുരുമ്പാണ് വയനാട് മിച്ചഭൂമി വിവാദം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള വടംവലി മുറുകുന്നു. ഇടത്മുന്നണിയുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കും. ആദര്‍ശവാളോങ്ങി സി.പി.എമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്ന സി.പി.ഐയുടെയും കാനത്തിന്റെയും തന്ത്രങ്ങള്‍ക്ക് വിലങ്ങിടുകയാണ് മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും ലക്ഷ്യം.
നേട്ടമെല്ലാം സിപിഐയ്ക്കും, കോട്ടമെല്ലാം സി പി എമ്മിനുമെന്ന് കൊടിയേരി മുമ്പ് പ്രസ്താവന നടത്തിയിരുന്നു. അതിനാല്‍ സി പി ഐ വയനാട് നേതൃത്വവും ഇടനിലക്കാരും ചേര്‍ന്ന മാഫിയയ്ക്ക് സെക്രട്ടറിയേറ്റ് വരെ സ്വാധീനമുണ്ടെന്ന കണ്ടെത്തല്‍ കാനത്തിന്റെ ക്ലീന്‍ ഇമേജിനെ ചുരുട്ടിക്കെട്ടാന്‍ സി.പി.എം ഉപയോഗിക്കുമെന്ന് ഉറപ്പാണ്. അതിനുള്ള ഒരുക്കങ്ങള്‍ ഇന്നലെ മുതല്‍ സി.പി.എം നേതാക്കള്‍ തുടങ്ങി. അഴിമതിയുടെ പേരില്‍ കെ.എം മാണിയെ ഇടത് മുന്നണിയിലെടുക്കാതെ പുറത്തു നിര്‍ത്തുന്ന സി പി ഐക്ക് മൂക്ക് കയറിടാനും ഇതുവഴി സി.പി.എമ്മിന് കഴിഞ്ഞേക്കും. ഈ വാര്‍ത്തയില്‍ സന്തോഷിക്കുകയും സി.പി.എമ്മിനൊപ്പം മാനസികമായി നില്‍ക്കുകയും ചെയ്യുന്ന രണ്ട് സി.പി.ഐ നേതാക്കളുമുണ്ട്. കെ.ഇ ഇസ്മയിലും സി. ദിവാകരനും.
സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ കെ.ഇ ഇസ്മയിലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കാനത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്. ഒടുവില്‍ കേന്ദ്രനേതൃത്വം ഇടപെട്ടാണ് ഇസ്മയിലിനെ അനുനയിപ്പിച്ചത്. മുതിര്‍ന്ന നേതാവും പാര്‍ലമെന്ററി രംഗത്ത് അനുഭവസമ്പത്തുമുള്ള സി.ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും വെട്ടിയാണ് കാനം വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരെ മന്ത്രിമാരാക്കിയത്. സി.ദിവാകരനെ മന്ത്രിസഭയില്‍ എത്തിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോഴും കാനത്തിന്റെ നേതൃത്വമാണ് തടസം നില്‍ക്കുന്നത്. അതിനാല്‍ വയനാട് ഭൂമി വിവാദം വരുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും അതിന് മുന്നോടിയായുള്ള സംസ്ഥാന എക്‌സിക്യൂട്ടീവിലും അടക്കം ചര്‍ച്ച ചെയ്യും.
മൂന്നാറില്‍ മന്ത്രി എം.എം മണിയും കെ.രാജേന്ദ്രന്‍ എം.എല്‍.എയും ചേര്‍ന്ന് ഭൂമാഫിയയ്ക്ക് കൂട്ട് നില്‍ക്കുന്നെന്ന് ആരോപിച്ചാണ് കാനവും ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമനും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നത്. ഇതിനിടെ ഇടുക്കി എം.പി ജോയിസ് ജോര്‍ജ്ജ് കട്ടക്കമ്പൂരില്‍ ഭൂമി കയ്യേറിയെന്ന വിവാദത്തിലും സി.പി.ഐ പ്രതിപക്ഷത്തിന്റെ റോളില്‍ തിളങ്ങി. തിരുവനന്തപുരം ലാ അക്കാദമി വിവാദമുണ്ടായപ്പോള്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് അനധികൃതനിര്‍മാണം നടത്തിയതിനാല്‍ ഭൂമി തിരിച്ച് പിടിക്കണമെന്ന് കാനം പെരുമ്പറമുഴക്കി. പക്ഷെ, ഒന്നും നടന്നില്ല. മുന്‍മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയ സംഭവം വിവാദമായപ്പോള്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാരെ കാനം മാറ്റിനിര്‍ത്തിയിരുന്നു. പൊന്തപുഴ വനഭൂമി വിവാദത്തിലും സി.പി.ഐയ്ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























