ദയാവധം സംബന്ധിച്ച് സർക്കാരും നിയമവിദഗ്ദരും രണ്ടു തട്ടിൽ; സുപ്രീം കോടതിയുടെ നിലപാട് ദുരുപയോഗം ചെയ്യാൻ സാധ്യതയെന്ന് മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും

ദയാവധം സംബന്ധിച്ച് മുഖ്യമന്ത്രിയും നിയമവിദഗ്ദ്ധരും രണ്ടു തട്ടിൽ. ദയാവധത്തെ കുറിച്ച് സുപ്രീം കോടതി എന്ത് നിലപാട് തന്നെ സ്വീകരിച്ചാലും അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പറഞ്ഞത്.
ആരോഗ്യ മേഖലയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പാളയം ഒളിമ്പ്യാ ചേമ്പേഴ്സിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേ സമയം സമ്മേളനത്തിൽ പങ്കെടുത്ത മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരും സംസ്ഥാന സർക്കാരിന്റെ ആസൂത്രണ ബോർഡ് അംഗം ഡോ.ബി.ഇക്ബാലും ദയാവധത്തെ സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് സുപ്രീം കോടതി ചില നിർദ്ദേശങ്ങൾ നൽകിയ പശ്ചാത്തലത്തിൽ നിയമം ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു.
ദയാവധം സംബന്ധിച്ച നിയമം അവധാനതയോടെ മാത്രം നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാർലെമെന്റ് നിയമം നടപ്പിലാക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം.
യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു ഹൃദയം മാത്രം ബാക്കിയാവുമ്പോൾ ആത്മാവിന്റെ മോചനം തീർച്ചയായും സ്വാഗതം ചെയ്യണമെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. ആത്മാവ് അനുഭവിക്കുന്ന വേദനയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. നിയമം ദുരുപയോഗം ചെയ്യുന്നു എന്ന് പറഞ്ഞ് നിയമനിർമ്മാണം വൈകിക്കരുത്. ദയാവധത്തെ കുറ്റം പറയുന്നവർ വേദന കാരണം പുളയുന്നവരുടെ മനുഷ്യാവകാശത്തെ ലംഘിക്കുകയാണ്.
ആരോഗ്യം മൗലികാവകാശമാക്കണമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ.ബി. ഇക്ബാൽ ആവശ്യപ്പെട്ടു. കർശനമായ നിയമ വ്യവസ്ഥകളാണ് ദയാവധത്തിന്റെ കാര്യത്തിലുള്ളത്. എന്നാൽ സംസ്ഥാനത്ത് നിയമം മൂലം നിരോധിച്ചിട്ടുള്ള പലരും നിർബാധം നടക്കുന്നു. ഉദാഹരണത്തിന് ലഹരിമരുന്നുകൾ നിയന്ത്രിക്കുന്ന നിയമം. ലഹരിമരുന്നുകൾ നിയമം മൂലം നിയന്ത്രിച്ചിട്ടും രാജ്യത്ത് ഒന്നും സംഭവിച്ചിട്ടില്ല.
https://www.facebook.com/Malayalivartha






















