പ്രാർത്ഥനകൾ വിഫലം... അടിമാലിയെ കണ്ണീരിലാഴ്ത്തി ആന്‍വിയ യാത്രയായി

സുമനസുകളുടെ സഹായത്താല്‍ അരകോടിയില്‍പരം മുടക്കി മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സ പൂര്‍ത്തിയാക്കിയിട്ടും ആറു വയസുകാരിയായ തോക്കുപാറ കല്ലുങ്കല്‍ റോബിന്റെ മകള്‍ ആന്‍വിയ മോളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനായില്ല. രക്താര്‍ബുദം ബാധിച്ച ബാലിക കഴിഞ്ഞ ഒമ്പത് മാസത്തോളമായി ചികിത്സയിലായിരുന്നു. 90 ദിവസം മുമ്പാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവച്ചത്.
ആന്‍വിയയുടെ സഹോദരനായ ഒന്നര വയസുകാരന്‍ വര്‍ഗീസിന്റെ (അപ്പു) മജ്ജ എടുക്കാന്‍ ക്രമീകരണം ചെയ്തങ്കിലും അവസാന ഘട്ട പരിശോധനയില്‍ നടന്നില്ല. പിന്നീട് എട്ടു ലക്ഷത്തോളം മുടക്കി ചെന്നൈ സ്വദേശിയുടെ മജ്ജ സ്വീകരിക്കുകയായിരുന്നു. തുടര്‍ ചികിത്സക്കിടെ അണുബാധ പ്രശ്നമായി. ന്യുമോണിയയായി മാറിയതിനെ തുടര്‍ന്ന് രണ്ടു ദിവസമായി വെന്‍റിലേറ്ററിലായിരുന്ന ആന്‍വിയ ഇന്നലെ രാവിലെ മരിച്ചതായി വെല്ലൂര്‍ ആശൂപത്രി അധികൃതര്‍ അറിയിച്ചു.
ഇതിനിടെ, ഇതുവരെയുള്ള ചികിത്സക്കായി അമ്പത് ലക്ഷത്തില്‍പരം രൂപ അടച്ചIരുന്നതായും മരണ ശേഷം ബാക്കി പത്തു ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. അടിമാലിയിലെ കൂറ്റപ്പാല എല്‍ദോസ് കോര്‍ - എപ്പിസ്കോപ്പയുടെ ഇടപെടലിനെ തുടര്‍ന്ന് വെല്ലൂരിലെ മലയാളിയായ ടയര്‍ വ്യാപാരിയാണ് താല്‍ക്കാലിക സഹായമെന്ന നിലയില്‍ ഈ പണം ഇന്നലെ ആശുപത്രിയില്‍ കെട്ടിവച്ചത്.
തുടര്‍ന്ന് വൈകുന്നേരത്തോടെ മൃതദേഹം എംബാം നടപടികള്‍ക്കായി വിട്ടു നല്‍കി. ഇന്നു (4-4-18) രാവിലെ മൃതദേഹം തോക്കുപാറയിലെ വീട്ടിലെത്തിച്ചു. ആയിരങ്ങളുടെ യാത്രാമൊഴികളോടെ വൈകിട്ട് മൂന്നിന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്കരിച്ചു. ഓടക്കാസിറ്റി കൂനംപാറ കുടുംബാംഗം സോണിയയാണ് മാതാവ്. ഓട്ടോറിക്ഷാ ഡ്രൈവറായ റോബിന്റെ സാമ്ബത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് മംഗളം അടക്കമുള്ള മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണം സ്വരൂപിച്ചത്.
https://www.facebook.com/Malayalivartha
























