അടിസ്ഥാന വേതനം സംബന്ധിച്ച് പുതിയ വിജ്ഞാപനം നടപ്പായാല്‍ ചികിത്സാ നിരക്ക് വര്‍ധിപ്പിക്കാൻ മാനേജുമെന്റ് തീരുമാനം ; രോഗികൾ ആശങ്കയിൽ

തുടര്‍ച്ചയായുള്ള സമരത്തെ തുടര്‍ന്ന് നഴ്‌സുമാരുടെ അടിസ്ഥാന വേതനം നിലവിലുള്ള വേതനത്തിന്റെ 50 ശതമാനമാക്കി സർക്കാർ വര്‍ധിപ്പിച്ചു. എന്നാൽ സര്‍ക്കാറിന്റെ ഈ തീരുമാനത്തിൽ പെട്ടുപോയത് പൊതു ജനങ്ങളാണ്. അടിസ്ഥാന വേതനം സംബന്ധിച്ച് പുതിയ വിജ്ഞാപനം നടപ്പായാല്‍ ചികിത്സാ നിരക്ക് വര്‍ധിപ്പിക്കാനാണ് മാനേജുമെന്റ് തീരുമാനം. ഇത് കാര്യമായി ബാധിക്കുന്നത് രോഗികളെയാണ്. ചികിത്സാ ചെലവു വർധിക്കുകയും ചെയ്യും.
നിലവിലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളിലെ മെഡിക്കല്‍ ഇതര ജീവനക്കാര്‍ക്കും ശമ്ബളം വര്‍ധിപ്പിച്ചു നല്‍കേണ്ടി വരുന്നതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കടുത്ത സാമ്പത്തിക നഷ്ടത്തിലാക്കുമെന്ന് സ്വകാര്യ മാനേജുമെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.റഷീദ് ചൂണ്ടിക്കാട്ടുന്നു. മുപ്പത് ശതമാനം വരുന്ന നഴ്‌സുമാരുടെ പേരില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു നല്‍കേണ്ടി വരുന്നത് പല ആശുപത്രികളും പൂട്ടേണ്ട സാഹചര്യം സൃഷ്ടിക്കും. തൊഴില്‍ നികുതി, സേവന നികുതി എന്നിങ്ങനെ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് വന്‍ തുകയാണ് സ്വകാര്യ ആശുപത്രികള്‍ നല്‍കുന്നത്. എന്നാല്‍, സര്‍ക്കാരില്‍ നിന്നും ആനൂകൂല്യമൊന്നും ആശുപത്രികള്‍ക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. അതുകൊണ്ടു തന്നെ ചികിത്സാ ചെലവ് വര്‍ധിപ്പിക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന അവസ്ഥയിലാണെന്നതാണ് ആശുപത്രി മാനേജുമെന്റുകളുടെ വാദം.
അതേസമയം, ഈ മാസം തന്നെ വര്‍ധിപ്പിച്ച വേതനം നഴ്സുമാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രികള്‍ക്ക് യുഎന്‍എ നോട്ടീസ് നല്‍കി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നും നോട്ടീസില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















