സിനിമയുടെ പ്രോമഷന് എന്ന പേരില്‍ വിദേശത്തു പോയ ദിലീപിന് മേയ് 13 വരെ സമയം നീട്ടിക്കൊടുത്ത് കോടതി; നടിയെ ഉപദ്രവിച്ച കേസിന്റെ വിചാരണ നടപടി 21നു കോടതി പരിഗണിക്കാനിരിക്കെ ദിലീപിന്റെ വിദേശ കറക്കത്തില്‍ ആശങ്കപ്പെട്ട് അന്വേഷണ സംഘം; വേദനയോടെ ആക്രമിക്കപ്പെട്ട നടിയുടെ വേണ്ടപ്പെട്ടവരും

സിനിമയുടെ പ്രചരണത്തിനായി ദിലീപിന് വിദേശത്തു തുടരാന്‍ വീണ്ടും കോടതിയുടെ അനുമതി. ദിലീപ് വിദേശത്ത് പോകുന്നതിനെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും കോടതി അനുമതി നല്‍കിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നടനി വിദേശത്ത് തുടരാന്‍ അനുമതി നല്‍കിയത്. കമ്മാര സംഭവത്തിന്റെ വിദേശ പ്രചരണത്തിന് ഏപ്രില്‍ 25 മുതല്‍ മെയ് നാലുവരെ വിദേശത്തു പോകാന്‍ കേസിലെ പ്രതിയായ ദിലീപിനു നേരത്തേ കോടതി അനുമതി നല്‍കിയിരുന്നു. സമയം നീട്ടി നല്‍കണമെന്നു കാണിച്ച് അഭിഭാഷകന്‍ മുഖേന ദിലീപ് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണു 13 വരെ തുടരാന്‍ അനുവദിച്ചത്.
മെയ് 14 നു കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. നടിയെ ഉപദ്രവിച്ച കേസിന്റെ വിചാരണ നടപടി തുടങ്ങുന്നതിനായി 21നു കോടതി വീണ്ടും കേസ് പരിഗണിക്കും. കേസിന്റെ വിചാരണ പൂര്‍ത്തിയാകുംവരെ കോടതിയുടെ അനുവാദമില്ലാതെ ദിലീപ് വിദേശത്തേക്കു പോവാതിരിക്കാന്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ച ശേഷമാണു ജാമ്യം അനുവദിച്ചിരുന്നത്. കേസില്‍ ജാമ്യം ലഭിച്ചശേഷം വിദേശയാത്ര നടത്താന്‍ രണ്ടാം തവണയാണു ദിലീപ് കോടതിയുടെ അനുവാദം ചോദിച്ചതും ലഭിക്കുന്നതും.
കാര്യവട്ടം ഗ്രീന്‍ഫില്‍ഡ് സ്‌റ്റേഡിയത്തില്‍ അമ്മ മഴവില്ല് മെഗാഷോ മെയ് ആറിന് നടക്കുമ്പോള്‍ പരിപാടിയില്‍ മുന്‍ ട്രഷററായ നടന്‍ ദിലീപിനെ മടക്കിക്കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കമ്മാരസംഭവത്തിന്റെ വിദേശ റിലീസിംഗുമായി ബന്ധപ്പെട്ട് ദിലീപ് സിംഗപ്പൂരിലും ദുബായിലും പോയിരിക്കുകയാണ്. അതേസമയം ദിലീപിന്റെ വിദേശയാത്രകള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി നേരത്തെ തന്നെ ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം ഇപ്പോള്‍ താരത്തിന് വീണ്ടും വിദേശത്ത് തുടരാന്‍ അനുമതി നല്‍കിയത് നടിക്കൊപ്പം നിന്നവരുടെ നെറ്റി ചുളിക്കാന്‍ കാരണമായിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതിയില്‍ നേരത്തെ തുടങ്ങിയിരുന്നു. ദിലീപ് അടക്കമുള്ള പ്രതികള്‍ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുകയുമുണ്ടായി. കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപിനെതിരേ കൂട്ട ബലാല്‍സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാരിയര്‍ എന്നിവരുള്‍പ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍. പൊലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തില്‍ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.
കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്ബതിലേറെപ്പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha
























