ഗ്രീഷ്മയ്ക്ക് മരണമില്ല... എൻജിനീയറിംഗ് വിദ്യാർത്ഥി ചികിത്സാപ്പിഴവിനിടെ കരൾ രോഗിയായി; മകളുടെ വിയോഗത്തിൽ വേദനയോടെ മാതാപിതാക്കൾ ചെയ്തത് മാതൃകയായി

തൃശൂര്‍ താലോര്‍ സ്വദേശി കണ്ണന്റെയും ഭാര്യ ഗീതയുടെയുടെയും ഇരുപതുകാരിയായ മകള്‍ ഗ്രീഷ്മ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബറോഡയില്‍ ചികിത്സയിലായിരുന്നു. ആറ്റു നോറ്റു വളര്‍ത്തിയ പുന്നാര മകള്‍ നിനച്ചിരിക്കാതെ കരള്‍ രോഗത്തിന് അടിമപ്പെട്ടപ്പോള്‍ വിധിയുടെ മുന്നില്‍ പകച്ചു നില്‍ക്കാനേ കണ്ണനും ഗീതക്കും കഴിഞ്ഞുള്ളു. എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ മകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള പ്രതീക്ഷയോടെയായിരുന്നു അവര്‍ ബറോഡയില്‍ നിന്നും മുംബൈയിലെ ഗ്ലോബല്‍ ഹോസ്പിറ്റലില്‍ എത്തിയത്.
ഇരുപത് വയസ്സ് പ്രായമുള്ള ഗ്രീഷ്മ കണ്ണന്റെ അസുഖം അപ്രന്റീസ് ഓപ്പറേഷന് വേണ്ടി അനസ്തേഷ്യ നല്‍കിയപ്പോള്‍ പാര്‍ശ്വ ഫലം കൊണ്ട് സംഭവിച്ചതാകാമെന്നും ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം സംഭവിച്ചേക്കാവുന്ന സൈഡ് എഫ്ഫക്റ്റ് ആണിതെന്നുമായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ നിഗമനം.
കരള്‍ രോഗത്തിന് സ്‌പെഷലൈസ് ചെയ്ത ഹോസ്പിറ്റലിലെ കൂടുതല്‍ പരിശോധനയും ടെസ്റ്റ് റിപ്പോര്‍ട്ടുകളും കരള്‍ മാറ്റി വയ്‌ക്കേണ്ടി വരുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു . മകളെ രക്ഷിക്കാനായി തന്റെ കരള്‍ നല്‍കാമെന്ന് സ്നേഹനിധിയായ അച്ഛന്‍ പറഞ്ഞെങ്കിലും ലിവര്‍ ട്രാന്‍സ്‌പ്ലാന്റ് എന്ന മോഡേണ്‍ ചികിത്സാ രീതിക്ക് വലിയൊരു തുക വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
നാല്പത് ലക്ഷത്തോളം വരുന്ന ചികിത്സാ ചിലവ് ഒരു സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. എന്നിരുന്നാലും എന്ത് വില കൊടുത്തും മകളെ രക്ഷിക്കണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു കണ്ണന്റെയും ഗീതയുടെയും മനസ്സ് നിറയെ. എന്നാല്‍ കരള്‍ മാറ്റി വയ്ക്കേണ്ട അവസ്ഥയില്‍ നിന്നും ബ്രെയിന്‍ ഡാമേജൂം സംഭവിച്ചതോടെ അച്ഛന്റെ കരളിന് കാത്ത് നില്‍ക്കാതെ ഗ്രീഷ്മ യാത്രയായി.
താലോലിച്ച സ്വപ്നങ്ങളും പ്രതീക്ഷകളും ആശുപത്രിയിലെ എണ്‍പത്തി എട്ടാം നമ്ബര്‍ മോര്‍ച്ചറിയിലടച്ചതോടെ അപരിചിതമായ നഗരത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ കണ്ണനും ഗീതയും വിധിയെ പഴിച്ചു കഴിച്ചു കൂട്ടി.
ഗ്രീഷ്മ ഇനി ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് തിരിച്ചറിഞ്ഞ കണ്ണനും ഭാര്യ ഗീതയും ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. ഗ്രീഷ്മയുടെ പ്രധാന അവയവങ്ങളായ ഹാര്‍ട്ടും കിഡ്നികളും കണ്ണുകളെല്ലാം ദാനം ചെയ്യാമെന്ന് തീരുമാനിക്കുകയും ആശുപത്രി അധികൃതര്‍ക്ക് സമ്മതപത്രം ഒപ്പിട്ടു നല്‍കുകയും ചെയ്‌തു. അവയവദാനനടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ രണ്ടു ദിവസമെടുത്തെങ്കിലും മോര്‍ച്ചറിക്ക് മുന്നില്‍ അവര്‍ കാത്തിരുന്നു.
ഗ്രീഷ്മയുടെ മൃതശരീരം കെ.ഇ.എം ല്‍ പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ബറോഡയിലേക്ക് റോഡുമാര്‍ഗ്ഗം കൊണ്ടു പോകുമ്ബോള്‍ കണ്ണനും ഗീതയും മാത്രമാണ് അനുഗമിച്ചത്. ശവസംസ്കാരം നാളെ ബറോഡയില്‍ നടത്തും. ബറോഡ എസ്.വി.ഐ.റ്റി കോളേജില്‍ മൂന്നാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ ഗ്രീഷ്മക്ക് പത്താം ക്ലാസ്സില്‍ പഠിക്കുന്ന നവ്യ എന്ന ഒരനിയത്തി കൂടിയുണ്ട്.
https://www.facebook.com/Malayalivartha
























