കണ്ണൂരിലെ നേതാക്കളുടെ കൊലപാതകം; മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി; സംയുക്ത അന്വേഷണമല്ല നടക്കുന്നതെന്ന് ബഹ്‌റ; പ്രതികളെ പിടിക്കൂടാനാകാതെ ഇരു സംസ്ഥാനത്തെയും പൊലീസുകാര്‍

കണ്ണൂരില്‍ സിപിഎംആര്‍എസ്എസ് കൊലപാതകക്കേസില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. എന്ത് നടപടിയാണ് കേസില്‍ സ്വീകരിച്ചതെന്ന് ഗവര്‍ണവര്‍ ചോദിച്ചിട്ടുണ്ട്. കൊലപാതകത്തിലെ ആശങ്കയും കത്തിലൂടെ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. ഇപ്പോള്‍ കൊല്ലപ്പെട്ട ബാബുവിന് നേരത്തെ വധഭീഷണിയുണ്ടായിരുന്നതായി സിപിഎം നേതാക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നെങ്കിലും സംരക്ഷണം നല്‍കാന്‍ പൊലീസ് തയാറായില്ലെന്നും നേതാക്കള്‍ പറയുന്നു.
അതേസമയം പ്രതികളായവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. രാഷ്ട്രീയ കൊലപാതകമാണ് നടന്നത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍തന്നെ പിടിയിലാകുമെന്ന സൂചനയാണുള്ളതെന്നും ഡിജിപി പറഞ്ഞു. കേസില്‍ സംയുക്ത അന്വേഷണമല്ല നടത്തുുന്നതെന്നും ബഹ്‌റ പറഞ്ഞു. പുതുച്ചേരി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുച്ചേരി ഡിജിപി സുനില്‍ കുമാര്‍ ഗൗതം, എസ്എസ്പി അപൂര്‍വ ഗുപ്ത എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
അരമണിക്കൂര്‍ വ്യത്യാസത്തിലാണ് ഈ രണ്ടു കൊലപാതകങ്ങളും നടന്നിരിക്കുന്നത്. അതും രണ്ടു സംസ്ഥാനങ്ങളില്‍. അതുകൊണ്ടാണ് പുതുച്ചേരി ഡിജിപിയുമായി ലോക്‌നാഥ് ബഹ്‌റ ചര്‍ച്ച നടത്തിയത്. ആദ്യ കൊലപാതകത്തിന്റെ തിരിച്ചടിയാണു രണ്ടാം കൊലപാതകമെന്ന് അന്വേഷണ സംഘവും വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മാഹി ഇരട്ടക്കൊലപാതകത്തിലെ ഈ അതിര്‍ത്തി പ്രശ്‌നം അന്വേഷണത്തെയും ബാധിച്ചിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകനായ കണ്ണിപ്പൊയില്‍ ബാബു വെട്ടേറ്റു മരിച്ചത് പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലാണ്. അരമണിക്കൂറിനുള്ളില്‍ ബിജെപി പ്രവര്‍ത്തകനായ ഷമേജ് കൊല്ലപ്പെട്ടത് കേരളത്തിന്റെ ഭാഗമായ ന്യൂമാഹിയിലും. കേരള മാഹി അതിര്‍ത്തിയില്‍ നടന്ന ഈ കൊലപാതകങ്ങള്‍ അന്വേഷണസംഘത്തെ കുഴപ്പിക്കുന്നതിന്റെ കാരണവുമിതാണ്. ബാബുവിന്റെ മരണം പുതുച്ചേരി പൊലീസും ഷമേജിന്റെ മരണം കേരള പൊലീസും അന്വേഷിക്കുന്നു. ഒരേ ദിവസം നടന്ന കൊലപാതകവും തിരിച്ചടിക്കൊലയും ഒറ്റക്കേസായി പരിഗണിച്ചാല്‍ കേസന്വേഷണം സുഗമമാകുമെന്നു അന്വേഷണസംഘാംഗങ്ങള്‍ പറയുന്നു.
ബാബുവിന്റെ കൊലപാതകം പുതുച്ചേരി എസ്.പി. ദേവശിഖാമണിയും ഷമേജിന്റെ കൊലപാതകം തലശ്ശേരി സിഐ കെ.ഇ. പ്രേമചന്ദ്രനുമാണ് അന്വേഷിക്കുന്നത്. അന്വേഷണ സംഘങ്ങള്‍ തമ്മിലുള്ള ഏകോപനം കേസന്വേഷണം സുഗമമാക്കുമെന്ന് ഇരുകൂട്ടരും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളപുതുച്ചേരി പൊലീസ് മേധാവിമാര്‍ കൂടിക്കാഴ്ച നടത്തിയത്.
ഇരുവരെയും കൊലപ്പെടുത്തിയത് വിദഗ്ധ പരിശീലനം നേടിയവരെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന സൂചനകള്‍. സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ മരണകാരണമായ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് വിദഗ്ധ പരിശീലനം നേടിയവരിലേക്ക് വിരല്‍ചൂണ്ടുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെ കൃത്യമായതും ആഴത്തിലുള്ളതുമായ രണ്ട് വെട്ടുകള്‍ ബാബുവിന്റെ ശരീരത്തിലുള്ളതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കണ്ണൂരില്‍ നിന്നുള്ള രാഷ്ട്രീയ ക്രിമിനല്‍ സംഘങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പെരിങ്ങാടി ഈച്ചി ഉന്പാറക്കചെള്ളയില്‍ ഷമേജ് (41) നെ കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തലശേരി സിഐ പ്രേമചന്ദ്രനാണ് അന്വേഷണ ചുമതല. പ്രതികളെ തിരിച്ചറിഞ്ഞതായും ചിലരെ കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. ഷമേജിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 30 മുറിവുകളുണ്ടായിരുന്നു. ശരീരത്തില്‍ വെട്ടുകള്‍ മാത്രം ഒന്‍പതെണ്ണമുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെട്ടുകളിലേറെയും ആഴത്തിലുള്ളതാണ്. തലയ്ക്കുപിന്നില്‍ വെട്ടേറ്റ് തലയോട്ടി പിളര്‍ന്നിട്ടുണ്ട്. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.സംഭവ സ്ഥലത്ത് നിന്ന് ഷമേജിന്റേതെന്നു കരുതുന്ന ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഷമേജിന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന അവസാന കോള്‍ ആരുടേതാണെന്നാണ് പോലീസ് പരിശോധിക്കുന്നത്. കൂടാതെ ന്യൂമാഹി, മാഹി മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha





















