കൊല്ലത്ത് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മുരുകന്‍ മൃതപ്രായനായി കിടക്കുമ്പോള്‍ ആശുപത്രിയില്‍ ഒഴിവുണ്ടായിരുന്നത് 17 വെന്റിലേറ്ററുകളെന്ന് റിപ്പോര്‍ട്ട്; സുപ്രധാന വിവരം പുറം ലോകത്തെ അറിയിച്ചത് മെഡിക്കല്‍ ബോര്‍ഡ്

കൊല്ലത്ത് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വരാന്തയില്‍ നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ മൃതപ്രായനായി കിടക്കുമ്പോള്‍ ആശുപത്രിയില്‍ ഒഴിവുണ്ടായിരുന്നത് 17 വെന്റിലേറ്ററുകളെന്ന് റിപ്പോര്‍ട്ട്. ആശുപത്രി അധികൃതര്‍ മറച്ചു വച്ച സുപ്രധാന വിവരം പുറം ലോകത്തെ അറിയിച്ചത് മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയുക്തരായ മെഡിക്കല്‍ ബോര്‍ഡ്.
മുരുകനെ മെഡിക്കല്‍ കോളേജിലെത്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊല്ലം കിംസ് ആശുപത്രിയുടെ രേഖകള്‍ പ്രകാരം മുരുകന്‍ രക്ഷപ്പെടാനുള്ള സാധ്യത 95 ശതമാനത്തിന് മുകളിലായിരുന്നു. എന്നാല്‍ മൂന്നര മണിക്കൂര്‍ വരെ ആശുപത്രി മുറ്റത്ത് അനാഥനായി കിടന്ന മുരുകനെ വിദഗ്ദ്ധരാരും തിരിഞ്ഞു നോക്കിയില്ല. ഇത് സംഭവിക്കാതിരുന്നെങ്കില്‍ മുരുകന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് പുറത്തു വന്ന രേഖകളില്‍ നിന്നും മനസിലാക്കേണ്ടത്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന് അയച്ചു നല്‍കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ വിവരങ്ങള്‍ ഉള്ളത്. മുരുകന്റെ മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടിരുന്നു.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മെഡിക്കല്‍ ബോര്‍ഡിന് ലഭ്യമാക്കിയ രേഖകള്‍ പ്രകാരം അത്യാഹിത വിഭാഗത്തിലുള്ള ഓപ്പറേഷന്‍ തിയേറ്ററില്‍ ഒരു വെന്റിലേറ്റര്‍ മറ്റൊരു രോഗിക്ക് വേണ്ടി റിസര്‍വ് ചെയ്തിരുന്നതായി പറയുന്നു. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ റിസര്‍വ് ചെയ്യാന്‍ നിയമമില്ല. അത്തരത്തിലൊരു ബുക്കിംഗ് സംവിധാനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലഭ്യമല്ല. ട്രാന്‍സ്പ്ലാന്റ് ഐ.സിയുവില്‍ മറ്റൊരു ട്രാന്‍സിറ്റ് വെന്റിലേറ്ററും ലഭ്യമായിരുന്നു എന്നും ബോര്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
മുരുകന് ചികിത്സ നല്‍കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ലഭ്യമല്ലായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്. മെഡിക്കല്‍ കോളേജ് അധികൃതരാണ് ഇത്തരത്തില്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതായത് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ചാല്‍ മതി.
ആശുപത്രി അധികൃതരെ രക്ഷിക്കാനുള്ള ശ്രമവും റിപ്പോര്‍ട്ടിലുണ്ട്. തങ്ങള്‍ വെന്റിലേറ്റര്‍ അന്വേഷിക്കുമ്പോള്‍ മുരുകനെ കൊണ്ടുവന്ന ആമ്പുലന്‍സ് രോഗിയുമായി രാവിലെ മൂന്നരയോടെ മെഡിക്കല്‍ കോളേജില്‍ നിന്നും പോയതായി മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കള്ളമാണ്. കാരണം വെന്റിലേറ്റര്‍ ലഭ്യമല്ലെന്ന് മുരുകനെ കൊണ്ട് വന്ന ആമ്പുലന്‍സുകാരെ കാഷ്വാലിറ്റി ജൂനിയര്‍ റെസിഡന്റ് ഡോ.പാട്രിക് പോള്‍ അറിയിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. അങ്ങനെയാണ് ആമ്പുലന്‍സ് ഡ്രൈവര്‍ ജീവന്‍ നിലനിര്‍ത്താന്‍ മറ്റൊരു ആശുപത്രി തേടി പോയത്.
71 വെന്റിലേറ്ററുകള്‍ ഉള്ളതില്‍ 15 എണ്ണം ഒഴിവുണ്ടായിരുന്നുവെന്നും അവ സ്റ്റാന്റ്‌ബൈ വെന്റിലേറ്ററായി സൂക്ഷിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്റ്റാന്റ് ബൈയില്‍ ഒരെണ്ണം വേണമെങ്കില്‍ മുരുകന് വേണ്ടി ഉപയോഗിക്കാമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. പതിനഞ്ച് എണ്ണം കൂടാതെയാണ് രണ്ടെണ്ണം ഉള്ളത്. ഇക്കാര്യം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നല്‍കിയ രേഖകളില്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017 ഓഗസ്റ്റ് 7ന് അതിരാവിലെ ഒരു മണിക്കാണ് വാഹനാപകടത്തില്‍ അത്യാസന്ന നിലയിലായ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചത്. മൂന്നര വരെ ആമ്പുലന്‍സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കാത്തുകിടന്നു.
മുരുകന് യഥാസമയം ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതായത് ഡോക്ടര്‍മാരുടെ അനാസ്ഥകൊണ്ട് മാത്രമാണ് മുരുകന്റെ ജീവന്‍ പൊലിഞ്ഞതെന്ന് വ്യക്തം.
കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി മേധാവി ഡോ. പി കെ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നാലംഗ ബോര്‍ഡാണ് സംഭവം അന്വേഷിച്ചത്.
https://www.facebook.com/Malayalivartha





















