പോലീസിന്റെ വീഴ്ചകൾ പറയാതെ ബഹ്റയുടെ അവലോകന റിപ്പോർട്ട് ; എടപ്പാള്‍ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത തിയേറ്റർ ഉടമ സതീഷിനെ സാക്ഷിയാക്കും ; നീക്കം നിയമോപദേശത്തിന് പിന്നാലെ

എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ സതീശനെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനം. കേസിൽ സതീശന്‍ മുഖ്യ സാക്ഷിയാകും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. മലപ്പുറം എടപ്പാളില്‍ തിയറ്ററില്‍ വച്ച് പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പീഡനവിവരം അറിഞ്ഞിട്ടും അത് പൊലീസിനെ അറിയിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് തിയേറ്റര്‍ ഉടമ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ തിയേറ്റര്‍ ഉടമ തെളിവ് നശിപ്പിക്കുകയോ മറച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്നും അതിനാല്‍ത്തന്നെ അയാള്‍ക്കെതിരെ എടുത്ത കേസുകള്‍ നിലനില്‍ക്കില്ലെന്നുമാണ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയത്. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ സതീശന്‍ ബോധപൂര്‍വ്വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പത്ത് തവണയോളം സതീഷിനെയും തീയേറ്ററിലെ ജീവനക്കാരേയും ചോദ്യം ചെയ്തതിന് ശേഷം സതീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനവിവരം അറിഞ്ഞിട്ടും അത് പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചെന്ന പോക്‌സോ നിയമത്തിലെ വകുപ്പ് പ്രകാരമാണ് പൊലീസ് സതീഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഏപ്രില്‍ 18 നാണ് മൊയ്ദീന്‍കുട്ടി എന്ന വ്യവസായി എടപ്പാള്‍ ശാരദാ തിയേറ്ററില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് വിവരം സിസിടിവിയിലൂടെ ശ്രദ്ധയില്‍പ്പെട്ട തിയേറ്റര്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. ഏപ്രില്‍ 26 ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിഷയം ചങ്ങരംകുളം പൊലീസില്‍ അറിയിച്ചെങ്കിലും നടപടികൾ കൈക്കൊണ്ടിരുന്നില്ല. തുടര്‍ന്ന് സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തയും ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി അറസ്റ്റിലാകുകയായിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം എസ്‌ഐ കെജെ ബേബിയെ സസ്‌പെന്‍ഡ് ചെയ്യുകയും പോക്‌സോ വകുപ്പ് പ്രകാരം എസ്‌ഐക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എസ്‌ഐയുടെ സസ്‌പെന്‍ഷനും കേസിനും കാരണക്കാരനായ തിയേറ്റര്‍ ഉടമയെ സമാനമായ കേസില്‍ ഉള്‍പ്പെടുത്തി പ്രതികാരം ചെയ്യാനാണ് പൊലീസിന്റെ നീക്കമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha























