കൈയിലെ സ്ക്രൂഡ്രൈവർ ആയുധമാക്കി എല്ലാ കള്ളന്മാരെയും മനസ്സിൽ ധ്യാനിച്ച് പണി തുടങ്ങി; ഓപ്പറേഷൻ കാവൽക്കണ്ണ് തുറക്കാൻ ഡി ജി പി എത്തും മുമ്പേ കടയിൽ നിന്ന് പതിനായിരം രൂപയുമായി മോഷ്ടാവ് മുങ്ങി

നെടുമങ്ങാടും പരിസര പ്രദേശവും കാമറ നിരീക്ഷണത്തിലാക്കാൻ പോലീസ് മേധാവി എത്തുന്ന തക്കം നോക്കി കടയിൽ കയറിയ മോഷ്ടാവ് പതിനായിരത്തിലധികം രൂപ കവർന്നു. മഞ്ച ഹിദായത്ത് മൻസിൽ അബ്ദുൽ ഹലീമിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് മാർക്കറ്റ് ജംക്‌ഷനിലെ പ്ലാസ്റ്റോ പ്ലാസയിൽ നിന്നാണു പണം നഷ്ടപ്പെട്ടത്.
കള്ളൻ മേശയിൽ നിന്നു പണം കവരുന്നതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. ഇന്നലെ ഉച്ചയ്ക്കു കടയുടമയും രണ്ടു ജീവനക്കാരും പള്ളിയിൽ പോയ സമയത്താണു മോഷണം. കടയുടെ മുൻവശത്തു ടാർപോളിൻ മൂടിയതിനു ശേഷമാണ് ഉടമയും ജീവനക്കാരും പോയത്.
മോഷ്ടാവു മേശയിലെ പൂട്ടു തകർത്ത് ഉള്ളിൽ സൂക്ഷിച്ചിരുന്ന പണമാണു കവർന്നത്. 8,000 രൂപ നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. ഉടമ എത്തിയപ്പോൾ മേശയുടെ പൂട്ടു തകർത്തതു ശ്രദ്ധയിൽ പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമങ്ങാട് യൂണിറ്റ് സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഉദ്ഘാടന ചടങ്ങിൽ ഡിജിപി ലോക്‌നാഥ് ബെഹ്റ ഉൾപ്പെടെ എത്തുന്നതിനു നാലു മണിക്കൂർ മുമ്പാണു വേദിയുടെ സമീപമുള്ള കടയിൽ മോഷണം നടന്നത്.
https://www.facebook.com/Malayalivartha























