ലക്ഷ്യം വച്ചത് രാജീവ് ഗാന്ധിയെ വധിച്ചതുപോലെ... ഡൽഹിയിൽ അറസ്റ്റിലായ നക്സലൈറ്റ് സംഘത്തിലെ മലയാളി കൊല്ലം നീണ്ടകര സ്വദേശി റോണ ജേക്കബ് വിൽസണിന്റെ വീട്ടിൽ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന നടത്തി...

ഡൽഹിയിൽ അറസ്റ്റിലായ നക്സലൈറ്റ് സംഘത്തിലെ മലയാളി കൊല്ലം നീണ്ടകര സ്വദേശി റോണ ജേക്കബ് വിൽസണിന്റെ (47) വീട്ടിൽ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന നടത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതുപോലെ ചാവേർ ആക്രമണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന പൂനെ പൊലീസിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു പരിശോധന.
കൊല്ലം ഫാത്തിമ മാതാ കോളേജിൽ പ്രീഡിഗ്രി പൂർത്തായാക്കിയ റോണ വിൽസൺ ഡൽഹി ജെ.എൻ.യുവിൽ ഉപരി പഠനം പൂർത്തിയാക്കി അഞ്ച് വിഷയങ്ങളിൽ ഡോക്ടറേറ്റ് സമ്പാദിച്ചിട്ടുണ്ടെന്ന് നാട്ടിലെ പഴയ കാല സുഹൃത്തുക്കൾ പറയുന്നു. ഏകദേശം 15 ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാവീണ്യമുള്ള റോണയുടെ പ്രവർത്തന കേന്ദ്രം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണെന്നാണ് അറിയുന്നത്.
സാമൂഹ്യ പാരസ്ഥിതിക ആഘാതങ്ങൾ ഉയരാൻ സാദ്ധ്യതയുള്ള ചില വൻ പദ്ധതികളിൽ ചില ഉത്തരേന്ത്യൻ സർക്കാരുകൾ നേരത്തെ ഇദ്ദേഹത്തിന്റെ വിദഗ്ദ്ധോപദേശം തേടിയിരുന്നതായും പറയപ്പെട്ടിരുന്നു. നിലവിൽ മഹാരാഷ്ട്രയിൽ ഒരു വമ്പൻ പദ്ധതിക്കെതിരെ ഗോത്ര വർഗക്കാരെ സംഘടിപ്പിച്ച് റോണ സമര മുഖത്തായിരുന്നുവെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കൊല്ലത്തെ ഒരു സുഹൃത്ത് പറഞ്ഞു.
മഹാരാഷ്ട്രയിലെ ഭീമ കോറെഗാവ് കലാപവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൂനെ സെഷൻസ് കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ നക്സലൈറ്റുകൾ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞിരിക്കുന്നത്. റോണ വിൽസന്റെ ഡൽഹിയിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത കത്തിലാണ് ഗൂഢാലോചനയുടെ സൂചനയുള്ളത്.
കേന്ദ്ര, സംസ്ഥാന ഏജൻസികളാണ് നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിന് പിന്നിലുള്ള റോണയുടെ കുടുംബവീട് ഇന്നലെ പരിശോധിച്ചത്. ഇവിടെ താമസിക്കുന്ന സഹോദരങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വീട്ടിൽ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞവർഷം കൊല്ലത്ത് ഒരു സാംസ്കാരിക സംഘടന നടത്തിയ പരിപാടിയിലാണ് റോണ ഏറ്റവും ഒടുവിലായി എത്തിയതെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെയെങ്ങും കൊല്ലത്ത് എത്തിയിട്ടില്ലെന്ന് പൊലീസും രഹസ്യാന്വേഷണ ഏജൻസികളും നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.
മാവോയിസ്റ്റ് നേതാവ് രൂപേഷിന് കൊല്ലം ജില്ലയിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ വഴി സിം കാർഡുകൾ സംഘടിപ്പിച്ച് നൽകിയ സംഭവത്തിൽ കുണ്ടറ, ശാസ്താംകോട്ട സ്വദേശികളായ രണ്ടു പേരെ കോയമ്പത്തൂരിൽ നിന്നുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിച്ച കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ കൊല്ലത്ത് സംയുക്ത യോഗം ചേർന്നപ്പോഴായിരുന്നു റോണയുടെ പേര് ഉയർന്നു വന്നത്.
https://www.facebook.com/Malayalivartha























