സുധീരന്‍ കെ.പി.സി.സിയുടെ പടിയിറങ്ങുമ്പോള്‍ പാര്‍ട്ടി ഖജനാവ് കാലിയായിരുന്നു, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം തുലച്ചതും സുധീരനായിരുന്നു. ആ ആദര്‍ശ ധീരന്‍ വീണ്ടും തലപൊക്കുന്നത് കോണ്‍ഗ്രസിന്റെ അന്തകനാകാനോ?

കോണ്‍ഗ്രസിന്റെ കാലനായി വി.എം സുധീരന്‍ വീണ്ടും അവതാരം എടുക്കുന്നെന്ന് എ ഗ്രൂപ്പിലെയും ഐ ഗ്രൂപ്പിലെയും ചില നേതാക്കള്‍ ആക്ഷേപിക്കുന്നു. കഴിഞ്ഞ തവണ യു.ഡി.എഫ് സര്‍ക്കാറിന് കിട്ടേണ്ട തുടര്‍ഭരണം നശിപ്പിച്ചത് സുധീരന്റെ കടുംപിടുത്തമാണ്. സോളാര്‍ വിവാദം കത്തി നിന്നപ്പോള്‍ ഗ്രൂപ്പ് ഭേദമന്യേ നേതാക്കള്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന സുധീരന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ വാളോങ്ങി. അത് മുന്നണിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാനായ മദ്യനിരോധനം കൊണ്ടുവരാനുള്ള നീക്കം സുധീരന്‍ നടത്തിയപ്പോള്‍ അതിനെ വെട്ടാന്‍ ഉമ്മന്‍ചാണ്ടി ബാറുകള്‍ പൂട്ടി. അതോടെ കോണ്‍ഗ്രസിന്റെ പ്രധാന വരുമാന മാര്‍ഗം കൂടി അടഞ്ഞു. പല വ്യവസായികളും ബിസിനസുകാരും കോണ്‍ഗ്രസുമായി അകന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഫണ്ടില്ലാതെ പാര്‍ട്ടി നട്ടംതിരിഞ്ഞു.
സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ്് സ്ഥാനം ഒഴിയുമ്പോള്‍ കെ.പി.സി.സി കടക്കെണിയിലായിരുന്നു. രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍ രണ്ട് കോടിയുടെ ജപ്തി ഭീഷണിയിലുമായി. ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി, വെള്ളക്കരം, വൈദ്യുതിക്കരം എന്നിവ പോലും അടയ്ക്കാനാവാത്ത സ്ഥിതിയിലായി. കെ.എസ്.ഇ.ബി പലതവണ വൈദ്യൂതിബന്ധം വിച്ഛേദിക്കാനെത്തിയിരുന്നു. വൈദ്യുതി ബോര്‍ഡിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. അന്നൊക്കെ ജീവനക്കാര്‍ക്ക് കെ.പി.സി.സി ഓഫീസിലേക്ക് വരാന്‍ പോലും മടിയായിരുന്നു. എം.എം ഹസന്‍ അധ്യക്ഷനായ ശേഷം ഗള്‍ഫില്‍ പോയി കുറച്ച് ഫണ്ട് ശേഖരിച്ചു. അതുകൊണ്ടാണ് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഗ്രൂപ്പ് രാഷ്ട്രീയത്തിന് എതിരെ ശക്തമായി നില്‍ക്കുന്ന സുധീരന്‍, ഡി.സി.സി പ്രസിഡന്റുമാരെ നിയമിച്ചപ്പോള്‍ സ്വന്തം പെട്ടിചുമന്ന് നടന്നിരുന്ന നെയ്യാറ്റിന്‍കര സനലിനെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റാക്കി. പാര്‍ട്ടിയെ എല്ലാ തലത്തിലും സുധീരന്‍ പ്രതിരോധത്തിലാക്കിയതോടെ സുധീരനെ മാറ്റണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു. സമ്മര്‍ദ്ദം സഹിക്കവയ്യാതെ സുധീരന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കെ.പി.സി.സി ഓഫീസിന്റെ പടിയിറങ്ങുകയായിരുന്നു. കുറച്ചുനാള്‍ മൗനത്തിന്റെ വല്‍മീകത്തില്‍ കഴിഞ്ഞിരുന്ന സുധീരന്‍ ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പ്രശ്‌നത്തില്‍ സമരക്കാര്‍ക്ക് പിന്തുണയുമായി എത്തി. പൈപ്പ് ലൈന്‍ പദ്ധഥിയെ എതിര്‍ക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറഞ്ഞതിനെ തുടര്‍ന്ന് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമായിരുന്നു അത്. എന്നാല്‍ സുധീരന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
എല്‍.ഡി.എഫിന്റെ ജനദ്രോഹത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് ആയിരുന്നപ്പോള്‍ സുധീരന്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര നടത്തിയെങ്കിലും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനോ, പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കണ്ടെത്താനോ കഴിഞ്ഞില്ല. എന്നാല്‍ എം.എം ഹസന്‍ അദ്ധ്യക്ഷനായ ശേഷം ജനമോചന യാത്ര നടത്തി താഴേത്തട്ടിലുള്ള പ്രവര്‍ത്തനം ഏകോപിക്കാന്‍ ശ്രമിച്ചു. ഓരോ ബൂത്തില്‍ നിന്നും അന്‍പതിനായിരം രൂപ പിരിച്ചെടുത്തു. തരാന്‍ ചില ബൂത്തുകള്‍ വിസമ്മതിച്ചെങ്കിലും പിരിച്ചുവിടുമെന്ന് ഹസന്‍ ഭീഷണി മുഴക്കിയായതോടെ വഴങ്ങി.
25000 ബൂത്തില്‍ നിന്നും അന്‍പതിനായിരം രൂപാ വീതം പിരിച്ചെടുത്തു. അതില്‍ നിന്ന് ഓരോ ബൂത്തിലെ പതിനയ്യായിരം രൂപാ വീതം കെ.പി.സി.സിക്കും ഡി.സി.സികള്‍ക്കും പതിനായിരും രൂപ വീതം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും ബൂത്ത് കമ്മിറ്റികള്‍ക്കും പ്രവര്‍ത്തനത്തിന് നല്‍കി. അങ്ങനെ കെ.പി.സി.സിക്ക് മൊത്തം മൂന്ന് കോടി 75 ലക്ഷം രൂപ കിട്ടി. ഇത് ഇന്ദിരാഭവനിലെയും പാര്‍ട്ടിയുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും വകമാറ്റി. ചെങ്ങന്നൂരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന് മതിയായ ഫണ്ട് ഉണ്ടായിരുന്നില്ല. ഇതിന് കാരണം സുധീരന്റെ കാലത്തെടുത്ത പല തീരുമാനങ്ങളുമായിരുന്നു. പാര്‍ട്ടിയെ പടുകുഴിയിലാക്കി പടിയിറങ്ങിയ സുധീരന്‍ ഇപ്പോള്‍ വീണ്ടും തലപൊക്കുകയാണ്.
https://www.facebook.com/Malayalivartha























