കെവിൻ വധക്കേസിലെ മുഴുവൻ പ്രതികളെയും തട്ടുകടക്കാരൻ തിരിച്ചറിഞ്ഞു...

കെവിന്‍ വധക്കേസില്‍ സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകടക്കാരന്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. സംഭവദിവസം രാത്രി പ്രതികള്‍ ഗാന്ധിനഗറിലെ തട്ടുകടയില്‍ എത്തുകയും അവിടെ കടക്കാരനുമായി തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു.
തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളായ കൊല്ലം തെന്മല ഒറ്റക്കല്‍ ഷിയാനു ഭവനില്‍ ഷാനു ചാക്കോ(26), പുനലൂര്‍ തെങ്ങുംതറ പുത്തന്‍വീട്ടില്‍ മനു മുരളീധരന്‍(26), കൊല്ലം പത്തനാപുരം ഇടമണ്‍ 34 തേക്കില്‍കൂപ്പ് നിഷാന മന്‍സിലില്‍ നിയാസ് മോന്‍ (ചിന്നു 23), റിയാസ് മന്‍സിലില്‍ ഇബ്രാഹിം റിയാസ് (26), താഴത്തുവീട്ടില്‍ ഇഷാന്‍ (20), പുനലൂര്‍ ചാലുപറന്പില്‍ നിഷാദ്(24), മരുതമണ്‍ ഷെഫിന്‍(27), പുനലൂര്‍ ഇളമ്ബലില്‍ ടിറ്റോ ജെറോം(23) എന്നിവര്‍ അടക്കമുള്ള 13 പ്രതികളെയുമാണു തട്ടുകടക്കാരന്‍ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ 27നു പുലര്‍ച്ചെ ഒന്നരയോടെയാണു മാന്നാനം പള്ളിത്താഴെയുള്ള വീട്ടിലെത്തിയ സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. അനീഷിന്റെ വീട്ടിലേക്ക് എത്തും മുമ്ബു പ്രതികള്‍ ഗാന്ധിനഗറിലെ ലോഡ്ജില്‍ മൂന്ന് മുറിയെടുത്തു. ഇവിടെവച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. ഒരുമണിക്കൂറിനുശേഷം ഇവര്‍ മുറികളൊഴിഞ്ഞു.
തുടര്‍ന്ന് തട്ടുകയില്‍ കയറി ഭക്ഷണം കഴിച്ചു. പതിമൂന്നു പേര്‍ ഭക്ഷണം കഴിക്കുകയും ഒരാള്‍ക്ക് പാഴ്‌സല്‍ വാങ്ങുകയും ചെയ്തു. ഭക്ഷണം കഴിച്ചശേഷം ബില്‍ നല്‍കുന്നതിനിടെ പ്രതികളും തട്ടുകടക്കാരനും തമ്മില്‍ ദോശയുടെ എണ്ണത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. ആകെ 1016 രൂപ ബില്‍ ആയി. പ്രതികള്‍ ആയിരം രൂപ നല്‍കി.ഏറ്റുമാനൂരിലെ രഹസ്യകേന്ദ്രത്തില്‍ നടന്ന തെളിവെടുപ്പിലാണു തട്ടുകടക്കാരന്‍ പതിമൂന്നു പ്രതികളെയും തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha























