സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടൽ; രാജ്യത്ത് ശുദ്ധീകരിച്ച ചെമ്പ് ഉൽപ്പാദനത്തിൽ വൻ ഇടിവ്

ചെന്നൈയിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചു പൂട്ടിയതോടെ ശുദ്ധീകരിച്ച ചെമ്പ് ഉൽപ്പാദനത്തിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2018- 19 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ കോപ്പര്‍ ഉല്‍പ്പാദനം 47.1 ശതമാനം ഇടിഞ്ഞ് 109 കിലോ ടണ്ണിലെത്തിയതായാണ് കണക്കുകൾ പുറത്തു വരുന്നത്.
ഉല്‍പ്പാദനത്തിലുണ്ടായ ഇടിവ് രാജ്യത്തെ ചെമ്പ് ഇറക്കുമതി വന്‍തോതില്‍ വര്‍ധിക്കുന്നതിനും അതേസമയം, കയറ്റുമതി കുറയുന്നതിനും കാരണമായിട്ടുണ്ട്. ചെമ്പ് ഇറക്കുമതി 233 ശതമാനം വര്‍ധിച്ച് 10 കിലോ ടണ്ണായി. ഒരു കിലോ ടണ്‍ 1,000 ടണ്ണിന് തുല്യമാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നാം പാദത്തില്‍ കയറ്റുമതി 91.6 ശതമാനം ഇടിഞ്ഞ് ഏഴ് കിലോ ടണ്ണിലെത്തി.
2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 70.1 ശതമാനം വര്‍ധനയാണ് കയറ്റുമതിയിലുണ്ടായിരുന്നത്. 69.9 ശതമാനമായി ഇറക്കുമതി കുറയുകയും ചെയ്തു. ജപ്പാന്‍ (66 ശതമാനം), കോംഗോ (22 ശതമാനം) സ്വിറ്റ്‌സര്‍ലന്‍ഡ് (അഞ്ച് ശതമാനം), ടാന്‍സാനിയ (അഞ്ച് ശതമാനം), തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ (ഒരു ശതമാനം), യുഎഇ (ഒരു ശതമാനം) എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ ശുദ്ധീകരിച്ച കോപ്പര്‍ ഇറക്കുമതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























