ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹ അനുഛേദം ജനാധിപത്യവിരുദ്ധമോ; ഭരണകൂട ഭീകരതക്കായി ഭരണഘടനയെ വളച്ചൊടിക്കരുത്; ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹത്തിനുള്ള 124 എ സംബന്ധിച്ച അനുഛേദം തുറന്ന ചര്‍ച്ചക്ക് ഇന്ത്യന്‍ ലോ കമ്മിഷന്‍

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹം സംബന്ധിച്ച 124 എ അനുഛേദം ഭേദഗതി ചെയ്യുകയോ പൂര്‍ണമായി നീക്കം ചെയ്യുകയോ വേണമെന്ന ആവശ്യത്തെപ്പറ്റി ഇന്ത്യന്‍ ലോ കമ്മിഷന്‍ തുറന്ന ചര്‍ച്ചയ്ക്ക് മുതിര്‍ന്നിരിക്കുന്നു. നിയമങ്ങളെ സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ സമുന്നത ഉപദേശക സമിതിയാണ് ലോ കമ്മിഷന്‍. വിരമിച്ച സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ സമിതി ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യദ്രോഹനിയമം സംബന്ധിച്ച ചര്‍ച്ചാരേഖ പ്രസിദ്ധീകരണത്തിനു നല്‍കിക്കൊണ്ടാണ് സുപ്രധാനമായ പൗരാവകാശ വിഷയത്തില്‍ പൊതുജനാഭിപ്രായം ആരാഞ്ഞിരിക്കുന്നത്. 'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. സ്വതന്ത്രമായ അഭിപ്രായപ്രകടനവും ആവിഷ്‌കാര സ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ സര്‍വപ്രധാന ഘടകം. കോളനിവാഴ്ചക്കാലത്ത് ഇന്ത്യക്കാരെ അടിച്ചമര്‍ത്താനായി രാജ്യദ്രോഹം നിയമം കൊണ്ടുവന്ന ബ്രിട്ടന്‍ തന്നെ സ്വന്തം രാജ്യത്തെ നിയമത്തില്‍ നിന്നും അത് നീക്കം ചെയ്തിരിക്കെ ഇന്ത്യ എന്തുകൊണ്ട് അത്തരമൊരു നിയമം നിലനിര്‍ത്തണം', ലോ കമ്മിഷന്‍ പ്രസിദ്ധീകരിച്ച രേഖ ചോദിക്കുന്നു. നിലവിലുള്ള സ്ഥിതിഗതികളില്‍ പൗരന്‍മാര്‍ക്കുള്ള ഇച്ഛാഭംഗം പ്രകടിപ്പിക്കുന്നതിനെ ദേശദ്രോഹമായി കാണാനാവില്ലെന്നും രേഖ വിശദീകരിക്കുന്നു. ലോ കമ്മിഷന്‍ സുപ്രധാനമായ ഈ ചര്‍ച്ചാരേഖ പരസ്യപ്പെടുത്തിയത് 'വിയോജിപ്പ് ജനാധിപത്യത്തിലെ സുരക്ഷാ വാല്‍വാ'ണെന്ന് പ്രഖ്യാപിച്ച് സുപ്രീംകോടതി ഗവണ്‍മെന്റിനെതിരെ ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെയാണെന്നത് യാദൃശ്ചികമാവാം. 'നഗര നക്‌സലുകള്‍' എന്നാരോപിച്ച് അഞ്ച് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം ചോദ്യം ചെയ്തുകൊണ്ടുള്ള പെറ്റീഷന്‍ കേള്‍ക്കവെയാണ് സുപ്രിംകോടതി കര്‍ക്കശമായ ഇത്തരമൊരു അഭിപ്രായപ്രകടനത്തിന് മുതിര്‍ന്നത്. നിലവിലുള്ള സര്‍ക്കാരിന്റെ നയങ്ങളുമായി യോജിക്കാത്ത ആശയപ്രകാശനത്തിന്റെ പേരില്‍ ഒരാളുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തിക്കൂട. ക്രിയാത്മക വിമര്‍ശനത്തെ തുറന്നു സമീപിക്കാന്‍ വിസമ്മതിക്കുകയെന്നത് സ്വാതന്ത്ര്യപൂര്‍വ രാഷ്ട്രവും സ്വതന്ത്രരാഷ്ട്രവും തമ്മില്‍ യാതൊരു അന്തരവുമില്ലെന്നാണ് വ്യക്തമാക്കുന്നത്. സ്വന്തം ചരിത്രത്തെ വിമര്‍ശിക്കാനും നിലവിലുള്ള അവസ്ഥയെ ചോദ്യം ചെയ്യാനുമുള്ള അവകാശമാണ് സ്വതന്ത്ര അഭിപ്രായപ്രകടനത്തിനുള്ള അവകാശം. രാഷ്ട്രത്തിന്റെ അഖണ്ഡതയെ സംരക്ഷിക്കുകയെന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിഷേധമാകരുത്; ലോ കമ്മിഷന്‍ രേഖ അടിവരയിടുന്നു.
'എന്റെ മേല്‍ യഥേഷ്ടം ഭരണകൂടം ആരോപിച്ചിരിക്കുന്ന 124 എ അനുഛേദ പ്രകാരമുള്ള കുറ്റം പൗരന്റെ സ്വാതന്ത്ര്യത്തെ അമര്‍ച്ച ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാഷ്ട്രീയ വിഭാഗത്തില്‍പെടുന്ന സുപ്രധാന വകുപ്പുകളില്‍ ഒന്നാണ്. രാഷ്ട്രത്തോടുള്ള പ്രതിപത്തി നിയമംകൊണ്ട് നിര്‍മിക്കാവുന്നതോ നിയന്ത്രിക്കാവുന്നതോ അല്ല. ഒരാള്‍ക്ക് മറ്റൊരു വ്യക്തിയോട് പ്രതിപത്തിയില്ലെങ്കില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കാതെയോ, ആഹ്വാനം ചെയ്യാതെയോ അത് പൂര്‍ണമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അയാള്‍ക്കുണ്ട്.' 1922ല്‍ അന്നത്തെ കോളനി ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെയുള്ള രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകളാണിവ. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഏറ്റവും കിരാതനിയമങ്ങളില്‍ ഒന്നാണ് 124 എ. അതുപയോഗിച്ചാണ് മഹാത്മാഗാന്ധി, ബാലഗംഗാധര തിലക്, ലാലാ ലജ്പത്‌റായ്, അരബിന്ദോഘോഷ്, തുടങ്ങി സ്വാതന്ത്ര്യ സമരനായകരെയും അനേകം സ്വാതന്ത്ര്യ സമര യോദ്ധാക്കളെയും കോളനി ഭരണകൂടം തുറുങ്കിലടച്ചിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ ആ നിയമത്തിന്റെ ഉപജ്ഞാതാക്കള്‍ സ്വന്തം രാജ്യത്തെ ശിക്ഷാനിയമത്തില്‍ നിന്നും അത് നീക്കം ചെയ്തിട്ടും ഇന്ത്യന്‍ ഭരണകൂടം വിമര്‍ശകരെ നേരിടാന്‍ അത് പതിവായി പ്രയോഗിച്ചു വരുന്നുവെന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഈ നിയമത്തെ 'എതിര്‍ക്കപ്പെടേണ്ടതും നിന്ദ്യ'വുമെന്ന് വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ അധികാര രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങള്‍ക്കിടയില്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്നും നീക്കം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നത് വിരോധാഭാസം തന്നെയാണ്. മോഡി ഭരണകൂടം തികഞ്ഞ അരക്ഷിത രാഷ്ട്രീയാന്തരീക്ഷത്തെയാണ് നേരിടുന്നത്. അതിന്റെ പ്രതിഫലനമാണ് അറസ്റ്റുകള്‍. ഈ നിയമം രാജ്യത്തിപ്പോള്‍ ശെരിക്കും വളച്ചൊടിക്കപ്പെടുന്നു. പ്രത്യേകിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനെതിരെ ഉണരേണ്ടത് അത്യാവശ്യമെന്ന് ലോ കമ്മീഷന് തന്നെ ബോധ്യപ്പെട്ടിരിക്കുന്നു.
https://www.facebook.com/Malayalivartha

























