ആന്റണിയുടെ വാക്കുകള്‍ സത്യമോ: കേരളത്തെ മുക്കിയത് 'തക്കക്കേട്'; ഇത് നേരത്തെ മനസിലാക്കിയ മത്സ്യത്തൊഴിലാളിയുടെ വാക്കുകള്‍ അധികൃതര്‍ കേട്ടിരുന്നെങ്കില്‍

ആന്റണിയുടെ വാദം ശാസ്ത്രീയമായി പഠിക്കാന്‍ അധികൃതര്‍ തയ്യാറാകുമോ. അതിന് തെളിവുണ്ടോ ജനങ്ങളുടെ ജീവന്റെ പ്രശ്‌നമാണിത്. പറവൂര്‍ പുത്തന്‍വേലിക്കര വെള്ളോട്ടുംപുറം കാട്ടുപറമ്പില്‍ കെ.എസ് ആന്റണിയോട് ചോദിച്ചാല്‍ ഈ പ്രളയം സൃഷ്ടിച്ച വില്ലനെ 'തക്കക്കേട്' എന്ന് പറയും. നേരത്തെ ഇത് മനസിലാക്കിയ മത്സ്യ തൊഴിലാളിക്ക് ഒന്നും നഷ്ടമായില്ല
കേരളത്തെ മുക്കിയ പ്രളയത്തില്‍ ആന്റണിയുടെ വീട്ടില്‍ ആറരയടിയോളം വെള്ളം ഉയര്‍ന്നിരുന്നു. മൂന്നു മുറിയുള്ള ചെറിയ വീടിനു ചില തകരാറുകള്‍ സംഭവിച്ചെങ്കിലും അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ സുരക്ഷിതമായിരുന്നു. തിരിച്ചുവരുമ്പോള്‍ കട്ടിലിന് സ്ഥാനമാറ്റം സംഭവിച്ചെങ്കിലും ഗൃഹോപകരണങ്ങള്‍ പൂര്‍ണമായും സുരക്ഷിതമായ നലയിലായിരുന്നു. പ്ലാസ്റ്റിക് കവറിലാക്കിയ സാധനങ്ങള്‍ വീടിനുള്ളില്‍ ഒഴുകിനടന്നെങ്കിലും തകരാറൊന്നും സംഭവിച്ചിരുന്നില്ല. അതിന് മുന്‍പ് തന്നെ ആന്റണി തന്റെ അയല്‍വാസികളോടും അടുത്തുള്ള കച്ചവടക്കാരോടും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവരൊന്നും അത് ചെവിക്കൊണ്ടില്ലെന്ന് ആന്റണി പറയുന്നു.
എന്താണ് തക്കക്കേട്
കര്‍ക്കിടക വാവ് കഴിഞ്ഞ പഞ്ചമി മുതല്‍ കടലിലെ വെള്ളത്തിന്റെ വേലിയേറ്റത്തിന് ശക്തി കൂടുന്ന പ്രതിഭാസത്തൊണ് തക്കക്കേട് എന്ന് മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ അറിയപ്പെടുന്നത്. കുറത്തവാവിന് ശേഷമുള്ള പഞ്ചമി മുതലുള്ള ദിവസങ്ങളില്‍ കടല്‍ കുറച്ചുവെള്ളമാത്രമാകും പുഴ, കായല്‍ പോലെയുള്ള സ്രോതസുകളില്‍നിന്ന് സ്വീകരിക്കുക. അഷ്ടമി മുതല്‍ മൂന്നുദിവസത്തേക്ക് തീരെ വെള്ളം സ്വീകരിക്കാത്ത അവസ്ഥയിലായിരിക്കും കടല്‍.
പിന്നീട് ഏകദശിക്ക് മാത്രമാകും കടല്‍ വെള്ളം സ്വീകരിക്കുക. കേരളത്തില്‍ ഇപ്പോള്‍ പ്രളയമുണ്ടായ ഓഗസ്റ്റ് 15നായിരുന്നു പഞ്ചമി. ഈ ദിവസങ്ങളില്‍പെയ്ത കനത്ത മഴയും ഡാം തുറന്നതുമൂലമുള്ള വെള്ളവും കടല്‍ സ്വീകരിച്ചില്ലെന്നും, ജനവാസമേഖലകളില്‍ വലിയതോതില്‍ വെള്ളം ഉയരാന്‍ കാരണമായത് ഇതാണെന്നും തക്കക്കേട് ആസ്പദമാക്കി ആന്റണി പറയുന്നത്. കടല്‍ വെള്ളം സ്വീകരിക്കാത്തതിനെ തക്കക്കേട് എന്ന് വിളിക്കുന്നതുപോലെ പരമാവധി വെള്ളം സ്വീകരിക്കുന്നതിനെ 'തക്കം' എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇതേ സമയം ശാസ്ത്രീയമായി ചില സൂചനകളും തക്കക്കേടിന് ലഭിക്കുന്നുണ്ട്. ഒരു പൂര്‍ണ്ണചന്ദ്രന് ശേഷം വലിയ തിരകള്‍ ഉണ്ടാകും, ഇവയെ സ്പ്രീംഗ് തിരകള്‍ എന്നാണ് പറയുന്നത്. അത് തുടര്‍ച്ചയായി രണ്ട് ദിവസമോ അതില്‍ കൂടുതലോ തുടരും. ഈ സമയത്ത് കടലിലേക്ക് സ്വീകരിക്കുന്ന വെള്ളത്തിന്റെ അളവിലും കാര്യമായ കുറവ് സംഭവിക്കും. ഇത്തരത്തില്‍ ഒരു സംഭവം തന്നെയാണ് തക്കക്കേട്.
വ്യാപ്തി കുറയ്ക്കാമായിരുന്നു
ആന്റണിയുടെ അഭിപ്രായത്തില്‍, തക്കക്കേട് എന്ന മത്സ്യതൊഴിലാളിയുടെ അറിവ് ശാസ്ത്രീയമായി അധികൃതര്‍ മനസിലാക്കിയിരുന്നെങ്കില്‍ പ്രളയക്കെടുതിയുടെ വ്യാപ്തി ഒഴിവാക്കാമായിരുന്നുവെന്ന് ആന്റണി ഉറപ്പിച്ച് പറയുന്നു. ഡാം തുറന്നുവിട്ട ദിവസങ്ങളില്‍ വെള്ളം ഒരുകാരണവശാലും കടല്‍ സ്വീകരിക്കില്ലായിരുന്നു. രണ്ടു ദിവസം മുന്നേ ഡാമുകള്‍ തുറന്നിരുന്നെങ്കില്‍ ഇത്രത്തോളം വെള്ളപ്പൊക്കം ഉണ്ടാകില്ലായിരുന്നു.
പ്രളയമഴ പെയ്ത ഓഗസ്റ്റ് 15ന് രണ്ടുദിവസം മുമ്പ് പുഴകളില്‍ വരള്‍ച്ച ദൃശ്യമായിരുന്നു. സാധാരണഗതിയില്‍ തക്കക്കേടിന് മുമ്പുള്ള ദിവസങ്ങളില്‍ ഇങ്ങനെ ഉണ്ടാകാറുണ്ട്. കടല്‍ കൂടുല്‍ വെള്ളം വലിക്കുന്നതിനാലാണിതെന്നും അന്റണി പറയുന്നു. ഇതൊക്കെ മുന്‍കൂട്ടിയുള്ള സൂചനകളായി കാണണമായിരുന്നു.
തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടി രണ്ടുദിവസങ്ങളിലായി ഏഴും എട്ടും പേര്‍ മരിച്ചുവെന്ന് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ഭാര്യ വന്ന് പറഞ്ഞതോടെയാണ് താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചതെന്ന് ആന്റണി പറയുന്നു.
ആന്റണി ചെയ്തത്
വരാനിരിക്കുന്ന വെള്ളപ്പൊക്കം മുന്‍കൂട്ടികണ്ട് സ്വീകരിച്ച നടപടികളാണ് വലിയ നാശനഷ്ടത്തില്‍നിന്ന് മത്സ്യത്തൊഴിലാളി കൂടിയായ ആന്റണിയെ രക്ഷിച്ചത്. അതിന് മുന്‍പ് തന്നെ ആന്റണി തന്റെ അയല്‍വാസികളോടും അടുത്തുള്ള കച്ചവടക്കാരോടും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവരൊന്നും അത് ചെവിക്കൊണ്ടില്ലെന്ന് ആന്റണി പറയുന്നു. അതിന്റെ നഷ്ടവും അവര്‍ക്ക് സംഭവിച്ചു. എന്നാല്‍ വീട്ടു സാധനങ്ങള്‍ സുരക്ഷിതമാക്കിയശേഷം കുടുംബത്തോടൊപ്പം ആന്റണി അവിടെനിന്ന് മാറി. വൈകാതെ ആന്റണിയുടെ വീട് ഉള്‍പ്പടെ സമീപത്തെ വീടുകളിലെല്ലാം വെള്ളം കയറി.
https://www.facebook.com/Malayalivartha

























