തെലങ്കാനയില്‍ നിന്ന് മറ്റൊരു കെവിൻ ; അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഞങ്ങൾ സംരക്ഷിക്കും ; അമൃത ഞങ്ങളുടെ മകളെന്ന് പ്രണയ്‌യുടെ കുടുംബം
തെലങ്കാനയില്‍ യുവാവിന്‍റെ ദുരഭിമാനക്കൊലയില്‍ പ്രതിഷേധം ശക്തമാവുകയാണ്. നല്‍ഗൊണ്ട ജില്ലയിലെ മിര്യാലഗുഡ സ്വദേശിയായ പ്രണയിനെ ഭാര്യയുടെ കണ്മുന്നില്‍ വെച്ചാണ് അജ്ഞാതന്‍ വെട്ടിക്കൊന്നത്. ജാതിയുടെ പേരിൽ, ദുരഭിമാനത്തിന്റെ പേരിൽ തെലങ്കാനയിൽ ഉണ്ടായ കൊലപാതകം രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ ചെക്കപ്പിന് കൊണ്ടുപോയി മടങ്ങുംവഴി അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ വച്ചായിരുന്നു കൊലപാതകം. തെലങ്കാന നാല്‍ഗോണ്ട ജില്ലയിലെ ജ്യോതി ആശുപത്രിയില്‍ വെച്ചാണ് രാജ്യത്തെ നടുക്കുന്ന സംഭവം നടന്നത്.
ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ വിവാഹം ചെയ്ത പ്രണയ് കുമാറിനെ പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കണ്ണീരിനിടയിലും പ്രണയ്‍യുടെ മാതാപിതാക്കൾ അമൃതയെ ചേർത്തു പിടിക്കുന്നു. സ്വന്തം മകളായി അവളെ കൂടെ നിർത്താനാണ് അവരുടെ തീരുമാനം.
അമൃതയെ ഞങ്ങൾ സംരക്ഷിക്കും. അവളെ ഉപേക്ഷിക്കാൻ ഞങ്ങൾക്ക് ആകില്ല, കൂടെ ഉണ്ടാകും. ഞങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ അവൾ എവിടെ പോകും? അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഞങ്ങൾ സംരക്ഷിക്കും. നീതിക്കായി പോരാടും. കുറ്റവാളികളെ എല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം, നീതി പൂർണമായും നടപ്പാകണം. ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. പേടിയുമുണ്ട്.’ പ്രണയ്‍യുടെ അമ്മ പറഞ്ഞു. അമൃത തന്റെ മകന്റെ ഭാര്യമാത്രമല്ല തന്റെ മകളാണെന്ന് പ്രണയ്‍യുടെ അച്ഛൻ ബാലകൃഷ്ണ പറയുന്നു.
ഭർത്താവിന്റെ കൊലപാതകത്തിനു പിന്നിൽ തന്റെ പിതാവാണെന്ന് അമൃത ഉറപ്പിച്ച് പറഞ്ഞിരുന്നു. സംഭവത്തിൽ അമൃതയുടെ പിതാവായ മാരുതി റാവുവിനെയും ബന്ധുവും അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റും ചെയ്യുകയും ചെയ്തു. അഞ്ചുലക്ഷം രൂപയ്ക്കു ക്വട്ടേഷൻ നല്‍കിയായിരുന്നു കൊലപാതകം.
പ്രണയിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഗര്‍ഭഛിദ്രം നടത്താന്‍ പിതാവ് നിര്‍ബന്ധിച്ചിരുന്നതായി അമൃത വര്‍ഷിണി വെളിപ്പെടുത്തി. വിവാഹത്തിന് ശേഷം പിതാവ് തന്നോട് അപൂര്‍വമായി മാത്രമേ മിണ്ടിയിരുന്നുള്ളു എന്നും എപ്പോള്‍ വിളിച്ചാലും ഗര്‍ഭം അലസിപ്പിച്ച് വീട്ടില്‍ മടങ്ങി വരണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നതായും അമൃത വെളിപ്പെടുത്തി. തെലങ്കാനയിലെ പ്രാദേശിക മാധ്യമങ്ങളോടാണ് അമൃത വര്‍ഷിണി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗര്‍ഭസ്ഥ ശിശുവിനെ അബോര്‍ഷന്‍ ചെയ്ത് ഇല്ലാതാക്കിയ ശേഷം പ്രണയിനെ കൊലപ്പെടുത്തി തന്നെ വീട്ടിലേക്ക് തിരികെ കൊണ്ടു പോകാനായിരുന്നു പിതാവിന്റെ ലക്ഷ്യമെന്നും അമൃത പറഞ്ഞു. ഇനി തന്റെ കുഞ്ഞിന് വേണ്ടി മാത്രമായിരിക്കും തന്റെ ജീവിതമെന്നും അമൃത കൂട്ടിച്ചേര്‍ത്തു. പ്രണയിനെ വീട്ടുകാര്‍ ആക്രമിക്കുമെന്ന് ഭയന്നിരുന്നു. എന്നാല്‍ പരസ്യമായി കൊല്ലുമെന്ന് കരുതിയില്ല. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണം. ജയില്‍ ശിക്ഷ ലഭിച്ചാല്‍ പോര പ്രണയിനെ കൊന്നത് പോലെ അവര്‍ക്കും മരണശിക്ഷ വിധിക്കണമെന്നും അമൃത പറഞ്ഞു.
കേരളത്തിൽ കുറച്ചു മാസങ്ങൾക്ക് മുമ്പു നടന്ന കെവിൻ കൊലപാതകത്തെ ഓര്മപെടുത്തുന്നതാണ് തെലങ്കാനയിലെ ദുരഭിമാന കൊല .വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കെവിൻ നീനുവിനെ പ്രണയിച്ചത് കൊലപാതകത്തിലേക്ക് നയിച്ചു. കെവിന്റെ സാമ്പത്തിക ചുറ്റുപാടും ജാതിയും എതിര്‍പ്പിന് കാരണമായി. സംഭവത്തിൽ നീനുവിന്റെ സഹോദരനുൾപ്പടെയുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
അന്ന് സ്വന്തം വീട്ടുകാർക്കെതിരെ നീനുവും ഉറച്ച നിലപാട് എടുത്തിരുന്നു. അച്ഛനും അമ്മയും ആങ്ങളയും പ്രതിക്കൂട്ടിലായപ്പോൾ നീനുവിന് താങ്ങായി കെവിന്റെ കുടുംബം ഒപ്പമുണ്ടായിരുന്നു. അന്ന് കെവിന്റെ അച്ഛൻ ജോസഫ് നീനുവിനെ നെഞ്ചോട് ചേർത്തു പിടിച്ചത് കേരളം ഒന്നടങ്കം കണ്ടതാണ്. കെവിന്റെ മരണത്തിനുശേഷം നീനുവിനെ സ്വന്തം മകളായി ഏറ്റെടുക്കുകായായിരുന്നു ജോസഫ്. നീനുവിന്റെ തുടർപഠനവും ജീവിതവും ആ അച്ഛൻ സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്തു. കെവിന്റെയും നീനുവിനോടും ജീവിതത്തിൽ സംഭവിച്ച ദുരന്തത്തെ ഓര്മിപ്പിക്കുന്നതാണ് പ്രണയിന്റെയും അമൃതയുടെയും ജീവിതത്തിൽ സംഭവിച്ച ദുരന്തം. ഇവ രണ്ടും തമ്മിൽ സമാനതകൾ ഏറെയാണ്.
https://www.facebook.com/Malayalivartha