രാജ്യത്ത് വീണ്ടും ഹാക്കർ കൊള്ള ! ; ബാങ്ക് ഓഫ് മൗറീഷ്യസ് ശാഖയുടെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്ത് കവർന്നത് 143 കോടി രൂപ
മുംബൈയിലെ നരിമാന്‍ പോയിന്‍റിലുള്ള ബാങ്ക് ഓഫ് മൗറീഷ്യസ് ശാഖയുടെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്ത് 143 കോടി രൂപ കവര്‍ന്നതായി പരാതി. ബാങ്കിന്റെ ഓൺലൈൻ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറിയ ഹാക്കർമാരനാണ് ഇതിനു പിന്നിൽ.
ബാങ്ക് അധികൃതര്‍ മുംബയ് പൊലീസിന്റെ എക്കണോമിക് ഒഫന്‍സസ് വിംഗിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. എസ്ബിഎമ്മിന്റെ മുംബയ് നരിമാന്‍ പോയിന്റ് ബ്രാഞ്ചില്‍ നിന്നാണ് സൈബര്‍ കൊള്ള. വിദേശത്തെ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. ഇഒ വിംഗും സൈബര്‍ സെല്ലും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മാല്‍ വെയര്‍ അറ്റാക്ക് ആണോ നടന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിച്ചുവരുകയാണ്. സംഭവത്തിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ബാങ്കിലെ ജീവനക്കാരുടെ അറിവോടെയാണോ തട്ടിപ്പ് നടന്നതെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. മൗറീഷ്യസിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ്. മൗറീഷ്യസ് സർക്കാരിന്റെ 20 ശതമാനം ബാങ്കിങ് ഇടപാടുകൾ ഈ ബാങ്കിലൂടെയാണ് നടത്തുന്നത്.
എന്നാൽ അക്കൗണ്ട് ഉടമകളുടെ പണം നഷ്ടമായിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ഒക്ടോബർ രണ്ടിനാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. 14 ദശലക്ഷം ഡോളർ നഷ്ടപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ബാങ്കിന്റെ പക്കൽ ആവശ്യത്തിന് പ്രവർത്തന മൂലധനമുണ്ടെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
എസ്ബിഎം ഇന്ത്യക്ക് മുംബയ്ക്ക് പുറമെ ചെന്നൈയിലും ഹൈദരാബാദിലും ആന്ധ്രപ്രദേശിലെ രാമചന്ദ്രപുരത്തും ബ്രാഞ്ചുകളുണ്ട്. ഓഗസ്റ്റില്‍ മഹാരാഷ്ട്രയിലെ കോസ്‌മോസ് ബാങ്ക് പ്രൈവറ്റ് ലിമിറ്റഡിലും സൈബര്‍ ഹാക്കിംഗ് കൊള്ള നടന്നിരുന്നു. ഓഗസ്റ്റ് 9. 10 തീയതികളില്‍ നടന്ന ബാങ്ക് കൊള്ളയില്‍ 94.24 കോടി രൂപയാണ് നഷ്ടമായത്.
https://www.facebook.com/Malayalivartha