ഗംഗാ നദി സംരക്ഷണത്തിനായി നിരാഹാരം അനുഷ്ഠിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ജിഡി അഗര്‍വാള്‍ നിരാഹാരത്തിന്റെ 111-ാം ദിവസം മരണമടഞ്ഞു
ഗംഗാ നദി ശുദ്ധീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി നിരാഹാരം അനുഷ്ഠിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ജിഡി അഗര്‍വാള്‍ ഇന്നലെ മരണമടഞ്ഞു. എണ്‍പത്തിയാറാമത്തെ വയസ്സില്‍ നൂറ്റിപ്പതിനൊന്ന് ദിവസം നിരാഹാരമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹം മരിച്ചത്. കഴിഞ്ഞ ജൂണിലാണ് ഗംഗാനദിയെ ശുദ്ധമാക്കണമെന്ന ആവശ്യവുമായി അദ്ദേഹം നിരാഹാരം ആരംഭിച്ചത്.
പ്രൊഫസറുടെ മരണം കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് വളരെ സെന്‍സിറ്റീവ് ആയ ഒരു വിഷയം തന്നെയാണ്. കാരണം ഹൈന്ദവര്‍ പുണ്യനദിയായിട്ടാണ് ഗംഗയെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഗംഗാശുചീകരണം കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലാണ് ഗംഗാ നദി സ്ഥിതി ചെയ്യുന്നത്. അതിപുരാതന തീര്‍ത്ഥാടന നഗരങ്ങളുടെ പട്ടികയിലാണ് വാരണാസി.
ഗംഗയില്‍ കുളിച്ചാല്‍ ആത്മീയ വിമോചനവും സൗഖ്യവും ലഭിക്കുമെന്നാണ് വിശ്വാസം. മരണസമയത്ത് കുടിക്കാന്‍ കൊടുക്കുന്നതും ഗംഗാജലമായിരുന്നു. അത് പണ്ടത്തെ ഗംഗാനദി. എന്നാല്‍ ഇന്ന് 1500 മൈല്‍ നീളമുള്ള ഈ നദിയില്‍ മുഴുവന്‍ വ്യാവസായിക മാലിന്യങ്ങളാണ് നിറഞ്ഞിരിക്കുന്നത്. മനുഷ്യമാലിന്യങ്ങളും പ്ലാസ്റ്റിക്കും ഉള്‍പ്പെടെ ഗംഗ ഇപ്പോള്‍ മലീമസമായിരിക്കുകയാണ്. കാലങ്ങളായി ഗംഗാ നദി ശുചീകരണത്തിനായി മുറവിളി ഉയരാന്‍ തുടങ്ങിയിട്ട്. മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ഒഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലാണ് ഗംഗാനദി.
ഗംഗാ ശുചീകരണവുമായി ബന്ധപ്പെട്ട് പ്രൊഫസര്‍ അഗര്‍വാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വിശദമായ കത്ത് അയച്ചിരുന്നു. എങ്ങനെയാണ് ഈ പുണ്യനദിയെ പുനരുജ്ജീവിപ്പിക്കേണ്ടതെന്ന് വളരെ വിശദമായി തന്നെ അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു. ഗംഗയുടെ മുകള്‍ഭാഗത്തുള്ള ജല വൈദ്യുത പദ്ധതികള്‍ റദ്ദാക്കുക, നദി വൃത്തിയാക്കുന്നതിനായുള്ള നിയമനിര്‍മ്മാണം നടത്തുക, വനനശീകരണം തടയുക, മണലെടുപ്പ് തടയല്‍ എന്നിവ അതില്‍ ഉള്‍പ്പെട്ടിരുന്നു.
കത്ത് ലഭിച്ചതിനെതുടര്‍ന്ന് അഗര്‍വാളിനെ സന്ദര്‍ശിക്കാന്‍ ഉമാഭാരതിയെ സര്‍ക്കാര്‍ അയച്ചിരുന്നു. ഉപവാസത്തില്‍ നിന്ന് പിന്‍മാറണമെന്ന് പറയാനായിരുന്നു ഉമാഭാരതി എത്തിയത്. ഉമാഭാരതി വഴി ഫോണില്‍ നിതിന്‍ ഗഡ്കരി അഗര്‍വാളിനോട് സംസാരിച്ചിരുന്നു. എന്നാല്‍ താന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതെ ഉപവാസത്തില്‍ നിന്ന് പിന്‍മാറില്ലെന്നായിരുന്നു അഗര്‍വാളിന്റെ നിലപാട്. എന്റെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ എനിക്ക് സങ്കടമില്ല എന്നായിരുന്നു മോദിക്കയച്ച കത്തില്‍ അഗര്‍വാള്‍ എഴുതിയത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഗംഗയെ സംരക്ഷിക്കാന്‍ ചെറുവിരല്‍ പോലും അനക്കിയില്ലെന്ന് അദ്ദേഹം കത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളിലെ പ്രൊഫസറായിരുന്നു ജിഡി അഗര്‍വാള്‍. എഞ്ചിനീയറിംഗ് ജോലിയില്‍ നിന്നാണ് അദ്ദേഹം പരിസ്ഥിതി പ്രവര്‍ത്തകനിലേക്ക് എത്തിയത്. 2011-ല്‍ ഉത്തരാഖണ്ഡിലെ ഹൈന്ദവ സന്യാസികളുടെ ഒപ്പം ചേര്‍ന്ന് സ്വാമി ജ്ഞാന്‍ സ്വരൂപ് സനന്ദ് എന്ന പേര് സ്വീകരിച്ചു. കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നാണ് അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത്. 2006-ലെ ഹിമാലയന്‍ യാത്രയിലാണ് അഗര്‍വാള്‍ ഗംഗാനദിയുടെ ശോചനീയാവസ്ഥ കണ്ട് അതിനെതിരെ പോരാടാന്‍ തീരുമാനിച്ചത്. 2008-ലും 2009-ലും രണ്ട് നിരാഹാര സമരങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. അന്ന് ഭരീരഥി നദിയില്‍ ആരംഭിക്കാനിരുന്ന ജല വൈദ്യുത പദ്ധതി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
അമ്പത് വര്‍ഷത്തിലധികമായി അദ്ദേഹത്തിന്റെ സുഹൃത്തും അനുഗാമിയുമായിരുന്ന ഗുപ്തയാണ് അവസാന നാളിലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. ഈ പോരാട്ടം തുടരാനാണ് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടതെന്ന് ഗുപ്ത പറയുന്നു. ''എനിക്കെല്ലാം നഷ്ടപ്പെട്ടു. എന്നാല്‍ നിനക്കത് നേടുവാന്‍ കഴിയും'' എന്നായിരുന്നു അഗര്‍വാളിന്റെ അവസാന വാക്കുകള്‍ എന്ന് ഗുപ്ത ഓര്‍മ്മിക്കുന്നു.
https://www.facebook.com/Malayalivartha