പഞ്ചാബിലെ അമൃത്സര്‍ ദുരന്തത്തിൽ പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നില്ല; ദസറ സംഘാടകരുടെ വീടിനു നേരെ ആക്രമണം
പഞ്ചാബിലെ അമൃത്സറില്‍ ട്രെയിന്‍ ഇടിച്ച് ദസറ ആഘോഷിച്ച 61 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ദസറ ആഘോഷം സംഘടിപ്പിച്ചവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെ സംഘാടകരുടെ വീടുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞു തകര്‍ത്തു.
സംഘാടകരായ കൗണ്‍സിലര്‍ വിജയ് മധാനും മകന്‍ സൗരഭ് മധന്‍ മിത്തുവും ഒളിവില്‍ പോയിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് റെയില്‍വെ പൊലീസ് കേസെടുത്തെങ്കിലും ആരുടേയും പേരുകള്‍ എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ല.
അപകടം ഉണ്ടായ റെയില്‍വെ ട്രാക്കില്‍ ശനിയാഴ്ച മുതല്‍ നാട്ടുകാര്‍ കുത്തിയിരുന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. എന്നാല്‍ തൊട്ടുപിന്നാലെ പൊലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.
ദസ്സറാ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് തീവണ്ടി ഇടിച്ചുകയറുമ്പോള്‍ നിരവധി ആളുകള്‍ മൊബൈല്‍ഫോണുകളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നു. ഛൗറ ബസാറില്‍ നടന്ന ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് തീവണ്ടിയിടിച്ച് കയറിയാണ് അപകടമുണ്ടായത്.
സംഭവസമയം രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു. പടക്കങ്ങള്‍ പൊട്ടുന്നതിന്റെ ശബ്ദം കാരണം തീവണ്ടി വരുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല. എല്ലാവരും ആഘോഷങ്ങളും സെല്‍ഫികളും പകര്‍ത്തുന്ന തിരക്കിലായിരുന്നു.
ഇവര്‍ക്കിടയിലേക്ക് അതിവേഗത്തിലെത്തിയ ജലന്ധര്‍ അമൃത്സര്‍ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. അപകടം നടക്കുമ്പോള്‍ ഏഴുന്നൂറോളം പേര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം പുറത്തുവന്ന വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് രാഷ്ട്രീയനേതാക്കള്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു. സെല്‍ഫി സംസ്‌കാരം ഇത്തരം അപകടങ്ങളിലേക്ക് വഴിവയ്ക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. അശ്രദ്ധമൂലം വരുത്തിവച്ച അപകടമാണിതെന്നും ഒഴിവാക്കാമായിരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീവണ്ടി ഇടിച്ചുകയറുമ്പോഴും ജനങ്ങള്‍ സെല്‍ഫി പകര്‍ത്തുന്നത് അവസാനിപ്പിച്ചില്ല എന്നത് അവിശ്വസനീയമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha