സി. ബി.ഐ പോര് മുറുകുന്നു; അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാകേഷ് അസ്താന കോടതിൽ

അഴിമതിക്കേസില്‍ ആരോപിതനായ സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതിയിലാണ് ഇദ്ദേഹം ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. തന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ സിബിഐ ഉദ്യോഗസ്ഥന് ദേവേന്ദര്‍ കുമാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അസ്താനയും ഹര്‍ജി നല്‍കിയത്.
മാംസ കയറ്റുമതി വ്യാപാരി മൊയിന്‍ ഖുറേഷിക്കെതിരായ അന്വേഷണത്തില്‍ ഹൈദരാബാദിലെ വ്യാപാരിയായ സതീഷ് സനയാണ് രാകേഷ് അസ്താനയ്ക്കെതിരേ ആദ്യം ആരോപണങ്ങള്‍ ഉന്നയിച്ചത്. രാകേഷ് അസ്താന തന്നോട് അഞ്ചു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് സനയുടെ ആരോപണം.കഴിഞ്ഞ ഡിസംബര്‍ മുതലുള്ള കാലയളവില്‍ സതീഷ് സന, രാകേഷ് അസ്താനയ്ക്ക് രണ്ടു കോടി രൂപ കൈക്കൂലി നല്‍കിയതായി മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയതായും സിബിഐ വെളിപ്പെടുത്തുന്നു.
ദുബായിലെ വ്യവസായി മനോജ് പ്രസാദ് ആണ് ഈ കൈക്കൂലി ഇടപാടില്‍ ഇടനില നിന്നത്. ഇയാളെ കഴിഞ്ഞ ഒക്ടോബര്‍ 16-ന് അറസ്റ്റ് ചെയ്തിരുന്നു. മനോജ് പ്രസാദിന്റെ അറസ്റ്റിനു തൊട്ടുപിന്നാലെ ഇയാളുടെ സഹോദരന് സോമേഷ് പ്രസാദ് അസ്താനയെ ഒന്‍പതു തവണ ഫോണില്‍ വിളിച്ചിരുന്നുവെന്നും സിബിഐ പറയുന്നു. സോമേഷ് പ്രസാദിനെതിരേയും സിബിഐ കേസെടുത്തിട്ടുണ്ട്. മനോജും സോമേഷും റോ മുന്‍ ഡയറക്ടര്‍ ദേവേശ്വര്‍ പ്രസാദിന്റെ മക്കളാണ്. 2000-ല്‍ ഇദ്ദേഹം ഏജന്‍സിയില്‍നിന്നു വിരമിച്ചു. അസ്താന പ്രതിയായ കേസില്‍ റോ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോ എന്നും സിബിഐ അന്വേഷിക്കുകയാണ്.
https://www.facebook.com/Malayalivartha























