രാജ്യമെമ്പാടും ഉറ്റുനോക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വിധി ഇന്ന് . 2019 ൽ ഇന്ത്യ ആർക്കൊപ്പം ?

രാജ്യമെമ്പാടും ഉറ്റുനോക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വിധി ഇന്ന് . രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം അവശേഷിക്കേ അഞ്ചുസംസ്ഥാനങ്ങളിലെയും വിധിയെഴുത്ത് എന്ത് തന്നെയായാലും അത് ദേശീയ രാഷ്ട്രീയത്തിൽ നിര്‍ണായകമാണ്....മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും ബി.ജെ.പിയുടെ കയ്യിലിരിക്കുന്ന സംസ്ഥാനങ്ങളാണ്... മൂന്നിടത്തും കോണ്‍ഗ്രസും ബി.ജെ.പിയുമാണ് നേര്‍ക്കുനേര്‍ പോരാട്ടം നടത്തിയത്. മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്സിറ്റ്പോളുടെ പ്രവചനം
മിസോറാം
മിസോറാം വോട്ടെടുപ്പില്‍ സംസ്ഥാനത്തെ റെക്കോര്‍ഡ് പോളിങ് ആയി 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോണ്‍ഗ്രസും പ്രതിപക്ഷമായ മിസോ നാഷണല്‍ ഫ്രണ്ടും നാല്‍പ്പത് സീറ്റുകളിലാണ് മത്സരിച്ചത്. ബിജെപി 39 സീറ്റുകളിലും മത്സരിച്ചു. നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി ഒന്‍പത് സീറ്റുകളിലും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അഞ്ച് സീറ്റുകളിലും മത്സരിച്ചു.
2013ല്‍ കോണ്‍ഗ്രസ് 34 സീറ്റുകളിലും എംഎന്‍എഫ് 5 സീറ്റുകളിലും മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ് ഒരു സീറ്റിലും വിജയിച്ചിരുന്നു. ഇത്തവണ ആര് അധികാരത്തിൽ വരുമെന്നറിയാൻ ഇനിയും മണിക്കൂറുകൾ മാത്രം
തെലങ്കാന
തെലങ്കാനയിൽ പോളിംഗ് നില പൊതുവെ കുറഞ്ഞിരുന്നു. 2014-ൽ പോളിങ് 69 ശതമാനമായിരുന്നു. ഇപ്പോൾ അത് 67 ശതമാനമായി. തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും (ടിആര്‍എസ്) കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല സഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം നടന്നത്
തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന് വലിയ മേൽക്കൈ കിട്ടുമെന്നായിരുന്നു അഭിപ്രായ സര്‍വ്വേ പ്രവചിച്ചത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ തെലങ്കാനയില്‍ ടി ആര്‍ എസിന്‍റെ വിജയം തന്നെയാണ് കൂടുതല്‍ സര്‍വ്വേകളും വ്യക്തമാക്കുന്നത്. മൊത്തമുള്ള 119 സീറ്റുകളില്‍ ടി ആര്‍ എസ് 66 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ അടക്കമുള്ള ഏജന്‍സികള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിനെ എഴുതിതള്ളാന്‍ കഴിയില്ലെന്ന് ചില എക്സിറ്റ് പോളുകളും അതേസമയം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് ടി ആര്‍ എസിന്‍റെ അടുത്തേക്ക് വരാന്‍ സാധ്യതയുണ്ടെന്ന് ഒരു സര്‍വ്വേ വ്യക്തമാക്കുമ്പോള്‍ മൂന്ന് സര്‍വ്വേകള്‍ ടി ആര്‍ എസിന്‍റെ വിജയമാണ് പ്രവചിക്കുന്നത്
രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ തെലങ്കാനയിൽ വോട്ട് രേഖപ്പെടുത്തി. ടെന്നിസ് താരം സാനിയ മിര്‍സ, ബാറ്റ്മിന്‍ഡന്‍ താരം പിവി സിന്ധു കോച്ച് പുല്ലേല ഗോപിചന്ദ്, നടന്‍ അല്ലു അര്‍ജുന്‍, ചിരഞ്ജീവി, നാഗാര്‍ജുന, രാംചരണ്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ ആണ് തെലങ്കാനയുടെ ഭാവി നിർണയിക്കുന്നതിൽ പങ്കാളികളായ പ്രമുഖർ
രാജസ്ഥാൻ
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം.. കേരളത്തിലേതിനു സമാനമായി അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറുന്നതാണ് രാജസ്ഥാനിലെയും രീതി. ഇക്കുറി പതിവു തെറ്റുമോ എന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അറിയാം . ഇത്തവണ പോളിംഗ് ശതമാനവും കുറവായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 2013 ൽ 75.23 ശതമാനം വോട്ടു രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഇത്തവണ അത് 74.12 ശതമാനാം മാത്രമേ പോളിംഗ് ഉണ്ടായുള്ളൂ .
മധ്യപ്രദേശ്
ഒന്നര പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത് .230 അംഗ നിയമസഭയുള്ള മധ്യപ്രദേശില്‍
ആര് ജയിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.2019-ല്‍ ഇന്ത്യ ആര്‍ക്കൊപ്പമെന്ന് മധ്യപ്രദേശിലെ ഫലം അനുസരിച്ചായിരിക്കും എന്ന് പറയുന്നു.
തുടര്‍ച്ചയായി നാലാം തവണയും ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപി ശ്രമിക്കുമ്പോൾ കോൺഗ്രസ് പക്ഷെ പ്രതീക്ഷയിലാണ് കേന്ദ്ര നയങ്ങളില്‍ നടുവൊടിഞ്ഞ കര്‍ഷകരുടെ പ്രതികാരം ചൗഹാന്റെ വ്യക്തിപ്രഭാവത്തെയും തോല്‍പ്പിക്കുമെന്ന് വിലയിരുത്തല്‍;
കാര്‍ഷികമേഖലയുടെ തകര്‍ച്ച, കര്‍ഷകരുടെ ഭരണവിരുദ്ധ വികാരം, നോട്ടു നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി എല്ലാം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച സംസ്ഥാനവും മധ്യപ്രദേശ് തന്നെ. അതുകൊണ്ട് മധ്യപ്രദേശ് ബി ജെ പിക്ക് നിർണായകമാകുമെന്നതിൽ സംശയമില്ല
.ഛത്തീസ് ഗഡ്
മറ്റു മൂന്നു വടക്കന്‍ സംസ്ഥാനങ്ങളില്‍ വച്ച് ലോക്‌സഭയിലേക്ക് ഛത്തീസ്‌ഗഡില്‍ നിന്ന് വെറും 11 എംപിമാരാണുള്ളത്. 90 നിയമസഭ സീറ്റുകളുള്ള ഛത്തീസ്ഗഡിലെ 18 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ മാവോയിസ്റ്റ് ആക്രമണങ്ങൾക്കിടയിലും 75 ശതമാനത്തിലധികമായിരുന്നു പോളിങ്.
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 72 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 19 ജില്ലകളിലായി 72 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഛത്തീസ്ഗഡിൽ 50 സീറ്റുവരെ കോണ്‍ഗ്രസും 39 സീറ്റുവരെ ബിജെപിയും നേടുമെന്നായിരുന്നു അഭിപ്രായ സര്‍വ്വേ. എന്നാല്‍ പുറത്തുവന്ന മൂന്ന് സര്‍വേകള്‍ കോണ്‍ഗ്രസിനും മൂന്ന് സര്‍വേകള്‍ ബിജെപിക്കും മൂന്‍തൂക്കം നല്‍കുന്നതാണ്. ആകെയുള്ള 90 സീറ്റുകളില്‍ സീ വോട്ടര്‍ 43 മുതല്‍ 45 വരെയുള്ള സീറ്റുകളാണ് ബിജെപിക്ക് നല്‍കുന്നത്.
കോണ്‍ഗ്രസ് 42 മുതല്‍ 50 സീറ്റുകള്‍ വരെ നേടുമെന്ന് സീ വോട്ടർ പ്രവചിക്കുന്നു. 90 ല്‍ 46 സീറ്റുമായി ബിജെപി അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സിഎൻഎക്സ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും കോണ്‍ഗ്രസ് മുന്‍തൂക്കം നേടുമെന്നാണ് സർവേ ഫലങ്ങൾ പൊതുവിൽ തരുന്ന സൂചന.
https://www.facebook.com/Malayalivartha























