സെമിഫൈനൽ' ഫലം കാത്ത് മോദിയും രാഹുലും;മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും തെലങ്കാനയിലും മിസോറമിലും രാജ്യം ഉറ്റു നോക്കുന്ന വിധി ഇന്ന് ;വോട്ടെണ്ണൽ തുടങ്ങുക എട്ട് മണിയോടെ;എക്‌സിറ്റ് പോളുകളുടെ ആത്മവിശ്വാസത്തിൽ അഞ്ചിൽ മൂന്നും നേടാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്;ബിജെപി ക്യാമ്പിൽ ആശങ്കയും

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും.അഞ്ച് സംസ്ഥാനങ്ങളിലായി 678 മണ്ഡലങ്ങളിലെ 8500-ഓളം സ്ഥാനാർഥികളുടെ വിധിയുടെ വിരൽ പതിപ്പിച്ച 1.74 ലക്ഷം വോട്ടിംഗ് മെഷീനുകൾ തുറക്കാൻ തയ്യാറായി സ്ട്രോങ് റൂമുകളിലിരിക്കുകയാണ്.
ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും നിര്‍ണായകമായ ജനവിധി, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയസൂചന നല്‍കും.മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രധാനമാണ് തിരഞ്ഞെടുപ്പുഫലം.
രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണൽ തുടങ്ങും. കനത്ത സുരക്ഷാവലയത്തിലാണ് എല്ലാ സ്ട്രോങ് റൂമുകളും. വോട്ടിംഗ് യന്ത്രങ്ങൾ വഴിയിലുപേക്ഷിച്ച നിലയിൽ കണ്ടെത്തിയതുൾപ്പടെയുള്ള വിവാദങ്ങളുണ്ടായതിനാൽ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്ഥാനാർഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിലാകും സ്ട്രോങ് റൂമുകൾ തുറന്ന് വോട്ടെണ്ണൽ തുടങ്ങുക.
ബിജെപി.യാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങൾ ഭരിക്കുന്നത്. അതിനാൽ കേന്ദ്രസർക്കാരിനും അഗ്നിപരീക്ഷയാണ് ജനവിധി. വിലക്കയറ്റം, നോട്ട് പിൻവലിക്കൽ, ജി.എസ്.ടി., കാർഷികമേഖലയിലെ പ്രതിസന്ധി, ആൾക്കൂട്ടക്കൊല തുടങ്ങിയവ ചർച്ച ചെയ്ത തിരഞ്ഞെടുപ്പാണ് ഇത്. അതുകൊണ്ട് തന്നെ ഫലം ബിജെപി.ക്കും പ്രധാനമന്ത്രിക്കും അഗ്‌നിപരീക്ഷയാണ് ജനവിധി.
പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഫലം പ്രധാനമാണ്; പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം ദേശീയതലത്തില്‍ സജീവമായതിനാല്‍ പ്രത്യേകിച്ച്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന ഈ ജനവിധികളില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ബി.ജെ.പി.യെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61-ഉം ബി.ജെ.പി.ക്ക് അനുകൂലമായിരുന്നു. ഇത്തവണ എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചക്കുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപി.ക്ക് നേരിടേണ്ടിവന്നത്.
രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം ശക്തമാണ്.എന്നാൽ , മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ തലങ്ങളില്‍നിന്നുള്ള ഉള്‍പ്പാര്‍ട്ടി എതിര്‍പ്പും ഉയര്‍ന്നിരുന്നു.
എന്നാല്‍, വസുന്ധരയ്ക്കുപകരം മറ്റൊരു നേതാവില്ലാത്തതാണ് ബി.ജെ.പി.യെ കുഴക്കുന്നത്.എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചതോടെ ബി.ജെ.പി. ക്യാമ്പുകളില്‍ ആശങ്ക ഉയർത്തിയിട്ടുണ്ട് .
മധ്യപ്രദേശില്‍ വ്യാപം അഴിമതി ഉള്‍പ്പെടെ സര്‍ക്കാര്‍വിരുദ്ധ വിഷയങ്ങള്‍ ചൗഹാനെ പിടികൂടിയിരുന്നു. കോണ്‍ഗ്രസിനുള്ളിലെ നേതാക്കളുടെ പടലപ്പിണക്കങ്ങള്‍ മുതലാക്കാമെന്ന ധാരണയിലാണ് ബി.ജെ.പി. പ്രചാരണം ആരംഭിച്ചത്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംഘടിതമായി നീങ്ങിയത് ബി.ജെ.പി.ക്ക് അപ്രതീക്ഷിതമായി.
ഛത്തീസ്ഗഢും ബി.ജെ.പി.യുടെ ശക്തിദുര്‍ഗമാണ്. എക്‌സിറ്റ് പോളുകള്‍ രമണ്‍സിങ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടില്ലെന്നാണ് പ്രവചിച്ചതെങ്കിലും അജിത് ജോഗി-മായാവതി സഖ്യം പ്രതിപക്ഷ വോട്ടുകളില്‍ വിള്ളല്‍വീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണം. 75% പേരാണ് കനത്ത പോരാട്ടം നടന്ന മധ്യപ്രദേശിൽ ഇത്തവണത്തെ വോട്ട് രേഖപ്പെടുത്തിയത്. ബിജെപിയും കോൺഗ്രസും മധ്യപ്രദേശിൽ തനിച്ചാണ് ഇത്തവണ മത്സരിച്ചത്. സമാജ്‌വാദി പാർട്ടി ഗോൺട്‌വാന ഗണതന്ത്ര പാർട്ടിയെന്ന ഗോത്രപാർട്ടിയുമായി ചേർന്ന് ജനവിധി തേടി. ദളിത് വോട്ടുകളിൽ വിശ്വാസമർപ്പിച്ച് ബിഎസ്‌പിയും ഒറ്റയ്ക്ക് കളത്തിലിറങ്ങി.
മൊത്തം 200 സീറ്റുകളുണ്ട് രാജസ്ഥാനിൽ. ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത് 199 സീറ്റുകളിലാണ്. ഇവിടെ കേവലഭൂരിപക്ഷം നേടാൻ നൂറ് സീറ്റുകൾ സ്വന്തമാക്കണം. ബിജെപിയും ബിഎസ്‌പിയും ആംആദ്മി പാർട്ടിയും സിപിഎമ്മും രാജസ്ഥാനിൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ കോൺഗ്രസ് ആർഎൽഡി, എൽജെഡി, എൻസിപി എന്നിവർക്കൊപ്പമാണ് മത്സരിച്ചത്.
വസുന്ധരാരാജെ സിന്ധ്യയ്‌ക്കെതിരായ ഭരണവിരുദ്ധവികാരവും രജ്പുത് വിഭാഗത്തിന്റെ അതൃപ്തിയും കോൺഗ്രസ് നന്നായി ഉപയോഗിച്ചു. ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്‌ഗഡിൽ സർക്കാർ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം 46 സീറ്റുകളാണ്.
കഴിഞ്ഞ പതിനഞ്ച് വർഷമായി ഛത്തീസ്‌ഗഡിൽ ബിജെപി ഭരണമാണ്. ബിജെപിയും കോൺഗ്രസും സഖ്യങ്ങളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.
90 സീറ്റുകളിലും ഇരു പാർട്ടികളുടെയും സ്ഥാനാർഥികൾ മത്സരിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്‍റെ ആദ്യമുഖ്യമന്ത്രിയായ അജിത് ജോഗി ഇത്തവണ സ്വന്തം പാർട്ടിയുമായി ബിഎസ്‍പിയ്ക്ക് ഒപ്പമാണ് കളത്തിലിറങ്ങിയിരിക്കുന്നത്.
ജനതാ കോൺഗ്രസ് ഛത്തീസ്‍ഗഢ് (ജെസിസി) എന്ന തന്‍റെ പാർട്ടിയും ബിഎസ്‍പിയുമായുള്ള സഖ്യത്തിലൂടെ ജോഗി ലക്ഷ്യമിടുന്നത് ദളിത്, പട്ടികവർഗ, ഗോത്ര വോട്ടുബാങ്കാണ്. ആകെ 119 സീറ്റുകളാണ് തെലങ്കാനയിൽ. ഇതിൽ കേവലഭൂരിപക്ഷത്തിന് 60 സീറ്റുകൾ വേണം. ആകെ 40 സീറ്റുകളുള്ള മിസോറമിൽ കേവലഭൂരിപക്ഷത്തിന് 21 സീറ്റുകൾ വേണം. മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം നടന്നത്.
https://www.facebook.com/Malayalivartha























