തെലങ്കാനയിൽ വീണ്ടും കോൺഗ്രസ് കുതിക്കുന്നു; അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലീഡ്

നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരു പാർട്ടിക്കും പിടിതരാതെ മാറിമറിഞ്ഞ് ആദ്യഫലസൂചനകൾ. മധ്യപ്രദേശിൽ കോൺഗ്രസ് ലീഡോടെ തുടങ്ങിയ എണ്ണപ്പട്ടിക മാറിയും മറിഞ്ഞുമാണ് മുന്നോട്ടുപോകുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ മധ്യപ്രദേശിൽ കോൺഗ്രസാണ് മുന്നിൽ. ബിജെപി 11 സീറ്റിലും കോൺഗ്രസ് 12 സീറ്റിലും മുന്നിലാണ്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസ് ആണ് മുന്നിൽ. തെലങ്കാനയിൽ കോൺഗ്രസും ടിആർഎസും ഒപ്പത്തിനൊപ്പം മുന്നേറുന്നു. മിസോറമിൽ കോൺഗ്രസ് മുന്നിൽ തുടരുന്നു.
ന്യൂഡൽഹി:മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണലിൽ പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ സൂചനകൾ അനുസരിച്ച് രാജസ്ഥാനിൽ കോൺഗ്രസ് ബഹുദൂരം മുന്നിലാണ്. അതേ സമയം മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.എങ്കിലും ബി.ജെ.പിക്കാണ് മുൻ തൂക്കം. ഛത്തീസ്ഗഢിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോൺഗ്രസും ബിജെപിയും തമ്മിൽ നടക്കുന്നത്.
തെലങ്കാനയിൽ എക്സിറ്റ് പോൾ ഫലങ്ങൾക്കനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന സൂചനയാണ ലഭിക്കുന്നത്. ഇവിടെ ടിആർഎസിനാണ് മുന്നേറ്റം. ബി.ജെ.പി.ക്കും കോൺഗ്രസിനും കേന്ദ്രസർക്കാരിനും നിർണായകമായ ജനവിധി, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയസൂചന നൽകും. ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രധാനമാണ് തിരഞ്ഞെടുപ്പുഫലം.
കേന്ദ്രസർക്കാരിനെ നയിക്കുന്ന ബി.ജെ.പി.യാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ ഭരിക്കുന്നത്. അതിനാൽ കേന്ദ്രസർക്കാരിനും അഗ്നിപരീക്ഷയാണ് ജനവിധി.
പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ പ്രചാരണവിഷയമായി; വിലക്കയറ്റം, നോട്ട് പിൻവലിക്കൽ, ജി.എസ്.ടി., കാർഷികമേഖലയിലെ പ്രതിസന്ധി, ആൾക്കൂട്ടക്കൊല തുടങ്ങിയവ. അതിനാൽ, ഫലം ബി.ജെ.പി.ക്കും പ്രധാനമന്ത്രിക്കും നിർണായകമാകും. പ്രതിപക്ഷപാർട്ടികൾക്കും ഫലം പ്രധാനമാണ്; പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം ദേശീയതലത്തിൽ സജീവമായതിനാൽ പ്രത്യേകിച്ച്.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന ഈ ജനവിധികളിൽ ഉണ്ടാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതുന്നത്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ബി.ജെ.പി.യെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റിൽ 61-ഉം ബി.ജെ.പി.ക്ക് അനുകൂലമായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചതോടെ ബി.ജെ.പി. ക്യാമ്പുകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബി.ജെ.പി.ക്ക് നേരിടേണ്ടിവന്നത്. രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാർട്ടിയുടെ സംസ്ഥാന-ദേശീയ തലങ്ങളിൽനിന്നുള്ള ഉൾപ്പാർട്ടി എതിർപ്പും ഉയർന്നിരുന്നു. എന്നാൽ, വസുന്ധരയ്ക്കുപകരം മറ്റൊരു നേതാവില്ലാത്തതാണ് ബി.ജെ.പി.യെ കുഴക്കുന്നത്.
മധ്യപ്രദേശിൽ വ്യാപം അഴിമതി ഉൾപ്പെടെ സർക്കാർവിരുദ്ധ വിഷയങ്ങൾ ചൗഹാനെ പിടികൂടിയിരുന്നു. കോൺഗ്രസിനുള്ളിലെ നേതാക്കളുടെ പടലപ്പിണക്കങ്ങൾ മുതലാക്കാമെന്ന ധാരണയിലാണ് ബി.ജെ.പി. പ്രചാരണം ആരംഭിച്ചത്. എന്നാൽ, രാഹുൽഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മധ്യപ്രദേശിൽ കോൺഗ്രസ് സംഘടിതമായി നീങ്ങിയത് ബി.ജെ.പി.ക്ക് അപ്രതീക്ഷിതമായി.
ഛത്തീസ്ഗഢും ബി.ജെ.പി.യുടെ ശക്തിദുർഗമാണ്. എക്സിറ്റ് പോളുകൾ രമൺസിങ് സർക്കാരിന് ഭരണത്തുടർച്ച കിട്ടില്ലെന്നാണ് പ്രവചിച്ചതെങ്കിലും അജിത് ജോഗി-മായാവതി സഖ്യം പ്രതിപക്ഷ വോട്ടുകളിൽ വിള്ളൽവീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഏറ്റവും പുതിയ വിവരമനുസരിച്ച് കോണ്‍ഗ്രസും ടിആര്‍എസും ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും വീണ്ടും ലീഡ് തിരിച്ച് പിടിച്ച് കോൺഗ്രസ്സ്. അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലീഡ്.
https://www.facebook.com/Malayalivartha























