46 വര്‍ഷത്തിനിടെ മുസ്ലീം സമുദായത്തിൽ നിന്നല്ലാതെ പതിവ് തെറ്റിച്ച് കോൺഗ്രസ്സ് ടോങ്കില്‍ ഇറക്കിയത് സച്ചിൻ പൈലറ്റിനെ; ഈ വിജയം സമവാക്യങ്ങളുടെ തിരുത്തെഴുത്ത്...

എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവച്ച് ടോങ്കില്‍ കോണ്‍ഗ്രസിന് വിജയം. മുസ്ലീം വോട്ടര്‍മാര്‍ 25 ശതമാനത്തിലേറെയുള്ള ഇവിടെ സച്ചിന്‍ പൈലറ്റ് വിജയിച്ചതിനെ സമവാക്യങ്ങളുടെ തിരുത്തെഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്നതാണ്. മുന്‍ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിന് നിയമസഭയിലേക്ക് ഇത് കന്നിപ്പോരാട്ടമായിരുന്നു. ഇതുവരെ സച്ചിന്‍ മത്സരിച്ചത് അച്ഛന്‍ രാജേഷ് പൈലറ്റോ അമ്മ രമ പൈലറ്റോ മത്സരിച്ച മണ്ഡലങ്ങളില്‍ മാത്രമായിരുന്നു. കഴിഞ്ഞ തവണ അമ്മയുടെ മണ്ഡലമായിരുന്ന അജ്‌മേറില്‍ നിന്ന് സച്ചിന്‍ പച്ചതൊടാതിരിക്കുകയും ചെയ്തു. ഇക്കുറി പക്ഷേ ടോങ്ക് തുണച്ചു. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്‌ക്കെതിരായ ജനവികാരം ആളിക്കത്തിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി യൂനസ് ഖാന് വിജയക്കൊടി നാട്ടാന്‍ സാധിച്ചില്ല.
കഴിഞ്ഞ 46 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മുസ്ലീം സമുദായത്തില്‍ നിന്നല്ലാതെയൊരു സ്ഥാനാര്‍ഥി ടോങ്കില്‍ കോണ്‍ഗ്രസിനുണ്ടായിട്ടില്ല. ആ പതിവ് തെറ്റിച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് ടോങ്കില്‍ ഇറക്കിയത്. നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെന്നൊക്കെ ബിജെപിക്കാര്‍ പ്രചരണം നടത്തി നോക്കിയെങ്കിലും ടോങ്കിലെ ജനങ്ങള്‍ അതൊന്നും ചെവിക്കൊണ്ടില്ല എന്ന് വേണം ഫലം വരുമ്പോള്‍ വിലയിരുത്താന്‍.
കര്‍ഷകരോഷവും വികസമുരടിപ്പും ഉയര്‍ത്തിപ്പടിച്ചും പ്രാദേശികമായ ജാതി സമവാക്യങ്ങളില്‍ ശ്രദ്ധിച്ചുമാണ് സച്ചിന്‍ ലൈപറ്റിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ഒബിസി വിഭാഗത്തില്‍പെട്ട ഗുജ്ജാര്‍ സമുദായക്കാരനായ സച്ചിന്, തങ്ങളുടെ പരമ്ബരാഗത വൈരികളായ പട്ടിജാതിക്കാരായ മീണ സമുദായത്തെയും കൈയിലടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ സച്ചില്‍ പൈലറ്റ് വിവാഹം കഴിച്ചത് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ മകളെ ആണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ആദ്യഘട്ടത്തില്‍ പ്രചാരണം നടത്തിയപ്പോള്‍, വീണത് വിദ്യയാക്കി ഭാര്യയെ പ്രചാരണ രംഗത്തിറക്കി മുസ്ലിം വോട്ടുകള്‍ നേടുകയാണ് പൈലറ്റ് ചെയ്തത്.
1985 മുതല്‍ മുസ്ലീം വനിതാ സ്ഥാനാര്‍ഥിയായ സാക്കിയ ആയിരുന്നു ടോങ്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അവരെ മാറ്റി സച്ചിനെക്കൊണ്ടുവന്നതിനെതിരെ ചെറിയതോതില്‍ പടലപ്പിണക്കങ്ങള്‍ പാര്‍ട്ടിയിലുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍, ആ സ്വരച്ചേര്‍ച്ചകളെയൊക്കെ നിഷ്ഫലമാക്കി മുന്നേറാന്‍ സച്ചിന്‍ പൈലറ്റിനായി. ടോങ്കില്‍ ഇതുവരെയും കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട് മുസ്ലീം സ്ഥാനാര്‍ഥികളായിരുന്നു. ബിജെപിയാവട്ടെ ആര്‍എസ്എസ് അഭിമത സ്ഥാനാര്‍ഥികളെ മുന്‍നിര്‍ത്തി ഇവിടെ വിജയം കൊയ്ത ചരിത്രവുമുണ്ട്. ആ പതിവ് ബിജെപിയും ഇത്തവണ മാറ്റിയെഴുതിയിരുന്നു. ആദ്യം ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത് അജിത് സിങ് മേത്തയെയായിരുന്നു. 2013ല്‍ 30,000ലേറെ വോട്ടുകള്‍ നേടി മേത്ത വിജയിച്ച സീറ്റാണിത്. പക്ഷേ, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി സച്ചിന്‍ പൈലറ്റാണെന്ന് അറിഞ്ഞതോടെ ബിജെപി ഇവിടേക്ക് യൂനസ് ഖാനെ കൊണ്ടുവന്നു. പക്ഷേ, ആ സമവാക്യവും തിരുത്തി എഴുതുന്നതായി ജനവിധി.
സച്ചിന്റെ ഭാര്യാപിതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ സുഹൃത്താണ് ടോങ്കിലെ പ്രബല മുസ്ലീംകുടുംബത്തിലെ കാരണവരായ അജ്മല്‍ സെയ്തി. ഇതാണ് സച്ചിന് നേട്ടമായതെന്ന് വിലയിരുത്തപ്പെടുന്നു. ഭരണവിരുദ്ധവികാരവും മാറ്റത്തിനു വേണ്ടിയുള്ള മുറവിളികളും കൂടിയായപ്പോള്‍ ജനം വസുന്ധരയെയും അവര്‍ക്ക് പ്രിയങ്കരനായ യൂനസ് ഖാനെയും തോല്‍പ്പിക്കുകയായിരുന്നു എന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നത്.
എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവച്ച് രാജസ്ഥാനിൽ കോൺഗ്രസ് മുന്നേറ്റം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കോൺഗ്രസ് വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ മിക്കതും കോൺഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്തു. ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മൽസരമാണ് നടന്നതെന്ന് വ്യക്തം. ഒാരോ നിമിഷവും ലീഡ് നില മാറിമറിയുന്നു. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസാണ് മുന്നിൽ. സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
https://www.facebook.com/Malayalivartha























