എക്സിറ് പോൾ ഫലങ്ങളെ തകിടം മറിച്ച് ഛത്തീസ്ഗഡില്‍ ബിജെപിക്കു കനത്ത തിരിച്ചടി; കോൺഗ്രസ്സ് മുന്നിൽ
നിയമ സഭ തെരഞ്ഞെടുപ്പു അനുബന്ധിച്ച് പുറത്തു വന്ന എക്സിറ് പോൾ ഫലങ്ങളെ തകിടം മറിച്ച് ഛത്തീസ്ഗഡില്‍ ബിജെപിക്കു കനത്ത തിരിച്ചടി. ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിർത്തുന്നു . പ്രമുഖ നേതാക്കൾ ആരും തന്നെ ഇല്ലാതെ വോട്ടെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന്‍റെ കുതിപ്പാണ് ആദ്യഫലങ്ങൾ പുറത്തുവന്നതോടെ വ്യക്തമാകുന്നത്. 90 അംഗ നിയമസഭയിൽ കോണ്‍ഗ്രസ് 58 സീറ്റുകളിൽ മുന്നിട്ട് നിൽകുയയാണ്.
നാലാം വട്ടവും അധികാരത്തിലേറാമെന്ന ബിജെപിയുടെ മോഹങ്ങൾക്കു ശക്തമായ തിരിച്ചടിയാണു ഛത്തീസ്ഗഡിലെ ജനങ്ങൾ നൽകിയത്. ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ, നിർണായക ശക്തിയാകുമെന്നു വിലയിരുത്തപ്പെട്ട ബിഎസ്പി – ജെസിസി സഖ്യം ഒരു സീറ്റിലും ലീഡ് നേടാനാകാതെ കഷ്ടപ്പെടുകയാണ്.
ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും നിലവിൽ കോൺഗ്രസിനും ബിജെപിക്കും ഭീഷണിയുയർത്തി നിർണായക ശക്തിയാകുമെന്നു വിലയിരുത്തപ്പെടുകയും ചെയ്ത ജെസിസി നേതാവ് അജിത് ജോഗി സ്വന്തം മണ്ഡലമായ മർവാഹിയിൽ മൂന്നാമതാണ്. ബിജെപിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് രണ്ടാമതും.
മൂന്നുതവണ മുഖ്യമന്ത്രിയായ ബിജെപിയുടെ രമൺ സിങ് ഇത്തവണ പിന്നാക്കം പോയി. രാജ്നന്ദഗാവിൽ മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ അനന്തരവൾ കരുണ ശുക്ലയാണ് രമൺ സിങ്ങിനെക്കാൾ ലീഡ് ചെയ്യുന്നത്. നേരത്തേ ബിജെപിയിൽ ഒതുക്കപ്പെട്ടപ്പോഴാണ് കരുണ ശുക്ല പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.
ആകെ 90 സീറ്റുള്ള ഛത്തീസ്ഗഡിൽ 2003 മുതൽ വ്യക്തമായ ഭൂരിപക്ഷമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. 2003ൽ 50 സീറ്റ് ബിജെപി നേടിയപ്പോൾ കോൺഗ്രസിനുണ്ടായിരുന്നത് 37 സീറ്റ് മാത്രമാണ്. 2008 ൽ ബിജെപി 50 സീറ്റ് തന്നെ നേടി. കോൺഗ്രസ് ഒരു സീറ്റ് കൂടി നേടി 38 സീറ്റുകൾ ഉറപ്പിച്ചു. 2013 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റ് കുറഞ്ഞ് 49 സീറ്റ് നേടിയപ്പോൾ കോൺഗ്രസിന്റേത് 39 സീറ്റുകളായിരുന്നു. ആ സാഹചര്യത്തിലാണ് ഇന്ന് 50 സീറ്റിനു മുകളിൽ ലീഡുമായി കോൺഗ്രസ് മുന്നേറുന്നത്. 24 സീറ്റിലേ ഇതുവരെ ലീഡ് ചെയ്യാൻ ബിജെപിക്കായിട്ടുള്ളൂ.
രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്ന ഛത്തീസ്ഗഡിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 144 പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha