മധ്യപ്രദേശിൽ ബിജെപി യ്ക്ക് കനത്ത തിരിച്ചടി; ശിവരാജ് സിങ്ങ് സിങ്ങ് ചൗഹാനെ പിന്തള്ളി കോണ്‍ഗ്രസ് മുന്നേറ്റം
തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ആദ്യ മണിക്കൂറുകളിലെ ഫലങ്ങൾ പുറത്തു വന്നതോടെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കോൺഗ്രസ് കേന്ദ്രങ്ങളിൽ മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ തടിച്ച് കൂടി ആഘോഷങ്ങൾ ആരംഭിച്ചതോടെ ബിജെപിയുടെ ആത്മവിശ്വാസം കെട്ടടങ്ങുകയായിരുന്നു.
തിരഞ്ഞെടുപ്പ് കടുത്ത മത്സരങ്ങളിലേക്കാണ് പോകുന്നതെങ്കിലും മധ്യപ്രദേശിലേയ്ക്കായിരുന്നു എല്ലാ കണ്ണുകളും. ഒന്നര പതിറ്റാണ്ട് നീണ്ട ശിവരാജ് സിങ്ങ് ചൗഹാന്റെ ഭരണത്തിനെ പിന്തള്ളി കോണ്‍ഗ്രസ് മുന്നേറിയത് ബിജെപിയ്ക്ക് നേരിടേണ്ടി വന്ന വൻ തിരിച്ചടിയാണ്. ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ നടത്തിയത്. ലീഡ് നില പരിശോധിക്കുമ്പോള്‍ 230 സീറ്റുകളിലെ ഫലം വരുമ്പോള്‍ 105 സീറ്റുകൾ ബിജെപി യ്ക്ക് നേടാനായപ്പോൾ 113 സീറ്റുകൾ പിടിച്ചടക്കി കോൺഗ്രസ്സ് മുന്നിടുകയായിരുന്നു. ബിഎസ്പി 8 സീറ്റുകൾ, മറ്റുള്ളവ 4 സീറ്റുകളുമായി നില നിൽക്കുകയാണ്.
ശിവരാജ് സിംഗ് ചൗഹാന് പിടിച്ച് നില്‍ക്കാന്‍ സാധിക്കും എന്ന് തന്നെയാണ് ഇന്നലെ വരെ ബിജെപി പ്രതീക്ഷിച്ചിരുന്നത്. ശിവരാജ് സിംഗ് ചൗഹാനും തികഞ്ഞ ആത്മവിശ്വാസം തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ലീഡ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയതോടെ മധ്യപ്രദേശിൽ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു.
മധ്യപ്രദേശില്‍ ആകെ 230 നിയമസഭ സീറ്റുകളാണുള്ളത്. 35 സീറ്റുകള്‍ പട്ടികജാതി സംവരണ മണ്ഡലങ്ങളും 47എണ്ണം പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളും ആണ്. ജനതാപാര്‍ട്ടിയും സംയുക്ത വിദായക് ദളും ഇടക്കാലത്ത് മധ്യപ്രദേശ് ഭരിച്ചു എന്നതൊഴിച്ചാല്‍ ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് മാറി മാറി മധ്യപ്രദേശ് ഭരിച്ചിട്ടുള്ളത്.
എന്നാൽ കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ ആണെങ്കിലും 2003 തൊട്ട് കോണ്‍ഗ്രസിന് ഭരണത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാപം അഴിമതി ഉള്‍പ്പെടെ സര്‍ക്കാര്‍വിരുദ്ധ വിഷയങ്ങള്‍ മുഖ്യമന്ത്രി ശിവ് രാജ് സിങ്ങ് ചൗഹാനെ പിടികൂടിയിരുന്നു. കോണ്‍ഗ്രസിനുള്ളിലെ നേതാക്കളുടെ പടലപ്പിണക്കങ്ങള്‍ മുതലാക്കാമെന്ന ധാരണയിലാണ് ബി.ജെ.പി. പ്രചാരണം ആരംഭിച്ചത്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംഘടിതമായി നീങ്ങിയത് ബി.ജെ.പി.ക്ക് അപ്രതീക്ഷിത അടിയാവുകയായിരുന്നു.
അതേസമയം 15 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനു ശേഷം മറ്റൊരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപിക്കെതിരെ കടുത്ത ഭരണവിരുദ്ധ തരംഗം മധ്യപ്രദേശില്‍ നിലനിന്നിരുന്നു. അത് കൊണ്ട് തന്നെ ബിജെപി-കോണ്‍ഗ്രസ് മത്സരമാണ് ഇക്കുറിയും പ്രതീക്ഷിച്ചിരുന്നത്. 2013ല്‍ ബിജെപി 165 സീറ്റുകളിൽ വിജയിച്ചപ്പോൾ കോണ്‍ഗ്രസ് 58 സീറ്റുകൾ നേടാനായിരുന്നുള്ളു.
https://www.facebook.com/Malayalivartha