രാഹുൽ ഗാന്ധിയുടെ വിജയത്തിനായി വീടിന് മുന്നില്‍ പൂജ നടത്തി കോണ്‍ഗ്രസ് പ്രവർത്തകർ...

വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ നടത്തിയ പൂജയുടെ ചിത്രങ്ങൾ പുറത്തായി. രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിന്റെയും രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെയും ചിത്രങ്ങള്‍ വച്ചാണ് ഡല്‍ഹിയിലെ രാഹുലിന്റെ വീടിന് മുന്നില്‍ പൂജ നടത്തിയത്. പൂജയ്ക്കിടയില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുന്നുണ്ട്.
എന്നാൽ ഈ പൂജ തുണച്ചുവെന്ന് തന്നെയാണ് കോൺഗ്രസിനെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നത്. കോണ്‍ഗ്രസിന്റെ വന്‍ വിജയം രാഹുല്‍ ഗാന്ധിക്ക് അഭിമാനകരമാണ്. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം വന്‍ വിജയങ്ങളൊന്നും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല,
അഞ്ച് വർഷത്തിൽ കൂടുതൽ ആരെയും തുണയ്‌ക്കാത്ത രാജസ്ഥാനിൽ ബി.ജെ.പിയെ പിൻതള്ളിയായിരുന്നു കോൺഗ്രസിന്റെ മുന്നേറ്റം. ബി.ജെ.പിയുടെ കോട്ടകൾ തകർത്താണ് പലയിടങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നേറുന്നത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സർക്കാർ ഉണ്ടാക്കാനുള്ള നീക്കങ്ങളും സജീവമാണ്. ഇതിനായി എ.ഐ.സി.സി നിരീക്ഷകർ രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാൻ ആയില്ലെങ്കിൽ സ്വതന്ത്രരെ കൂട്ട് പിടിച്ച് സർക്കാരുണ്ടാക്കാനാണ് കോൺഗ്രസ് തീരുമാനം.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനൊന്നാം തിയതിയാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥനത്തേക്ക് രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. കൃത്യം ഒരു വര്‍ഷം ആകുന്ന ദിവസം പുറത്തു വന്ന അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം രാഹുലിന്റെ നേതൃശേഷിയുടെ വിജയമായി വാഴ്ത്തപ്പെടുകയാണ് സോഷ്യൽമീഡിയയിൽ.
സോണിയാ ഗാന്ധിയുടെ പിന്‍മുറക്കാരനായി കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തുമ്പോള്‍ രാഹുലിനെ നോക്കി പലരും ചിരിച്ചു. പരിണിത പ്രഞ്ജനല്ലാത്ത, പക്വതയില്ലാത്ത, കഴിവ് തെളിയിച്ചിട്ടില്ലാത്ത നേതാവ് എന്ന് തുടങ്ങിയ അധിക്ഷേപങ്ങള്‍ പലപ്പോഴും എല്ലാ സീമകളും കടന്നിരുന്നു. ബിജെപി നേതാക്കളാകട്ടെ പരസ്യമായും രഹസ്യമായും പരിഹാസ ശരങ്ങള്‍ അഴിച്ചുവിട്ടു.
എന്നാല്‍ അധ്യക്ഷപദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാഹുല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞെട്ടിച്ചിരിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് മൂന്ന് സംസ്ഥാനങ്ങളുടെ ഭരണമാണ് രാഹുലിന്റെ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. എല്ലായിടത്തും ഓടിയെത്തി പ്രചരണം നയിച്ച രാഹുല്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ താരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞുപിടിച്ചുള്ള ആക്രമണമായിരുന്നു രാഹുല്‍ ഇക്കുറി നടത്തിയത്. റഫാല്‍ കരാറില്‍ സര്‍വ്വത്ര അഴിമതിയാണെന്ന് ചൂണ്ടികാട്ടിയ രാഹുല്‍, രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണെന്നായിരുന്നു വിളിച്ചുപറഞ്ഞത്. രാഹുലിന്റെ വാക്കുകളുടെ മുര്‍ച്ഛ അക്ഷരാര്‍ഥത്തില്‍ ബിജെപി കേന്ദ്രങ്ങള്‍ ഞെട്ടി.
അതുകൊണ്ടുതന്നെയാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി രാഹുലിനെ പ്രതിരോധിക്കാന്‍ മോദി ശ്രമിച്ചത്. മോദിയുടെ ശബ്ദം ഉയരുമ്പോള്‍ വിട്ടുകൊടുക്കാതെ രാഹുലും പ്രതിരോധിച്ചു. പ്രചരണങ്ങളും ബഹളവുമൊക്കെ കഴിഞ്ഞുള്ള അവസാന കൂട്ടിക്കിഴിച്ചിലുകളില്‍ ഉയരുന്നത് രാഹുലിന്റെ ചിരി തന്നെയാണ്.
https://www.facebook.com/Malayalivartha























