രാജ്യം ഇനി കട്ട ലോക്കൽ, ഭരണം ലോക്കലുകൾ തീരുമാനിക്കും

പ്രാദേശിക രാഷ്ട്രീയ കക്ഷികൾ രാജ്യഭരണം കൈയാളുമെന്ന മുന്നറിയിപ്പാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞടുപ്പ് നൽകുന്ന സൂചന. യഥാർത്ഥത്തിൽ തെരഞ്ഞടുപ്പ് ഫലം ദേശീയ രാഷ്ട്രീയ കക്ഷികൾക്കുള്ള താക്കീതാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞടുപ്പിൽ പ്രാദേശിക രാഷ്ട്രീയ കക്ഷികൾ നിർണായക സ്വാധീനമാണ് ചെലുത്തിയത്. മിസോറാമും തെലുങ്കാനയും ഇതിന് ഉദാഹരണമാണ്. തെലുങ്കാനയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് റ്റി. ആർ. എസ്. അധികാരത്തിലെത്തിയത്. പത്ത് വർഷം നീണ്ട കോൺഗ്രസ് ഭരണം മിസോറാമിൽ അവസാനിപ്പിച്ചത് പ്രാദേശിക കക്ഷികളാണ്. വൻ ഭൂരിപക്ഷത്തോടെയാണ് മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിലെത്തിയത്.
രാജസ്ഥാനിലും ചത്തീസ്ഗഡിലും ബിജെപിയെ തോൽപ്പിച്ച കോൺഗ്രസിന് മിസോറാം കനത്ത തിരിച്ചടിയാണ് നൽകിയത്. പത്ത് വർഷം മിസോറാം ഭരിച്ച കോൺഗ്രസ്സിന് പത്തിൽ താഴെ സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ പതനം പൂർത്തിയായിരിക്കുകയാണ്. 10 വർഷം നീണ്ട ഭരണം അവസാനിപ്പിക്കാൻ പ്രാദേശിക കക്ഷിക്ക് കഴിയുമോ എന്ന പരീക്ഷണമാണ് മിസോറാമിൽ നടന്നത്. അത് വിജയിക്കുകയും ചെയ്തു.
ഒറ്റകക്ഷി ഭരണം അപ്രസക്തമായി കൊണ്ടിരിക്കുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞടുപ്പിൽ ബി ജെ പി വിരുദ്ധ സഖ്യത്തിന്റെ പരീക്ഷണമാണ് തെലുങ്കാനയിൽ നടക്കുന്നത്. തെലുങ്കാനയുടെ അഭിമാനം ഉയർത്തിപിടിക്കാൻ കഴിഞ്ഞ കുറെ വർഷങ്ങളായി ചന്ദ്രശേഖർറാവു നടത്തിവരുന്ന സമരങ്ങളുടെ ഫലമാണ് അദ്ദേഹത്തിന്റെ തിളക്കമാർന്ന വിജയം. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ അദ്ദേഹം കാണിച്ച ചങ്കുറ്റത്തിനുള്ള അംഗീകാരമാണ് അപ്രതീക്ഷിത വിജയം.
ദേശീയ പാർട്ടികൾ സംസ്ഥാന താല്പര്യങ്ങൾ മറന്നതാണ് അവർ ജനങ്ങളിൽ നിന്ന് അകന്നുപോകാൻ കാരണം. മധ്യപ്രദേശിലും രാജസ്ഥാനിലും പ്രാദേശിക കക്ഷികൾ ഭരണം തീരുമാനിക്കുമെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. പ്രാദേശിക താത്പര്യങ്ങളുടെ സംരക്ഷണമാണ് പ്രാദേശിക പാർട്ടികളുടെ രൂപീകരണത്തിന് കാരണമായിട്ടുള്ളത്. ദേശീയ കക്ഷികളുമായുള്ള ആശയപരമായ ഭിന്നതയും പ്രാദേശിക കക്ഷികളുടെ ആവിർഭാവത്തിന് കാരണമായിട്ടുണ്ട്.
സി എൻ . അണ്ണാദൂരൈയാണ് പ്രാദേശിക പാർട്ടികൾക്ക് ദക്ഷിണേന്ത്യയിൽ തുടക്കം കുറിച്ചത്. 1949 ൽ അദ്ദേഹം ഡി എം കെ ക്ക് രൂപം നൽകി. പിന്നീട് ബീഹാറിൽ ജാർഖണ്ഡ് പാർട്ടി രൂപം കൊണ്ടു. 1960 ൽ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ രൂപീകരിക്കപ്പെട്ടു. കോൺഗ്രസുമായി തെറ്റിപിരിഞ്ഞവരാണ് പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾക്ക് രൂപം കൊടുത്തത്.
പ്രാദേശിക പാർട്ടികളെ കോൺഗ്രസ് എന്നും തകർക്കാൻ ശ്രമിച്ചിട്ടേയുള്ളു. എന്നാൽ കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതു കൊണ്ട് കോൺഗ്രസ് അവരോട് സഹിച്ചും ക്ഷമിച്ചും പോവുകയാണ് ചെയ്തിട്ടുള്ളത്. ഇപ്പോൾ കോൺഗ്രസിന് അധികാരത്തിലെത്തണമെങ്കിൽ പ്രാദേശിക കക്ഷികളുടെ സഹകരണം കൂടിയേ തീരൂ എന്ന അവസ്ഥ കൈവന്നിരിക്കുന്നു. കേരളത്തിൽ കേരള കോൺഗ്രസിനെ ഒതുക്കാൻ കെ.എം മാണിയെ കേസിൽ കുരുക്കിയ സംഭവം ഒരുദാഹരണം മാത്രം.
അടുത്ത പ്രധാനമന്ത്രി ഏതെങ്കിലും പ്രാലഭശിക കക്ഷിയുടെ അധ്യക്ഷനാകുമോ എന്ന സംശയവും രാജ്യത്തെ ജനങ്ങൾക്കുണ്ട്. കോൺഗ്രസിന് ഒറ്റയ്ക്ക് അധികാരത്തിലെത്താനുള്ള ശക്തിയില്ല. പ്രാദേശിക കക്ഷികളുടെ സഹകരണം ഇതിന് കൂടിയേ തീരൂ .
മദ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് അവികാരത്തിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പ്രാദേശിക കക്ഷികളുടെ സഹകരണം കൂടിയേ തീരൂ. രാജസ്ഥാനിൽ ജയസാധ്യതയുള്ള സ്വതന്ത്രരുമായി കോൺഗ്രസ് ചർച്ച ആരംഭിച്ചു കഴിഞ്ഞു. മധ്യപ്രദേശിലും ഇതു തന്നെയാണ് അവസ്ഥ. അതായത് ഭരണം കട്ട ലോക്കലുകൾ തീരുമാനിക്കുമെന്നർത്ഥം.
https://www.facebook.com/Malayalivartha























