രാഹുല്‍ ഗാന്ധി വെറും 'പപ്പുമോനല്ല' ശക്തിമാന്‍

രാഹുല്‍ ഗാന്ധി വെറും 'പപ്പുമോനല്ല' ശക്തിമാന്‍ ആണെന്നു തെളിയിക്കുന്നതാണ് മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുന്ന ദിനത്തിലാണ് രാജ്യത്തിന്റെ അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന സന്ദേശം നല്‍കി മൂന്നു സംസ്ഥാനങ്ങളും കോണ്‍ഗ്രസ് പിടച്ചടക്കിയെന്നതും ശ്രദ്ധേയം.
രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്നുവിളിച്ച് ബിജെപി നേതാക്കള്‍ കളിയാക്കുന്നത് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി കൂട്ടുകയായിരുന്നു. ആ സമയത്ത് തന്നെ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് 24.93 ലക്ഷത്തില്‍നിന്ന് 37 ലക്ഷമായി വര്‍ധിച്ചു. അമിത് ഷായുടെ മകനെതിരെ ഉയര്‍ന്ന അഴിമതിയെ ‘ബേട്ടി ബച്ചാവോയില്‍നിന്ന് ബേട്ട ബച്ചാവോ’യിലേക്കുള്ള മാറ്റമാണെന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. നോട്ടസാധുവാക്കലിന്റെ ഗുണഭോക്താവിനെ ഒടുവില്‍ കണ്ടെത്തിയെന്നും രാഹുല്‍ പരിഹസിച്ചിരുന്നു. ഈ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നതിനെ പ്രതിരോധിക്കാനാണ് പപ്പുമോന്‍ വിളിയുമായി ബിജെപി വീണ്ടും രംഗത്തിറങ്ങിയത്. ഇതാണ് രാഹുലിന് ജനപ്രീതി കൂട്ടിയത്.
ആ സമയത്ത് നടത്തിയ അമേരിക്കന്‍ സന്ദര്‍ശനമാണ് രാഹുലിന്റെ ഗ്രാഫ് ഉയര്‍ത്തിയത്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനിടെ, സ്വയം വിമര്‍ശനപരമായി രാഹുല്‍ നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന വാക്കുകളും ലോകമെങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.
പക്വതയില്ലാത്തതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്നുവിളിച്ച് എല്ലാവരും കളിയാക്കുന്നതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിഹാസരൂപേണ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാഹുലിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷനാകാന്‍ തയ്യാറെടുക്കുന്ന രാഹുല്‍ മാറ്റത്തിന്റെ പാതയിലാണെന്ന് തെളിക്കുന്നതാണ് ഇപ്പോഴത്തെ കോൺഗ്രസിന്റെ മുന്നേറ്റം.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയത്തോടെ രാഹുല്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ പരിഹാസത്തില്‍ പ്രതിരോധിക്കുന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പതിവു രീതികളും ഇനി മാറ്റേണ്ടി വരും. മോദിക്ക് ശക്തനായ എതിരാളിയും പകരക്കാരനുമായ രാഷ്ട്രീയക്കാരനെന്ന നിലയിലേക്കാണ് രാഹുല്‍ മാറിയിരിക്കുന്നത്.
മോദിക്കെതിരെ കോണ്‍ഗ്രസിനെ ഒഴിവാക്കി സമാന്തര മുന്നണി രൂപീകരിക്കാനുള്ള ബി.എസ്.പി, തൃണമൂല്‍, സമാജ് വാദി ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികളുടെ രാഷ്ട്രീയ നീക്കങ്ങളും ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിലപ്പോകില്ല. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ അംഗീകരിച്ചേ മതിയാകൂവെന്ന സന്ദേശമാണ് മൂന്നു സംസ്ഥാനങ്ങളിലെയും വിജയം ഈ പാര്‍ട്ടികള്‍ക്കു നല്‍കുന്നത്.
കോണ്‍ഗ്രസിന്റെ പടനായകനായിരുന്ന അജിത് ജോഗി കൈയ്യൊഴിഞ്ഞിട്ടും 15 വര്‍ഷത്തിനു ശേഷം പാര്‍ട്ടിയെ ഛത്തീസ്ഗഡില്‍ അധികാരത്തില്‍ എത്തിക്കാനായതും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. അജിത് ജോഗി ഉയര്‍ത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ ഒരു നേതാവിനെയും ഉയര്‍ത്തിക്കാട്ടാതെയുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് ഇവിടെ വിജയം കണ്ടത്. ബി.ജി.പിക്കെതിരായ കര്‍ഷകരുടെ പ്രതിഷേധങ്ങളും അജിത് ജോഗിക്ക് ലഭിക്കേണ്ട ദളിത് വോട്ടുകളുമൊക്കെ കോണ്‍ഗ്രസിന് അനുകൂലമാക്കാന്‍ രാഹുലിന്റെ തന്ത്രങ്ങള്‍ക്കു കഴിഞ്ഞു.
മധ്യപ്രദേശിലെ സ്ഥിതിയും വ്യത്യസ്തമല്ല. കാര്യമായ സംഘടനാ സംവിധാനം പോലുമില്ലാതിരുന്നിടത്തും കോണ്‍ഗ്രസ് നടത്തിയ തേരോട്ടം ബി.ജെ.പി നേതാക്കളെ പോലും അമ്പരപ്പിക്കുന്നതായി. ഇവിടെയും കര്‍ഷകരുടെ നിലപാടാണ് കോണ്‍ഗ്രസിന് ഗുണകരമായത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സാധാരണ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതായി. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ നിലപാടിന് മൃദു ഹിന്ദുത്വത്തിലൂടെ രാഹുല്‍ നല്‍കിയ മറുപടിയും വോട്ടര്‍മാരെ ആകര്‍ഷിച്ചെന്നു വേണം കരുതാന്‍. മുന്‍മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ദില്ലിയിലേക്ക് മാറ്റി സച്ചിന്‍ പൈലറ്റെന്ന യുവനേതാവിനെ ചുമതലയേല്‍പ്പിച്ചതാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയത്.
പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസിന് വന്‍ ആത്മവിശ്വാസവും കരുത്തും പകരുന്നതാണ്. മോദിയെയും അമിത് ഷായെയും വെല്ലുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രാഹുലിന്റെ ആവനാഴിയില്‍ ഉണ്ടെന്ന ആത്മവിശ്വാസമാണ് അണികള്‍ക്കും സഖ്യ കക്ഷികള്‍ക്കും ഈ തെരഞ്ഞെടുപ്പ് വിജയത്തോടെ കൈവരുന്നത്.
https://www.facebook.com/Malayalivartha























