കുമ്മനം ഗവര്‍ണ്ണറായ മിസോറാമില്‍ ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു

മിസോറാം ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിൽ 40 സീറ്റുകളാണ് ഉള്ളത്. തുയിച്ചവാങ്ങ് മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ ബുദ്ധ ധന്‍ ചക്മയാണ് ജയിച്ചത്. ഹിന്ദു ന്യൂനപക്ഷ വംശമായ ചക്മ സമുദായാംഗമാണ് അദ്ദേഹം. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാതിരുന്ന ഒരു സംസ്ഥാനം കൂടെയായിരുന്നു മിസോറാം എന്നതിനാൽ ഈ വിജയം ഏറെ നിർണായകമാണ്. ബിജെപി കേരളം ഘടക സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരൻ ഗവർണറായതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനായതിന്റെ ആഹ്ലാദത്തിലാണ് ബിജെപി കേരളത്തിലും.
മിസോറാമില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ബിജെപി കോൺഗ്രസിന്റെ പതനം പൂർത്തിയാക്കിയാണ് അക്കൗണ്ട് തുറന്നത്. പ്രതിപക്ഷമായ എംഎന്‍എഫ് വന്‍ ഭൂരിപക്ഷത്തിലാണ് മിസോറാമില്‍ അധികാരത്തിലെത്തുന്നത്. ജയിച്ചത് എംഎന്‍എഫ് ആണെങ്കിലും ലക്ഷ്യം നേടിയത് ബിജെപിയാണ്. കോണ്‍ഗ്രസ് മുക്ത വടക്കുകിഴക്കന്‍ മേഖല എന്നതായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. അതാണിപ്പോള്‍ സാധ്യമായിരിക്കുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതൃത്വം വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. മിസോറാം തിരഞ്ഞെടുപ്പ് ദേശീയ നേതൃത്വം കാര്യമായെടുക്കാതിരുന്നതിന്റെ ഫലം കൂടിയാണ് ദയനീയ പരാജയം.
കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം രണ്ടുതവണ ലഭിച്ച സംസ്ഥാനമാണ് മിസോറാം. 2008ല്‍ 34 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. 2013ല്‍ 32 സീറ്റിലും. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് ദയനീയ പജായമാണുണ്ടായിരിക്കുന്നത്. ഇതാകട്ടെ, കോണ്‍ഗ്രസിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തു.
മിസോറാമിലെ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മല്‍സരിച്ച രണ്ടുസീറ്റിലും തോറ്റു. അഞ്ചു തവണ മുഖ്യമന്ത്രിയായ ഒരു നേതാവ് ഇത്രയും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യം കോണ്‍ഗ്രസ് വിലയിരുത്തേണ്ടതുണ്ട്. സംസ്ഥാനത്തേക്കുള്ള ബിജെപിയുടെ വരവ് കോണ്‍ഗ്രസിന്റെ പതനത്തിന് ആക്കം കൂട്ടുകയും ചെയ്തു.
വടക്കുകിഴക്കന്‍ മേഖലയില്‍ നാല് സംസ്ഥാനങ്ങളിലായിരുന്നു കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ട. ഇതില്‍ മൂന്നും നിമിഷങ്ങള്‍ക്കകമാണ് ബിജെപി പിടിച്ചടക്കിയത്. ഒടുവില്‍ ബാക്കിയുണ്ടായിരുന്ന മിസോറാമും ഇപ്പോള്‍ നഷ്ടമായിരിക്കുന്നു. ഇനി കോണ്‍ഗ്രസ് സാന്നിധ്യമില്ല ഇവിടെ. കോണ്‍ഗ്രസ് മുക്ത വടക്കുകിഴക്കന്‍ മേഖലയാണ് ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
വടക്കുകിഴക്കന്‍ മേഖല പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോര്‍ത്ത ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് ബിജെപി രൂപീകരിച്ചത്. മിസോറാം പിടിക്കാനുള്ള ശ്രമം ബിജെപി രണ്ടുവര്‍ഷം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ ബിജെപിക്ക് ഒരിക്കലും മികച്ച വിജയം മിസോറാമില്‍ ലഭിക്കില്ല. എന്നാല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു ബിജെപി ആവിഷ്‌കരിച്ച തന്ത്രം.
ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ദേശീയ നേതൃത്വം കാര്യമായി മിസോറാമില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. മറ്റു പ്രധാന സംസ്ഥാനങ്ങളിലായിരുന്നു കോണ്‍ഗ്രസിന്റെ ശ്രദ്ധ മുഴുവന്‍. രാഹുല്‍ ഗാന്ധി ഒരു തവണ മാത്രമാണ് മിസോറാമില്‍ പ്രചാരണത്തിന് എത്തിയത്.
അതേ സമയം, യാതൊരു വിജയപ്രതീക്ഷ ഇല്ലാതിരുന്നിട്ടും ബിജെപി നേതാക്കള്‍ മിസോറാമില്‍ തമ്പടിച്ചു പ്രചാരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ബിജെപിക്ക് വേണ്ടി പ്രചാരണത്തിനെത്തി. കൂടാതെ ത്രിപുര മുഖ്യമന്ത്രി, അസമിലെ നേതാക്കള്‍ എന്നിവരും മിസോറാമില്‍ തമ്പടിച്ചു പ്രചാരണത്തിന് നേതൃത്വം നല്‍കി.
കോണ്‍ഗ്രസ് വിരുദ്ധ വികാരം ആളികത്തിക്കുക മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഹിന്ദുത്വ പ്രചാരണത്തിന് തീരെ സാധ്യതയില്ലെന്നറിഞ്ഞിട്ടും ബിജെപി പ്രചാരണത്തില്‍ നിറഞ്ഞുനിന്നു. അതിന്റെ ഫലമായിട്ടു തന്നെയാണ് ആദ്യമായി ബിജെപിക്ക് മിസോറാമില്‍ ഇത്തവണ അക്കൗണ്ട തുറക്കാന്‍ സാധിച്ചത്.
എംഎന്‍എഫ് 26 സീറ്റ് നേടിയാണ് മിസോറാമില്‍ അധികാരത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 21 സീറ്റ് അധികം ലഭിച്ചു. കോണ്‍ഗ്രസിന് അഞ്ച് സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. ബിജെപി ഒരു സീറ്റ് നേടി. മറ്റുള്ളവര്‍ എട്ട് സീറ്റും.
എംഎന്‍എഫ് ആണ് അധികാരത്തിലെത്തിയതെങ്കിലും കോണ്‍ഗ്രസ് വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ബിജെപിയാണ്. പ്രചാരണത്തില്‍ ബിജെപി നിറഞ്ഞുനിന്നിരുന്നു. എംഎന്‍എഫും കോണ്‍ഗ്രസും പത്ത് വര്‍ഷം കൂടുമ്പോള്‍ മാറി ഭരിക്കുന്നതാണ് മിസോറാമിലെ രീതി.
എങ്കിലും ഇത്തവണ വളരെ അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനം ബിജെപി നടത്തി. പ്രതിസന്ധി മുന്‍കൂട്ടി കാണുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെടുകയും ചെയ്തു. ഫലം ലഭിക്കുകയും ചെയ്തു. ഒരു സീറ്റ് നേടാന്‍ സാധിച്ചു. കോണ്‍ഗ്രസ് പുറത്താകുകയും ചെയ്തു.
https://www.facebook.com/Malayalivartha























