ആർത്തവ സമയത്ത് ശാരീരിക അവശതകൾ മൂലം കായിക പരിശീലനത്തിൽ നിന്ന് ഇളവ് ചോദിച്ച പെൺകുട്ടികളോട് തെളിവ് ആവശ്യപ്പെട്ടു; നിര്‍ബന്ധിത കായിക പരിശീലനത്തിനിടെ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു..

നിര്‍ബന്ധിത കായിക പരിശീലനത്തിനിടെ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനി കോളേജ് ഗ്രൗണ്ടിൽ കുഴഞ്ഞു വീണു മരിച്ചു. ഇതിൽ പ്രതിഷേധിച്ച് കോളേജിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ടെന്നീസ് പരിശീലനത്തിനിടെയാണ് മഹിമ എന്ന 18 വയസ്സുള്ള വിദ്യാർത്ഥിനി കുഴഞ്ഞു വീണത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും പെൺകുട്ടി മരിച്ചിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. മരണ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധന നടത്തും.
ഇതിനിടയിലാണ് നിർബന്ധിത സ്പോർട്സ് പരിശീലനത്തെ കുറിച്ചുള്ള ആരോപണങ്ങളുമായി മഹിമയുടെ സഹപാഠികൾ രംഗത്തെത്തിയിരിക്കുന്നത്. ആർത്തവ സമയത്തു ശാരീരിക അവശതകൾ മൂലം കായിക പരിശീലനത്തിൽ നിന്ന് ഇളവ് ചോദിച്ച പെൺകുട്ടികളോട് ആർത്തവമാണ് എന്നതിന് തെളിവാവശ്യപെട്ട സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
‘ഓട്ടം കഴിഞ്ഞയുടന്‍ മഹിമയെ ബാസ്‌കറ്റ്ബോള്‍ പ്രാക്ടീസിന് അയച്ചു. മഹിമ കോര്‍ട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കൃത്യമായ സിപിആര്‍ നല്‍കാന്‍ ആരും അവിടെയുണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. നിര്‍ജ്ജലീകരണം കാരണമുള്ള കാര്‍ഡിയാക് അറസ്റ്റാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.’ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.
രോഗാവസ്ഥകൾക്ക് തെളിവായി സമർപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പോലും മാനേജ്‌മെന്റ് അംഗീകരിക്കാറില്ലെന്നും. സെമസ്റ്റർ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയ അന്ധരും ഭിന്നശേഷിക്കാരുമായ കുട്ടികൾ പോലും സ്പോർട്സ് പങ്കാളിത്തം കുറഞ്ഞതിന്റെ പേരിൽ ഡിഗ്രി പഠനം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും കുട്ടികൾ പറയുന്നു.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നടപ്പിലാക്കിയിരിക്കുന്ന ‘സ്പോർട്സ് ഫോർ ഓൾ ‘ എന്ന പദ്ധതി പ്രകാരം ബിരുദ വിദ്യാർഥികൾ ആദ്യത്തെ രണ്ടു സെമസ്റ്ററുകളിൽ നിർബന്ധമായും കായിക പരിശീലനത്തിൽ ഏർപ്പെടേണ്ടതാണ്. കഠിനമായ വ്യായാമ മുറകൾ, ഗ്രൗണ്ടിന് ചുറ്റും നിർത്താതെയുള്ള ഓട്ടം, ഔട്ട് ഡോർ കായിക ഇനങ്ങളിലെ നിർബന്ധിത പരിശീലനം എന്നിവ ഇതിന്റെ ഭാഗമാണ്.
ഇവയ്‌ക്കെല്ലാം പരീക്ഷകൾ നടത്തുകയും അതിൽ പരാജയപ്പെടുന്നവർക്കും ഒരു വർഷം രണ്ടു ദിവസത്തിലധികം കായിക പരിശീലനത്തിൽ നിന്ന് അവധിഎടുക്കുന്നവർക്കും രണ്ടാം വർഷം നിർബന്ധിത സ്പോർട്സ് പരിശീലനം ഉണ്ട്. സെമസ്റ്റർ പരീക്ഷകളെല്ലാം വിജയിച്ചാലും ബിരുദം ലഭിക്കണമെങ്കിൽ സ്പോർട്സ് പരീക്ഷയും നിർബന്ധമായും പാസ്സാവണമെന്നാണ് കോളേജിലെ നിയമം.
https://www.facebook.com/Malayalivartha























