സെമിഫൈനലിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ബിജെപിയില്‍ അമര്‍ഷം; നാലര വർഷം മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരയിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നേതാവ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുമ്പ് നടന്ന സെമിഫൈനലിൽ മുഖമടിച്ചു വീണത് പാർട്ടിക് സൃഷ്ടിച്ച കനത്ത ആഘാതം
സെമിഫൈനലിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ബിജെപിയില്‍ അമര്‍ഷം ആളിക്കത്തുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിനു ശേഷം ഉണ്ടായ വിജയങ്ങളെ കൊട്ടിഘോഷിച്ചും അതിന്റെ മുഴുവന്‍ ക്രഡിറ്റും അവകാശപ്പെട്ട മോഡി-അമിത് ഷാ കൂട്ടുകെട്ട്, ഹിന്ദി ഹൃദയഭൂമിയിലെ പരാജയത്തില്‍ പാലിക്കുന്ന മൗനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വിമത ശബ്ദമാണ് ഉയരുന്നത്. ഇത് വരെ അടക്കി നിർത്തിയിരുന്ന വിമത ശബ്ദങ്ങൾ ഇനി ആളിക്കത്തും.
അമിത ആത്മവിശ്വാസവും മുന്‍ തെരഞ്ഞുടുപ്പുകളിലെ വിജയങ്ങള്‍ നല്‍കിയ അമിത പ്രതീക്ഷയുമാണ് ബിജെപിയെ തോല്‍വിയിലേക്ക് തള്ളിവിട്ടതെന്ന വിലയിരുത്തലിലാണ് കണ്‍കേര്‍ എംപി വിക്രം ഉസേന്ദി.
ശിവരാജ് സിങ് ചൗഹാന്റെ ചില പരാമര്‍ശങ്ങളാണ് മധ്യപ്രദേശില്‍ തിരിച്ചടിയായതെന്ന് മുന്‍ എംഎല്‍എ രഘുനന്ദന്‍ ശര്‍മ്മ ആരോപിച്ചു. പട്ടികജാതി പട്ടിക വര്‍ഗ സംവരണം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ 'മായ് കാ ലാല്‍' പ്രസ്താവനയാണ് ബിജെപിക്ക് 15 സീറ്റുകള്‍ നഷ്ടമാക്കാന്‍ കാരണമായതെന്നും രഘുനന്ദന്‍ ശര്‍മ്മ ആരോപിച്ചു. ഇതേ നിലപാടാണ് ജിഎസ്ടി നയത്തിലടക്കം തുടരാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയതാണ് കോണ്‍ഗ്രസിനെ ശക്തമായ തിരിച്ചുവരവിലേക്ക് നയിച്ചതെന്നും ഛത്തീസ്ഘട്ടിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം അത് നിർണായകമായിരുന്നുവെന്നും കഴിഞ്ഞ ദിവസം ഛത്തീസ് ഘട്ട് എംപി രമേശ് ബായിസ് പ്രതികരിച്ചിരുന്നു . കോണ്‍ഗ്രസ് നയരേഖയില്‍ ഉള്‍ക്കൊള്ളിച്ച കടബാധ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിളകള്‍ക്ക് അടിസ്ഥാനവില നിര്‍ണയിക്കുമെന്ന പ്രഖ്യാപനവും കര്‍ഷകരെ ആകര്‍ഷിച്ചെന്നും എംപി പറഞ്ഞു.
കാര്‍ഷിക മേഖലയിലെ പിന്തുണ പരി പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയാണ് ബിജെപിക്കുണ്ടായത്. പിന്നാക്ക കര്‍ഷകര്‍ക്ക് ബിജെപിയോടുണ്ടായ രോഷവും, ജാതികളുടെ അസംതൃപ്തിയുമാണ് കോണ്‍ഗ്രസ് വോട്ടാക്കി മാറ്റിയതെന്ന് കോര്‍ബ എംപി ബന്‍സിലാലും അഭിപ്രായപ്പെട്ടു
"വിജയത്തിന്റെ ക്രഡിറ്റ് മുഴുവന്‍ അവകാശപ്പെടുന്ന ഇവർ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും തയ്യാറാവണം. അത് പ്രധാനമന്ത്രിയുടെ പ്രശസ്തിക്ക് മങ്ങലേല്‍പിക്കുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നതെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാവും അത് വഴിവക്കുക. അദ്ദേഹത്തിന്റെ ഛത്തിസ്ഘട്ടിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും റാലികള്‍ തെളിയിക്കുന്നത് അതുതന്നെയാണെന്ന് പാര്‍ട്ടി കേന്ദ്ര ഓഫീസ് ഭാരവാഹി പറഞ്ഞെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാല്‍ മോഡിയും അമിത് ഷായും നടത്തിയ ശ്രമങ്ങളുടെ പ്രതിഫലനം മധ്യപ്രദേശിലും രാജസ്ഥാനിലും കാണാന്‍ സാധിച്ചെന്ന അഭിപ്രായമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവുവിനുള്ളത്.
പരാജയം അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള പാഠമാണ് എന്നാണ് പാര്‍ട്ടി നയം. എന്നാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കണ്ട ബിജെപിക്ക് നേരിട്ട് കാണേണ്ടിവന്നത് കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണെന്നും ഇത് 2019ലെ തെരഞ്ഞെടുപ്പുകളെ കാര്യമായി ബാധിക്കുo .
പ്രാദേശിക നേതൃത്വത്തോടുള്ള ജനങ്ങളുടെ ഭരണ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ന്യായീകരണം. എന്നാല്‍, തങ്ങളുടെ പ്രവര്‍ത്തനവും പ്രശസ്തിയുമാണ് ബിജെപിയെ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് എന്ന വാദമാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഉയർത്തിയത്.
ഇത്തരത്തില്‍ പാാര്‍ട്ടിക്കുള്ളില്‍നിന്നും വലിയ വിയോജിപ്പാണ് കേന്ദ്ര നേതൃത്വത്തിനെതിരെ ഉയരുന്നത്. ഇതില്‍നിന്നെല്ലാം വ്യക്തമാവുന്നത്കേന്ദ്ര നേതൃത്വത്തിനെതിരെ ആളിക്കത്തുന്ന അമര്‍ഷമാണ്. സംസ്ഥാന നേതൃത്വങ്ങളെ പാര്‍ട്ടി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാറ്റിയതും പ്രാദേശിക നേതൃത്വം മുന്നോട്ടുവച്ച നയതന്ത്രങ്ങളും മാനിഫെസ്റ്റോകളുമൊന്നും അംഗീകരിക്കാതെ കേന്ദ്ര നേതൃത്വത്തിന്റെ മാത്രം ആശയങ്ങള്‍ ബോധപൂർവം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചതും പരാജയ കാരണങ്ങളായെന്നാണ് പ്രാദേശിക നേതാക്കളുടെ വിലയിരുത്തല്‍.
ഇതിനുപുറമേ ,റഫാലും ജിഎസ്ടിയും, നോട്ട് നിരോധനവും ഉണ്ടാക്കിയ തിരിച്ചടികൾ, കാർഷികമേഖലയുടെ തകർച്ച, പിന്നാക്ക ജാതികളുടെ അസംതൃപ്തി, കർഷകരോഷം, ഇന്ധനവില വർദ്ധന, കോർപ്പറേറ്റ് പ്രീണനം, സമ്പദ്‍വ്യവസ്ഥയിലെ പിന്നോട്ടടികൾ, ഒടുവിൽ വന്ന വാർത്തയായ റിസർവ് ബാങ്ക് ഗവർണറുടെ രാജി ഇവയെല്ലാം സ്വാഭാവികമായും കോൺഗ്രസ് പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പോർമുനകളാക്കുമെന്ന അതിശക്തമായ ഭയവും അണിയറയിൽ ഉണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജനവിധിയെ കൂടാതെ , യുപിയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ബിജെപിക്കുള്ളിൽ ഭയം ഉളവാക്കുന്നു .
2019ലെ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നറിയിപ്പായി പരാജയത്തെ കണ്ടില്ലെങ്കില്‍ ജനം താമരയെ വേരോടെ പിഴുതെടുക്കുമെന്ന വിലയിരുത്തലും ഉയരുന്നു.
നാലര വർഷം മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരയിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നേതാവ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുമ്പ് നടന്ന സെമിഫൈനലിൽ മുഖമടിച്ചു വീണത് കനത്ത ആഘാതമാണ് പാർട്ടിയിൽ സൃഷ്ടിച്ചിരിക്കുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
.
https://www.facebook.com/Malayalivartha