ഹനൻ മൊള്ള എന്ന നിശബ്ദ വിപ്ലവകാരി കത്തിച്ച തീ ഇനി രാജസ്ഥാനിൽ ആളിപ്പടരും
രാജസ്ഥാനിലിപ്പോൾ ഹനൻ മൊള്ളയാണ് താരം..കര്‍ഷകരുടെ ശക്തിയില്‍ നവഇന്ത്യ ഉയരുമെന്ന് ഉറച്ചു വിശ്വസിച്ച 'നിശബ്ദനായ പോരാളി.
രാജസ്ഥാൻ രാഷ്ട്രീയത്തിൽ ഇടതു പാർട്ടി മുഖ്യധാരയിൽ ഇതു വരെ ഇല്ലായിരുന്നു. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ഒരു സീറ്റുപോലും പാർട്ടിക്ക് ഉണ്ടായിരുന്നില്ല . എന്നാൽ ഇക്കുറി, ബി.ജെ.പിയുടെ രണ്ട് സീറ്റുകളാണ് സി.പി.എം സ്വന്തമാക്കിയത് . . ഗിര്‍ധാരി ലാല്‍ മാഹിയയും ബല്‍വാന്‍ പൂനിയയുമാണ് ജയിച്ച സി.പി.എം സ്ഥാനാര്‍ഥികള്‍. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളിലാണ് സി.പി.ഐ എം സ്ഥാനാര്‍ത്ഥികളായ ഇരുവരും വിജയിച്ചത് എന്നതാണ് എടുത്തു പറയേണ്ട നേട്ടം . അതും ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍... ഭദ്ര മണ്ഡലത്തില്‍ ബല്‍വാന്‍ പൂനിയ 20,741 വോട്ടുകള്‍ക്കും, ദുംഗര്‍ഗഡ് മണ്ഡലത്തില്‍ ഗിര്‍ധാരി ലാല്‍ 20,501 വോട്ടുകള്‍ക്കുമാണ് അട്ടിമറിവിജയം നേടിയത്.
ഈ വിജയത്തിന് അടിത്തറ പാകിയത് കർഷക നേതാവും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ ഹനൻ മൊള്ളയാണ്. 'നിശബ്ദനായ പോരാളി' എന്നാണ് ഹനൻ മൊള്ളയെ സഖാക്കൾ വിശേഷിപ്പിക്കുന്നത്.
കർഷകരുടെ ശക്തി എന്തെന്ന് ഇന്ത്യക്ക് ഈ തെരഞ്ഞെടുപ്പിലൂടെ ഹനൻ മൊള്ള എന്ന 72 കാരൻ കാണിച്ചു തന്നു. 1986ൽ കേന്ദ്രകമ്മറ്റിയിൽ അംഗമായതാണ് ഹനൻ മൊള്ള. ആൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയന്റെ മുൻ ജോയിന്റ് സെക്രട്ടറിയായിരുന്ന ഹനൻ മൊള്ള ഇപ്പോൾ ആൾ ഇന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയുമാണ്.
വസുന്ധര രാജസിന്ധ്യ സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഐതിഹാസികമായ സമരമാണ് ഇവിടെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്നത്. കർഷക പ്രശ്നങ്ങൾ ഉന്നയിച്ചു നിരവധി പ്രക്ഷോഭങ്ങളും ജാഥകളും ഹനാൻ മൊല്ലയുടെ നേതൃത്വത്തിൽ നടന്നു. രാജ്യശ്രദ്ധ നേടിയ രാജസ്ഥാനിലെ കർഷക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് മൊള്ളയായിരുന്നു . കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രക്ഷോഭങ്ങള്‍. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് നടത്തിയ ഈ കര്‍ഷക മുന്നേറ്റത്തില്‍ ഭയന്ന് കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി
കർഷകരാണ് നവഇന്ത്യയുടെ ശക്തി എന്നും ഇന്ത്യയെ അറിയാൻ ഗ്രാമങ്ങളെ അറിയണമെന്നും ഹനാൻ മൊള്ള മനസ്സിലാക്കി .. നരേന്ദ്രമോദി തിരിച്ചറിയാതെ പോയതും അതാണ്.
രാജസ്ഥാനിലെ പാർട്ടി സംവിധാനത്തെ കർഷകർക്കു വേണ്ടി പോരാടുന്ന ഒന്നാക്കി മാറ്റുന്നതിൽ മൊള്ള വിജയിച്ചു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും സി.പി.എമ്മിന്റെ അജണ്ട നടപ്പിലാക്കുന്നതിൽ മുഖ്യ പങ്ക് മൊള്ളക്കുതന്നെയായിരുന്നു.
യുവാക്കള്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പ്രൊഫഷണലുകള്‍ തുടങ്ങി എല്ലാവരും കര്‍ഷകര്‍ക്ക് പിന്തുണയുമായി മൊള്ളക്കൊപ്പം അണിനിരന്നു. ‘നരേന്ദ്രമോഡി കിസാന്‍ വിരോധി’ എന്ന മുദ്രാവാക്യം അടിവരയിട്ടുറപ്പിക്കാൻ ആയത് മൊള്ളയുടെ വിജയം. . കര്‍ഷക ശക്തിയില്‍ പുതിയ ഇന്ത്യ ചുവടുവെക്കുമെന്ന് അണികളെ ബോധ്യപ്പെടുത്തി ഹനന്‍ മൊള്ള . സി പി എമ്മിന്റെ നയമാക്കി ഇത് ഉയർത്തിക്കൊണ്ടുവരാനും കഴിഞ്ഞു. ഇതിന്റെ നേർക്കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമായത്. മൊള്ള കൊളുത്തിയ ഈ വിപ്ലവത്തിന്റെ തീ ഇനി ആളിപടരുകതന്നെ ചെയ്യും
കിസാന്‍ സഭ എന്ന സംഘടന സി.പി.എമ്മിന്റെ കര്‍ഷക സംഘടനയാണെന്ന് പോലും അറിയാത്ത ലക്ഷങ്ങള്‍ ഇപ്പോഴും രാജസ്ഥാനില്‍ ഉണ്ട് . ഇവിടെയാണ് സി പി എമ്മിനെ സമ്മതിച്ചുകൊടുക്കേണ്ടത് .മികച്ച സംഘടനാരീതികൊണ്ട് കര്‍ഷക വിഭാഗമായ കിസാന്‍ സഭക്ക് മാത്രമല്ല, ട്രേഡ് യൂണിയന്‍ സംഘടനയായ സി.ഐ.ടി യുവിനും വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ ക്കും സി.പി.എമ്മിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാൻ ഉതകുന്ന സ്വതന്ത്ര ചുമതല നൽകി ഇവരെ ഏകോപിപ്പിക്കാൻ മൊള്ളയുടെ നേതൃത്വത്തിന് കഴിഞ്ഞു. സി.പി.എം കര്‍ഷക സംഘടനയുടെ പോരാട്ട വീര്യം കണ്ട് മണ്ണില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ അണികളെ ഓര്‍മ്മിപ്പിക്കേണ്ടി വന്നു
മൂന്നു സീറ്റെങ്കിലും ഇത്തവണ സി പി എമ്മിന് ഉണ്ടാകുമെന്ന ഉറച്ച വിശ്വാസം മൊള്ളക്കുണ്ടായിരുന്നു. ഭദ്ര, ദുംഗര്‍ഗഡ് മണ്ഡലങ്ങളിൽ അട്ടിമറി വിജയമാണ് ഇക്കുറി സി പി എം കൊയ്ത്തെടുത്തത്. 28 മണ്ഡലങ്ങളിലാണ് സി.പി.ഐ.എം രാജസ്ഥാനില്‍ മത്സരിച്ചത്. ഏഴോളം സീറ്റുകളില്‍ നല്ല മത്സരം കാഴ്ചവയ്ക്കാനും പാര്‍ട്ടിയ്ക്കായി. ഇതിന്റെ മുഴുവൻ ക്രെഡിറ്റുംമൊള്ളക്ക് അവകാശപ്പെട്ടതുതന്നെ
പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രമുഖ സി.പി.എം നേതാവായ മൊള്ള ഉലുബേരിയ മണ്ഡലത്തിൽ നിന്ന് 29 വർഷത്തോളം പാർലമെന്റംഗമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ മുൻ ജനറൽ സെക്രട്ടിയാണ്. ഭാര്യ മൈമൂന മൊള്ള സി.പി.എമ്മിന്റെ ഡൽഹി സംസ്ഥാന കമ്മറ്റി അംഗമാണ്. ബി.ജെ.പി ഒരു ഫാസിസ്റ്റ് ശക്തിയാണെന്നും അവരെ എന്തു വില കൊടുത്തും പരാജയപ്പെടുത്തണമെന്നുമാണ് മൊള്ളയുടെ നിലപാട്.
https://www.facebook.com/Malayalivartha