മല്യക്കായി കസബിന്റെ തടവറ ; മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയിൽ എത്തിക്കുമ്പോൾ പാർപ്പിക്കുന്നത് മുംബയ് ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡ് ജയിലിൽ; തീപിടിത്തവും ബോംബാക്രമണവും ചെറുക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഈ തടവറയിലുണ്ട്
മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയിൽ എത്തിക്കുമ്പോൾ പാർപ്പിക്കുന്നത് മുംബയ് ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡ് ജയിലിൽ. അജ്മൽ കസബിനെ പാർപ്പിച്ച ബാരക്ക് 12 എന്ന ഇരുനില കോംപ്ലക്സിന്റെ താഴത്തെ നിലയിലാകും മല്യയെയും തടവിൽ പാർപ്പിക്കുക. അത്യാധുനിക സൗകര്യങ്ങളുള്ള ജയിലിൽ മുഴുവൻ സമയവും സി.സി.ടി.വി സൗകര്യത്തിലായിരിക്കും ജയിൽ വാസം. ഒൻപതിനായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് കേസുകൾ നേരിടുന്ന വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി രണ്ട് ദിവസം മുമ്പായിരുന്ന ഉത്തരവിട്ടത്.
തീപിടിത്തവും ബോംബാക്രമണവും ചെറുക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഈ തടവറയിലുണ്ട് എന്നതാണ് പ്രത്യേകത. കസബിനെ പാർപ്പിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള ആധുനിക സൗകര്യങ്ങൾ ജയിലിൽ ഏർപ്പെടുത്തിയത്. ബാരക്കിനോട് ചേർന്നുള്ള പ്രത്യേക ഡിസ്‌പെൻസറിയിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കൂടാതെ സെല്ലിനോട് ചേർന്ന് യൂറോപ്യൻ ക്ലോസറ്റ് ഉള്ള ശുചിമുറിയും അലക്കാനുള്ള സൗകര്യവുമുണ്ട്. ജയിലിലെ മറ്റ് ശുചിമുറികളെല്ലാം ഇന്ത്യൻ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
കിംഗ്ഫിഷർ ബിയർ, വിമാന കമ്പനികളുടെ ഉടമയായിരുന്ന മല്യ 2016 മാർച്ചിലാണ് ഇന്ത്യ വിട്ടത്. എന്നാൽ ഇന്ത്യ വിട്ട് വന്നതല്ലെന്നും വായ്പാ തുക തിരിച്ചടയ്ക്കാമെന്നും മല്യ കോടതിയെ അറിയിച്ചിരുന്നു. ചതി, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ മല്യയ്ക്കെതിരെ ഇന്ത്യൻ അന്വേഷണ ഏജൻസിക്ക് പ്രഥമദൃഷ്ട്യാ തെളിവ് ലഭിച്ചതായി ജഡ്ജി ഉത്തരവിൽ ചൂണ്ടിക്കാട്ടി. 1993 ലെ ഇന്ത്യ-ബ്രിട്ടൺ കുറ്റവാളികളെ വിട്ടുകിട്ടൽ ഉടമ്പടി പ്രകാരമാണ് മല്യയെ കൈമാറുന്നത്.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്. മല്യക്കെതിരെ തട്ടിപ്പുള്‍പ്പെടെയുള്ള കേസുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കി. മല്യക്ക് ഇത്രയും പണം വായ്പ നല്‍കിയതിനെ കോടതി വിമര്‍ശിച്ചു. വായ്പയെടുത്ത പണം മുഴുവന്‍ തിരികെ നല്‍കാന്‍ തയാറാണെന്ന് വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു രൂപ പോലും താന്‍ വായ്പ എടുത്തിട്ടില്ല. കിങ്ഷ്ഫിഷര്‍ എയര്‍ലൈന്‍സാണ് കടമെടുത്തത്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടുവെന്ന പ്രചാരണം അവസാനിപ്പിക്കുകയാണ് ഉദ്യേശമെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും മല്യ വ്യക്തമാക്കി.
നടന്‍ സഞ്ജയ് ദത്ത്, ഷീന ബോറ കൊലക്കേസ് പ്രതി സ്റ്റാര്‍ ഇന്ത്യ മുന്‍മേധാവി പീറ്റര്‍ മുഖര്‍ജി, പിഎന്‍ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ ഫിനാന്‍സ് വിഭാഗം മേധാവിയും ധിരുഭായ് അംബാനിയുടെ സഹോദരപുത്രനുമായ വിപുല്‍ അംബാനി തുടങ്ങിയവര്‍ ഈ ബാരക്കില്‍ വിചാരണത്തടവുകാരായിരുന്നു.
https://www.facebook.com/Malayalivartha