തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തെലങ്കാനയില്‍ ടി.ആര്‍.എസിന്റെ ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് 1.24 നും 2.54 നും ഇടക്കാണ് ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്.രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിന് പണ്ഡിറ്റുകളുടെ ഉപദേശപ്രകാരമാണ് ഈ സമയം തെരഞ്ഞെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ആദ്യം സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സംസ്ഥാനമാണ് തെലങ്കാന.
തെലങ്കാന ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലി കൊടുക്കും. 119 സീറ്റുകളില്‍ 88 സീറ്റോടെയാണ് ടി.ആര്‍.എസ് അധികാരത്തിലെത്തുന്നത്.ഇത് രണ്ടാം തവണയാണ് ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയാകുന്നത്. ചടങ്ങിലേക്ക് അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചെങ്കിലും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിനെ ക്ഷണിച്ചിട്ടില്ല.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് വിവരം. അതേ സമയം ശനിയാഴ്ചയാണ് മിസോറാമിൽ എം.എന്‍.എഫിന്റെ സോറാം താങ്ക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. 40ല്‍ 26 സീറ്റ് നേടിയാണ് എം.എന്‍.എഫ് അധികാരത്തിലേറുന്നത്.
ഛത്തീസ്ഗഢില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസിൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. താംരാധ്വാജ് സാഹു, ടി എസ് സിങ്ദോ, ചരണ്‍ദാസ് മഹന്ദ് ,ഭൂപേഷ് ഭാഗൽ എന്നീ പേരുകളാണ് ചർച്ചകളിൽ ഉയർന്നിട്ടുള്ളത്.
https://www.facebook.com/Malayalivartha