നിർഭയ കേസ് ; പ്രതികളുടെ വധ ശിക്ഷ രണ്ടാഴ്ചയ്ക്കുള്ളിൽ നടപ്പിലാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
നിർഭയക്കേസിൽ ജയിൽവാസം അനുഭവിക്കുന്ന പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
കൂട്ടബലാല്‍സംഗത്തിനും കൊലപാതകത്തിനും വധശിക്ഷ ലഭിച്ച മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് എന്നീ നാലു പ്രതികളുടെ ശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്
പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ 2017 - മേയിൽ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് ശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി ആലാഖ് കോടതിയെ സമീപിച്ചിരുന്നത് .ബലാല്‍സംഗ-കൊലപാതക കേസുകളില്‍ എട്ടു മാസത്തിനുള്ളില്‍ ശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ സുപ്രീംകോടതി സ്വീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വധശിക്ഷ നടപ്പിലാക്കാന്‍ വരുത്തുന്ന കാലതാമസം തെറ്റായ കീഴ്വഴക്കമാണെന്നും ഇത് ഇത്തരം കുറ്റകൃത്യങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും പീഡനക്കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ചൂണ്ടിക്കാണിച്ച് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. നിഷ്ഠൂരമായ കുറ്റകൃത്യത്തിന് ഒരു പ്രതിക്ക് ലഭിക്കുന്ന ശിക്ഷ നടപ്പാക്കാന്‍ അഞ്ചു വര്‍ഷത്തിലധികമുണ്ടാകുന്ന കാലതാമസം അത്തരം കുറ്റകൃത്യത്തിന് പ്രേരണയാകുമെന്നും ഹര്‍ജിയിലുണ്ട്. വധശിക്ഷ പോലുള്ളവ നടപ്പിലാക്കാനുള്ള സമയക്രമത്തെ കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ കോടതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2013 സെപ്റ്റംബറിലാണ് കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.
2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായത്. ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29 ന് മരിച്ചു.
ആറു പേരായിരുന്നു പ്രതികള്‍. മുഖ്യപ്രതി രാംസിംഗ് കസ്റ്റഡിയിലിരിക്കെ ജയിലില്‍ തൂങ്ങി മരിച്ചു. മറ്റൊരു പ്രതി മുഹമ്മദ് അഫ്രോസിനെ പ്രായപൂര്‍ത്തിയാകാത്തതു കാരണം ജുവനൈല്‍ നിയമപ്രകാരം മൂന്നു വര്‍ഷത്തെ തടവുശിക്ഷ നല്‍കി വിട്ടയച്ചു.
https://www.facebook.com/Malayalivartha