റഫാൽ ഇടപാടിൽ വിധി ഇന്ന്; പൊതു തെരെഞ്ഞെടുപ്പ് അടുക്കവേ പ്രധാനമന്ത്രി മോദിക്ക് നിർണായകം
റഫാൽ യുദ്ധ വിമാന അഴിമതി ആരോപണത്തിലെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരുടെ ബെഞ്ചാണ് രാഷ്ട്രീയപ്രാധാന്യമുള്ള കേസില്‍ വിധി പറയുക. കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷം ശക്തമായ ആയുധമാക്കുന്ന കേസിന്റെ വിധി പ്രധാനമന്ത്രി മോദിക്കും നിര്‍ണായകമാണ്. പൊതുതിരഞ്ഞെടുപ്പ് അടുക്കവെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടാൽ കേന്ദ്രസർക്കാരിന് വൻ തിരിച്ചടിയാകും.
ഫ്രാന്‍സില്‍നിന്ന് 36 റഫാൽ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍ അഴിമതിയാരോപിച്ച് അഭിഭാഷകരായ എം.എൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ , മുൻകേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമായിരുന്ന അരുൺഷൂരി, യശ്വന്ത് സിൻഹ, ആംആദ്മി എം.പി സഞ്ജയ് സിംഗ് എന്നിവരാണ് കോടതിയെ സമീപിച്ചത്. റിലയന്‍സിന് ഓഫ്‌സെറ്റ് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ചു.
നവംബർ 14 മുതൽ ആണ് കേസിൽ സുപ്രിംകോടതിയിൽ വാദം ആരംഭിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാനാണ് കരാറൊപ്പിട്ടതെങ്കിലും ബിജെപി സര്‍ക്കാര്‍ ഇത് 36 വിമാനങ്ങളായി വെട്ടിചുരുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടാണ് പദ്ധതിയിലെ മാറ്റം പ്രഖ്യാപിച്ചത്. മുന്‍കരാറില്‍ നിന്ന് വിഭിന്നമായി വന്‍തുക അധികം നല്‍കിയാണ് വിമാനം വാങ്ങിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
ഇടപാടിന്റെ പൂര്‍ണവിവരങ്ങള്‍ പരസ്യമാക്കിയാല്‍ എതിരാളികള്‍ നേട്ടമുണ്ടാക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. ആയുധ ഇടപാടുകളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയുടെ ജോലിയല്ലെന്നും അത് വിദഗ്ധരാണ് ചെയ്യേണ്ടതെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍, ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയെ (റിലയന്‍സ് ഡിഫന്‍സ്) തെരഞ്ഞെടുത്തതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന വാദത്തെ ബെഞ്ച് ചോദ്യം ചെയ്തിരുന്നു. പങ്കാളിയെ നിശ്ചയിക്കുന്നതുകൂടി മുഖ്യകരാറിന്റെ ഭാഗമാക്കേണ്ടതായിരുന്നുവെന്ന് കോടതി മുന്‍പ് വാക്കാല്‍ നിരീക്ഷിക്കുകയും ചെയ്തു.
രാജ്യത്തെ വ്യോമസേനയുടെ ഇപ്പോഴത്തെ സ്ഥിതി വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് അന്വേഷിക്കുകയുണ്ടായിരുന്നു. പോര്‍വിമാനങ്ങളുടെ അഞ്ചാംതലമുറ ആവശ്യമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഇടപാടില്‍ പങ്കാളിയെ കണ്ടെത്താനുള്ള ഓഫ് സെറ്റ് കരാറിന്റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത് എന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും കോടതി വിളിച്ചുവരുത്തിയിരുന്നു. ഇതടക്കം പരിശോധിച്ചാണ് ഇന്ന് വിധി പ്രഖ്യാപിക്കുന്നത്.
https://www.facebook.com/Malayalivartha