വിജയ് മല്യ ബാങ്കുകളിൽ ഒരിക്കല്‍ മാത്രം വീഴ്ച വരുത്തി;മല്യയെ കള്ളനെന്ന് വിളിക്കരുതെന്ന് നിതിന്‍ ഗഡ്കരി

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത ശേഷം വിദേശത്തേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയയെ വിജയ് മല്യയെ മോഷ്ടാവെന്ന് വിളിക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
നാലു പതിറ്റാണ്ടോളം നീളുന്ന വ്യവസായ ചരിത്രമുള്ള മല്യ ഇത്രയും കാലം സാമ്പത്തിക ക്രമക്കേടുകളൊന്നും നടത്തിയിട്ടില്ലെന്നും കടക്കെണിയില്‍പ്പെട്ടതു കൊണ്ട് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്ന വ്യക്തിയെ കള്ളനെന്ന് മുദ്രകുത്തുന്നത് ഒട്ടും ന്യായീകരിക്കാനാല്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ടെെംസ് ഗ്രൂപ്പ് സംഘടിപ്പിച്ച സാമ്പത്തിക ഉച്ചകോടിയിലാണ് നിതിന്‍ ഗഡ്കരിയുടെ മല്യയെ അനുകൂലിച്ചുള്ള പ്രതികരണം.
എടുത്ത വായ്പകള്‍ 40 വര്‍ഷത്തോളം കൃത്യമായി തിരിച്ചടച്ചയാളാണ് വിജയ് മല്യ.വ്യോമയാന രംഗത്തേക്ക് തന്‍റെ ബിസിനസ് വ്യാപിപ്പിച്ചതോടെ അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ടായി. അതിന് മുമ്പ് 40 വര്‍ഷത്തോളം വായപ്കകള്‍ തിരിച്ചടച്ചിരുന്ന ഒരാളെ ഒരിക്കല്‍ ചെറിയ പിഴവ് വരുത്തിയതിന് കള്ളനെന്ന് വിളിക്കരുതെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു.
വ്യാപാര-വ്യവസായരംഗങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണ്. സാമ്പത്തികത്തകര്‍ച്ച നേരിടുന്ന വ്യക്തിയെ പിന്തുണയ്ക്കുന്നതിനു പകരം കുറ്റപ്പെടുത്തുന്നത് ശരിയല്ല.
എന്നാൽ, തനിക്ക് മല്യയുമായി യാതൊരിടപാടുമില്ലെന്ന് ഗഡ്കരി ആവര്‍ത്തിച്ചു വ്യക്തമാക്കി. 9000 കോടിയോളം രൂപയുടെ സാമ്പത്തികതട്ടിപ്പ് നടത്തിയതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുകയാണ് വിജയ് മല്യ.
വ്യാപാരരംഗത്തുണ്ടാകുന്ന സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ നിര്‍വ്യാജമാണെങ്കില്‍ അതനുഭവിക്കുന്ന വ്യക്തിക്ക് പിന്തുണ നല്‍കേണ്ടതാവശ്യമാണെന്നും അതിനാല്‍ മല്യയെ കുറ്റപ്പെടുത്താന്‍ താനൊരുക്കമല്ലെന്നും ഗഡ്കരി വ്യക്തമാക്കി. താന്‍ മുന്‍പ് നേരിട്ട തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും ഗഡ്കരി ഓര്‍മിച്ചു. പരാജയം നേരിട്ട സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിച്ചതായി കരുതിയിരുന്നെങ്കില്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിസ്ഥാനത്തെത്തില്ലായിരുന്നുവെന്നും ഗഡ്കരി പറഞ്ഞു.
വിജയ് മല്യയോ നീരവ് മോദിയോ ആവട്ടെ, തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ ജയിലിലേക്ക് പോകണം.
എന്നാല്‍ സാമ്പത്തികമായി അവര്‍ തകര്‍ന്നു നില്‍ക്കുന്ന അവസ്ഥ മനസിലാക്കുകയും അവരെ തട്ടിപ്പുകാരെന്ന് മുദ്രകുത്താതിരിക്കുകയും ചെയ്തില്ലെങ്കില്‍ രാജ്യപുരോഗതിക്ക് വിനയാവുമെന്നും ഗഡ്കരി പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവിട്ടിരുന്നു.
വായ്പാ തട്ടിപ്പ് കേസിലാണ് കോടതി ഉത്തരവ്. വിജയ് മല്യ വസ്തുതകൾ വളച്ചൊടിച്ചെന്ന് കോടതി വിമര്‍ശിച്ചു. മല്യക്കെതിരെ ചുമത്തിയ കേസുകളിൽ കഴമ്പുണ്ടെന്ന് കോടതി പറഞ്ഞു. ബാങ്കുകളെ കബളിപ്പിച്ചാണ് വായ്പ സംഘടിപ്പിച്ചതെന്നും തിരിച്ചടക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് വിജയ് മല്യയ്ക്കെതിരെ കേസെടുത്തത്. 9400 കോടി രൂപയാണ് പലിശ അടക്കം വിജയ് മല്യ തിരിച്ചടിക്കേണ്ടത്. കേസെടുത്തതിന് പിന്നാലെ 2016 മാര്‍ച്ചിലാണ് വിജയ് മല്യ ഇംഗ്ലണ്ടിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്.
https://www.facebook.com/Malayalivartha






















