ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളത്തിലിറക്കുന്നു; തിരുവനന്തപുരം ഉൾപ്പെടെ 3 മണ്ഡലങ്ങളിൽ മഹാറാലികൾ
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളത്തിലിറക്കുന്നു. ഇതിന്റെ ഭാഗമായി നരേന്ദ്രമോദി പങ്കെടുക്കുന്ന മഹാറാലികൾ തിരുവനന്തപുരം ഉൾപ്പെടെ 3 മണ്ഡലങ്ങളിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരിയിലാണ് റാലികൾ സംഘടിപ്പിക്കുന്നത്.
കേരളം, ബംഗാൾ, തെലുങ്കാന, ആന്ധ്രാ, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി ജയിക്കാത്തതും,? എന്നാൽ നിർണായക വോട്ടുകൾ ലഭിക്കുന്നതുമായ 122 ലോക്സഭാ മണ്ഡലങ്ങളിലാണ് റാലികൾ നടത്താൻ തീരുമാനിച്ചത്. ഈ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരോടൊപ്പമാണ് മോദി റാലിയെ നയിക്കുക. 25 റാലികളിൽ നരേന്ദ്രമോദി പങ്കെടുക്കും
ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് ജനകീയ അടിത്തറ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാറാലികൾ സംഘടിപ്പിക്കുന്നത്. റാഫേൽ ഇടപാടിൽ സുപ്രിംകോടതി വിധി വന്നതോടെ മോദി പ്രഭാവം ഉയർന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ മുഖ്യ പ്രചാരകനാക്കി തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം നടത്താനൊരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം. ബി.ജെ.പിക്ക് വേരോട്ടമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടക പിടിച്ചെടുക്കാനാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.
അതേസമയം നരേന്ദ്ര മോദി കേരളത്തിലെ ജനങ്ങളുമായി സംവദിച്ചു. പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങൾ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചുനൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലുള്ള ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റുമാരുമായി വീഡിയോ കോൺഫറൻസിങ് സംവിധാനംവഴിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.
പങ്കെടുക്കുന്നവർക്ക് മോദിയോട് ചോദ്യം ചോദിക്കാനുള്ള അവസരവും നൽകിയിരുന്നു. കേരളത്തിൽ മാറി മാറി ഭരിക്കുന്ന മുന്നണികൾ അഴിമതിക്കാരുടെയും ഭരിക്കാൻ അറിയാത്തവരുടേയും ആണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബിജെപി പ്രവർകത്തകർ ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ കാര്യക്ഷമമാക്കണമെന്നും ജനങ്ങളിൽനിന്ന് പ്രതികരണം ആരായണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കേന്ദ്രത്തിൽ മുൻ സർക്കാരുകളെക്കാൾ മികച്ച ഭരണമാണ് എൻഡിഎ സർക്കാർ കാഴ്ച വെക്കുന്നതെന്ന് മോദി അവകാശപ്പെട്ടു. നേരത്തെ വിഐപി എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇഐപി അതായത് എവരി പേഴ്‌സൺ ഈസ് ഇംപോർട്ടന്റ് എന്ന സ്ഥിതിയാണെന്നും സർക്കാർ എല്ലാവരുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha