രാജ്യത്തെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎ സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ജനസാഗരത്തിനു മുന്നില്‍ ബംഗാള്‍ കിടുങ്ങി

രാജ്യത്തെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎ സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനസാഗരത്തിനു മുന്നില്‍ ബംഗാള്‍ കിടുങ്ങി. മമതയുടെ സംഘാടക വൈഭവത്തിന്റെ തെളിവായ മഹാറാലി.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി. ജെ. പിക്കും വെല്ലുവിളിയായി വിശാലപ്രതിപക്ഷ ഐക്യം ഉരുത്തിരിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷറാലി ജനലക്ഷങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ ശക്തിപ്രകടനമായി മാറി. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച 'യുണൈറ്റഡ് ഇന്ത്യ റാലിയില്‍' ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിവിധ പ്രതിപക്ഷ കക്ഷികളുടെ ഇരുപതിലേറെ ദേശീയനേതാക്കള്‍ വേദി പങ്കിട്ടു. ഇടതുപക്ഷ പാര്‍ട്ടികളും ടി.ആര്‍.എസ്, എ ഡി.എം.കെ, ബി.ജെ.ഡി എന്നീ കക്ഷികളും മാത്രം വിട്ടുനിന്നു.
മോദിയുടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും, മോദി സര്‍ക്കാരിന്റെ കാലാവധി തീര്‍ന്നെന്നും, ബിജെപി ഭരണകാലത്ത് രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേദിയിലിരുത്തി മമത പറഞ്ഞു. ഇത് പ്രതിപക്ഷ ഐക്യമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കേണ്ട സമയമല്ല. അത് പിന്നീട് ചര്‍ച്ച ചെയ്യാം. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരാജയപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. വര്‍ഷങ്ങളായി രാജ്യത്തെ കൊള്ളയടിച്ച ബിജെപി ഇപ്പോള്‍ പിന്നോക്കം പോകുകയാണ്. എന്തു വാഗ്ദാനങ്ങള്‍ നല്‍കിയാലും അച്ഛാദിന്‍ ' തിരിച്ചുകിട്ടില്ല. റാലിയില്‍ പ്രസംഗിച്ച മമത പറഞ്ഞു. എന്നാല്‍ മമതയ്ക്ക് പ്രധാനമന്ത്രിപദത്തിനു പിന്തുണയുറപ്പിക്കാനുള്ള നീക്കമായാണ് ഇടതുപക്ഷം ഈ നീക്കത്തെ വിലയിരുത്തുന്നത്.
ബിജെപിയെ ഒഴിവാക്കി രാജ്യത്തെ രക്ഷിക്കൂ എന്നതാണ് ഇന്നു നടത്തിയ ചരിത്രപരമായ റാലിയുടെ സന്ദേശമെന്ന് മമത യോഗത്തിനുശേഷം ട്വിറ്ററില്‍ കുറിച്ചു.
ഏഴു ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് ഇന്നലെ രാവിലെ എട്ടു മണിയോടെ തന്നെ പ്രവര്‍ത്തകരെ കൊണ്ടു നിറ!ഞ്ഞിരുന്നു. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഉച്ചയ്ക്ക് 12ന് വേദിയില്‍ എത്തി. നേതാക്കള്‍ പ്രസംഗിച്ചു തുടങ്ങിയപ്പോഴും പ്രവര്‍ത്തകരുടെ ഒഴുക്ക് അവസാനിച്ചിരുന്നില്ല. 40 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തേ അവകാശപ്പെട്ടിരുന്നത്. വന്‍ ജന പങ്കാളിത്തം സംഘാടകരെ ഞെട്ടിച്ചു.ബി ജെ പിക്കും മോദിക്കുമെതിരെയുള്ള നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായി മമതയുടെ റാലി.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവെഗൌഡ, ബി.ജെ.പിയില്‍ കലാപക്കൊടി ഉയര്‍ത്തിയ മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, അരുണ്‍ ഷൂരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്!രിവാള്‍, എച്ച്.ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുന്‍ മുഖ്യമന്ത്രിമാരായ ശരദ് പവാര്‍, ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡി.എം.കെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ മമതയ്‌ക്കൊപ്പം വേദിയില്‍ അണിനിരന്നു.
കോണ്‍ഗ്രസ് അദ്ധ്യഷന്‍ രാഹുല്‍ഗാന്ധിയും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും റാലിക്ക് എത്തിയില്ലെങ്കിലും കത്തിലൂടെ പിന്തുണ അറിയിച്ചു. പ്രതിനിധികളായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് സിംഗ്‌വി എന്നിവരെ അയച്ചു.മായാവതി ബിഎസ്.പി പ്രതിനിധിയായി സതീഷ് ചന്ദ്രമിശ്രയെ അയച്ചു.
റാലിയില്‍ പ്രസംഗിച്ച നേതാക്കളെല്ലാം വരുന്ന തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെയും ബി. ജെ. പിയെയും അധികാരത്തില്‍ നിന്ന് പടിയിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യം അടിവരയിട്ട് പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha























