ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കർ; ലണ്ടനിലെ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷന്റെ ഓഫിസിൽ വച്ചുനടന്ന വെളിപ്പെടുത്തൽ ഭാരതത്തിന്റെ രാഷ്ട്രീയചക്രവാളത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു: വോട്ടെടുപ്പ് മെഷീനിലെ ക്രമക്കേട് രാജ്യം കണ്ട ഏറ്റവും വലിയ ചതിയോ?

ഭാരതത്തിന്റെ രാഷ്ട്രീയചക്രവാളത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന വിവാദത്തിനാണ് ലണ്ടനിലെ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷന്റെ ഓഫിസിൽ വച്ചുനടന്ന വെളിപ്പെടുത്തലോടെ തുടക്കമായിരിക്കുന്നത്. നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീൻ അഥവാ ഇ.വി.എം. ഇന്ത്യയില്‍ വര്‍ഷങ്ങളായി ഹാക്ക് ചെയ്യുന്നുണ്ടെന്നാണ് അമേരിക്കന്‍ ഹാക്കറായ സെയ്ദ് ഷുജ പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടനിലെ സദസ്സിനു മുമ്പാകെ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് വീഡിയോ കാണ്‍ഫറന്‍സിലൂടെ പ്രദര്‍ശിപ്പിച്ച ഷൂജ ഇന്ത്യയിൽ 2014 പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ ഇതു നടന്നിട്ടുണ്ടെന്നും പരസ്യമാക്കുകയായിരുന്നു.
അതായത്, രാജ്യത്ത് ഇന്ന് അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ച് അധികാരത്തില്‍ വന്നുവെന്നാണ് ആരോപണം. യാഥാര്‍ത്ഥ്യമെങ്കില്‍ നമ്മുടെ ജനാധിപത്യവ്യവസ്ഥയോടു ചെയ്ത മാപ്പര്‍ഹിക്കാത്ത അപരാധമായി അത് ചരിത്രത്തില്‍ രേഖപ്പെടും. തിരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി വോട്ടിങ് യന്ത്രം നിർമിക്കാറുള്ള ഇലക്ട്രോണിക്സ് കോർപറേഷൻ ഒാഫ് ഇന്ത്യയിൽ 2009 – 2014കാലത്ത് പ്രവർത്തിച്ചിരുന്നയാള്‍ എന്നാണ് ഷൂജ തന്നെ പരിചയപ്പെടുത്തിയിരിക്കുന്നത്. കൊലപാതകങ്ങളും വഞ്ചനകളുമുള്‍പ്പെടെ ഭരണകക്ഷിയായ ബിജെപി ഉള്‍പ്പെടുന്ന നിരവധി കുറ്റകൃത്യങ്ങളാണ് ഹാക്കര്‍ വെളിവാക്കിയിരിക്കുന്നത്. രാജ്യം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് ഷൂജ പറയുന്നത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അട്ടിമറി നടന്നു. യഥാര്‍ഥ തിരഞ്ഞെടുപ്പു ഫലമല്ല ലോകം അറിഞ്ഞത്. ക്രമക്കേടിനുള്ള മാർഗങ്ങളെക്കുറിച്ച് 2013 ജൂണില്‍ ഷൂജയോടും സംഘത്തോടും ഇസിഐഎല്ലിൽനിന്നു ചോദിച്ചിരുന്നു. അവര്‍ പ്രോഗ്രാം തയാറാക്കി കൊടുത്തു. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയാണ് സംഘവുമായി ചർച്ച നടത്തിയത്. പിന്നീട്, ക്രമക്കേട് നടന്നതായി തങ്ങള്‍ക്കു ബോധ്യമായതായി ഷൂജ പറയുന്നു. 2014 ഏപ്രിൽ 30ന് അവരുടെ മോഡുലേറ്ററിൽ വോട്ടിങ് യന്ത്രങ്ങളിലെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന്, ഇക്കാര്യം പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ബിജെപി നേതാക്കളെ ബ്ലാക്ക്മെയിൽ ചെയ്തു പണമുണ്ടാക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. അതനുസരിച്ച് 2014 മേയ് 12ന് ഹൈദരാബാദ് നഗരാതിര്‍ത്തിക്കു വെളിയില്‍ ഒരു ബിജെപി നേതാവിനെ കാണാൻ പോയി. അതിനിടയില്‍ നേതാവിന്റെ ആള്‍ക്കാര്‍ സംഘത്തിനു നേരെ വെടിവച്ചു. ഷൂജ ഒഴികെ എല്ലാവരും കൊല്ലപ്പെട്ടു. അടുത്ത ദിവസം ഹൈദരാബാദിലെ കിഷൻബാഹിൽ വർഗീയ കലാപമുണ്ടായി. അതിൽ മരിച്ചതായി ചിത്രീകരിച്ചത് തന്റെ സുഹൃത്തുക്കളെയാണെന്നാണ് ഈ ഹാക്കര്‍ പറയുന്നത്. മരണഭയം മൂലമാണ് ഇന്ത്യ വിട്ട് അമേരിക്കയില്‍ അഭയം പ്രാപിച്ചതെന്ന് ഷൂജ വെളിപ്പെടുത്തുന്നു.
വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയെക്കുറിച്ചുള്ള രഹസ്യം അറിയാവുന്നതുകൊണ്ടാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്ന വലിയ വെളിപ്പെടുത്തലാണ് ഷൂജയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ഇതിന്റെ തെളിവുകള്‍ അമേരിക്കയുടെ പക്കലുണ്ടെന്നും ഹാക്കര്‍ പറയുന്നു. ബിജെപിയില്‍ പരിഗണന ലഭിക്കാതായപ്പോൾ, ക്രമക്കേട് പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയ ഗോപിനാഥ് മുണ്ടെയെ വധിക്കുകയായിരുന്നുവെന്നാണ് ഹാക്കര്‍ പറയുന്നത്.
2014 ല്‍ കേന്ദ്രമന്ത്രിയായി ആഴ്ചകള്‍ക്കകമാണ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെടുന്നത്. വിമാനത്താവളത്തിലേക്കു പോകവേ അദ്ദേഹം യാത്ര ചെയ്തിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച എൻഐഎ ഉദ്യോഗസ്ഥൻ തൻസീൽ അഹമ്മദ് ഷൂജയോടു ക്രമക്കേടിന്റെ വിവരങ്ങൾ ചോദിച്ചിരുന്നു. കുറ്റപത്രം നൽകാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ആ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകള്‍ വാർത്തയാക്കാന്‍ ഗൗരി ലങ്കേഷ് തയാറായിരുന്നു. വോട്ടിങ് യന്ത്രത്തിനുള്ള കേബിൾ നിർമാണത്തെക്കുറിച്ച് അവർ വിവരാവകാശ പ്രകാരം ചോദിച്ചതിനുപിന്നാലെയാണ് അവരും കൊല്ലപ്പെട്ടതെന്ന് ഷൂജ എടുത്തു പറയുന്നുണ്ട്.
യു പി, മഹാരാഷ്ട്ര, ഗുജറാത്ത‌് തെരഞ്ഞെടുപ്പുകളിലും തിരിമറി നടന്നിട്ടുള്ളതായി ഷൂജ പറയുന്നു. പല നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇത‌് നടന്നിട്ടുണ്ട‌്. ദൽഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നടക്കാതിരുന്നതുകൊണ്ടാണ് ആം ആദ്മി പാർട്ടി ജയിച്ചതെന്നും ഷുജ പറയുന്നു. 2014 ലെ മുഖ്യ തെരഞ്ഞെടുപ്പ‌് കമീഷണറായിരുന്ന വി എസ‌് സമ്പത്തിനും ഇക്കാര്യമറിയാം എന്നാണ് ഹാക്കര്‍ പറയുന്നത്. ഇതിലെ വിവരങ്ങള്‍ അറിയാന്‍ പല രാഷ‌്ട്രീയ പാർടികളും സമീപിച്ചിട്ടുണ്ട‌്. എസ് പി, ബി എസ് പി പാർട്ടികൾ പലവട്ടം തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കർ വ്യക്തമാക്കി. ഇന്ത്യയിൽ നടന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ ഇ.വി.എം. ഹാക്ക് ചെയ്യപ്പെട്ടതിന്റെ തെളിവുകൾ തന്റെ കൈയില്‍ ഉണ്ടെന്നും അത് പരസ്യമാക്കാൻ തയാറാണെന്നും ഷുജ പറയുന്നു
അതേ സമയം, വോട്ടിങ് യന്ത്രത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തു വന്നിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന വാദം കമ്മീഷന്‍ ആവര്‍ത്തിച്ചു. തിരിമറി നടത്താൻ സാധിക്കില്ല. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണു പാലിക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശവാദം.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവന്നിരിക്കുന്ന ഈ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ആഘാതങ്ങള്‍ക്കു കാരണമാകും. ഇ.വി.എം.യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് വര്‍ഷങ്ങളായി പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതാണ്. അപ്പോഴൊക്കെ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും അതിനെ പരിഹസിച്ചു തള്ളുകയായിരുന്നു. ഇനി അങ്ങനെ ലാഘവത്തോടെ ഒഴിഞ്ഞുമാറാന്‍ കഴിയുമെന്നു തോന്നുന്നില്ല. ലോകസഭാ തിരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം അവശേഷിക്കേ, തങ്ങളെ വീണ്ടും കബളിപ്പിക്കുവാനാണോ പോളിങ് ബൂത്തിലേക്കു പറഞ്ഞുവിടുന്നതെന്ന ഇന്ത്യയിലെ ജനകോടികളുടെ ചോദ്യത്തോട് ഇന്ത്യന്‍ ഭരണകൂടത്തിനു പ്രതികരിച്ചേ മതിയാകൂ.
https://www.facebook.com/Malayalivartha























