ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ അട്ടിമറി; യു.എസ് ഹാക്കര്‍ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം; ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ പരിശോധിച്ച ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യം

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടന്നുവെന്ന് ആരോപണം ഉന്നയിച്ച യു.എസ് ഹാക്കര്‍ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ പരിശോധിച്ച ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്‍ കത്ത് നല്‍കുകയായിരുന്നു. ഹാക്കത്തോണ്‍ നടന്ന സാഹചര്യം എങ്ങനെയാണെന്നും ഹാക്കറുടെ മൊഴികളും പരിശോധിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഹാക്കര്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഇതുവരെ ഒരു ഏജന്‍സിയും തയ്യാറായിട്ടില്ലെന്നാണ് വിവരം.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഇന്ത്യയില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ഹാക്കറുടെ വെളിപ്പെടുത്തല്‍ രാജ്യം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഇക്കാര്യം അറിയാമായിരുന്ന നിരവധി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപാതകങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഏറെ വിവാദങ്ങളുണ്ടാക്കി. വോട്ടിംഗ് യന്ത്രങ്ങളുടെ രൂപകല്‍പ്പനയില്‍ പങ്കെടുത്തയാളെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തെത്തിയ സെയിദ് ഷുജാ എന്നയാളാണ് വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍. അതേസമയം, ഇയാളുടെ വെളിപ്പെടുത്തലുകളില്‍ പലതിനും മതിയായ തെളിവുകളില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള ചില പൊരുത്തക്കേടുകള്‍ പരിശോധിക്കാം.
2014ല്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ താന്‍ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഒഫ് ഇന്ത്യയുടെ ജീവനക്കാരനായിരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. ഇതിനിടയില്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടക്കുന്നുവെന്ന് മനസിലാക്കിയ താനും സംഘവും ബി.ജെ.പി നേതാക്കളില്‍ നിന്ന് പണം തട്ടാനായി ഒരു പാര്‍ട്ടി നേതാവുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇതിന് വേണ്ടി പോകുമ്പോള്‍ ഹൈദരാബാദില്‍ വച്ച് നടന്ന കലാപത്തില്‍ തന്റെ സംഘാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഈ കലാപം ബി.ജെ.പി പദ്ധതിയിട്ടതാണെന്നും ഹാക്കര്‍ ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യം തെളിയിക്കുന്ന യാതൊരു റിപ്പോര്‍ട്ടുകളും ഇതുവരെ ലഭിച്ചിട്ടില്ല.
തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നത് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗോപിനാഥ് മുണ്ടേക്ക് അറിയാമായിരുന്നുവെന്നാണ് അടുത്ത ആരോപണം. ഇക്കാര്യം വെളിപ്പെടുത്താനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യ പൊതുചടങ്ങിലേക്ക് പോകുന്നതിനിടെ 2014 ജൂണ്‍ മൂന്നിനാണ് മുണ്ടേ കാര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്. മുണ്ടേയുടെ മരണം അന്വേഷിച്ച തന്‍സി അഹമ്മദ് എന്ന എന്‍.ഐ.എ ഓഫീസര്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാനിരിക്കെ കൊല്ലപ്പെട്ടുവെന്നും ഹാക്കര്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മുണ്ടേയുടെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹാക്കറുടെ ആരോപണം രാഷ്ട്രീയ നാടകമാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
ഹൈദരാബാദിലെ ആക്രമണത്തിന് ശേഷം താന്‍ അമേരിക്കയില്‍ അഭയം തേടിയെന്നാണ് ഹാക്കറുടെ അവകാശവാദം. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്തിയെന്ന് തെളിയിക്കുന്ന രേഖകള്‍ താന്‍ അധികാരികളെ കാണിച്ചതിന് ശേഷമാണ് അമേരിക്കയില്‍ അഭയം ലഭിച്ചതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ അഭയം നല്‍കുന്നതിനെ സംബന്ധിച്ച് അമേരിക്കന്‍ കുടിയേറ്റ നയത്തില്‍ വ്യവസ്ഥയില്ലെന്നാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യം വിശ്വാസയോഗ്യമല്ല.
അതേസമയം, വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്ന അമേരിക്കന്‍ സൈബര്‍ വിദഗ്ദ്ധന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്നും അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വെളിപ്പെടുത്തലുണ്ടായ ലണ്ടനിലെ വാര്‍ത്തസമ്മേളനത്തില്‍ പാര്‍ട്ടി നേതാവ് കപില്‍ സിബല്‍ പങ്കെടുത്തത് വ്യക്തിപരമായാണെന്നും വക്താവ് അഭിഷേക് സിംഗ്വി ന്യൂഡല്‍ഹിയില്‍ പറഞ്ഞു. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും നിരന്തരം ആവശ്യപ്പെടുന്ന, 50 ശതമാനം വിവിപാറ്റ് പരിശോധിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുന്നുവെന്നും ഇത് വോട്ടുയന്ത്രത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉറപ്പാക്കാന്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പരിശോധിക്കാതെ ഇതിനെ പിന്തുണക്കാനോ തള്ളിക്കളയാനോ എനിക്ക് കഴിയില്ല. അതുകൊണ്ട് സമഗ്രമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. '' -സിങ്‌വി മാദ്ധ്യമങ്ങളോടു പറഞ്ഞു.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്തം കാണിച്ചുവെന്ന് അമേരിക്കന്‍ സൈബര്‍ വിദഗ്ദ്ധന്‍ സൈദ് ഷൂജയാണ് വെളിപ്പെടുത്തിയത്. മോഡുലേറ്റര്‍ ഉഫയോഗിച്ചാണ് ഇവിഎം ഹാക്ക് ചെയ്‌തെന്നും ഷൂജ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























