ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തികത്തട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നതോടെ പൊതു മേഖലാ ബാങ്കുകളുടെ ചിത്രം കൂടുതല്‍ ദയനീയമാവുന്നു

ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തികത്തട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നതോടെ പൊതു മേഖലാ ബാങ്കുകളുടെ ചിത്രം കൂടുതല്‍ ദയനീയമാവുകയാണ്. ഇന്ത്യയിലെ പ്രധാന ഭവന വായ്പാ കമ്പനിയായ DHFL എന്ന ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷനാണ് പൊതുമേഖലാ ബാങ്കുകളില്‍നിന്ന് 31,000 കോടി രൂപ കവര്‍ന്നെടുത്തിരിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ കോബ്ര പോസ്റ്റ് നടത്തിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ് ഈ കൊടുംകുറ്റകൃത്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കോബ്രാ പോസ്റ്റിന്റെ എഡിറ്റര്‍ അനിരുദ്ധ് ബാഹലിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിശദീകരിച്ചത്.
അവര്‍ അവതരിപ്പിച്ച കണക്കുകള്‍ മുഖവിലയ്‌ക്കെടുത്താല്‍, നോട്ടു നിരോധനവും മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പിഴയുമൊക്കെയായി സാധാരണക്കാരനെ ഊറ്റിയെടുക്കുന്ന പണമൊക്കെയും കോടീശ്വരന്മാര്‍ക്ക് തട്ടിക്കൊണ്ടുപോകുവാന്‍ തുറന്നിട്ടുകൊടുത്തരിക്കുകയാണ് നമ്മുടെ പൊതുമേഖലാ ബാങ്കുകളെന്ന് വ്യക്തമാകും.
തട്ടിയ പണത്തില്‍ നിന്നും ബിജെപിക്ക് സംഭാവനയായി നല്‍കിയത് 20 കോടി രൂപയാണെന്ന് കോബ്രാ പോസ്റ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ബിജെപി ചൂട്ടുപടിച്ചുകൊടുത്ത് ഇന്ത്യയില്‍ നിന്നു ശതകോടികള്‍ വെട്ടിച്ചുകടത്തിയ വമ്പന്‍ കമ്പനികളുടെ കണക്കിലെ ഏറ്റവും അവസാനത്തെ കണ്ണിയാകും ഉഒഎഘ.
2015 നും 18നും ഇടയിലുള്ള കാലയളവില്‍ 32 ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നുമാണ് കോടികള്‍ തട്ടിയിരിക്കുന്നത്. അവയില്‍ എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകള്‍ക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. എസ്.ബി.ഐ 11,000 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 4000 കോടി രൂപയുമാണ് വായ്പ നല്‍കിയത്. മഹാരാഷ്ട്രയിലെ ചേരി വികസനത്തിനെന്ന പേരിലാണ് എസ്ബിഐ വായ്പ നല്‍കിയിരിക്കുന്നത്. ഒരു ഈടും ഇല്ലാതെയാണ് വായ്പ നല്‍കിയത്. തട്ടിപ്പു നടത്തിയ കടലാസ് കമ്പനികളുടെ പേരില്‍ തന്നെ പണം വിദേശത്തേക്ക് കടത്തിയതായാണ് കോബ്രാ പോസ്റ്റിനു കിട്ടിയ വിവരം.
കടലാസുകമ്പനികളുടെ പേരിലാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഡി.എച്ച്.എഫ്.എല്‍ പ്രമോട്ടര്‍മാരായ കപില്‍ വാധ്വാന്‍, അരുണ്‍ വാധ്വാന്‍, ധീരജ് വാധ്വാന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഇത്രയും ഭീമമായ തുക കൈപ്പറ്റിയ കടലാസ് കമ്പനികള്‍. പണം നല്‍കിയ ഈ കമ്പനികള്‍ക്കൊന്നും പേരിന് പോലും ആസ്തിയില്ലെന്നാണ് കോബ്രാ പോസ്റ്റ് അന്വേഷണത്തില്‍ കണ്ടെത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്രയും ഭീമമായ തുക തിരിച്ചുപിടിക്കുന്നതിന് റവന്യൂ റിക്കവറിപോലും സാധ്യമാകില്ല.
വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടാനുള്ള സര്‍ഫാസി നിയമം ഉപയോഗിച്ചും ഈ കടലാസുകമ്പനികളില്‍നിന്ന് തുക തിരിച്ചുപിടിക്കല്‍ അസാധ്യമാണ്. അതായത്, പണം തിരികെ ഈടാക്കാന്‍ ഒരു സാഹചര്യവും നിലവിലില്ല, ഡി.എച്ച്.എഫ്.എല്‍ എന്ന സ്ഥാപനം യാതൊരു പരിക്കുമില്ലാതെ ഇവിടെ നിലനില്‍ക്കും. മറ്റ് പല കേസിലും സംഭവിച്ചതോടെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടമായി ഇത് എഴുതിത്തള്ളും. പൊളിയുന്ന ബാങ്കിന്റെ ഉള്ളുകള്ളി അറിയാതിരിക്കാന്‍ മറ്റ് ബാങ്കുകളുമായി ലയിപ്പിച്ച് തല്‍ക്കാലം രക്ഷപെടും. പക്ഷേ, അധികകാലം ഈ കുതന്ത്രം നീണ്ടുപോകില്ല. ബാങ്കുകള്‍ അനിവാര്യമായ പതനത്തിലേക്കു കൂപ്പുകുത്തുമ്പോള്‍ ആ വലിയ ഭാരം താങ്ങാന്‍ ഇന്ത്യയ്ക്കു കഴിയാതെ വരും. ഇന്ത്യ തകര്‍ന്നടിയാന്‍ കാരണമാകുന്ന സാമ്പത്തിക ത്തട്ടിപ്പുകളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ് കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കണ്ടുപിടിക്കേണ്ട ഏറെ സംഗതികള്‍ ഇനിയുമുണ്ടത്രേ. അതുകൂടി വരുന്നതോടെ ഈ തട്ടിപ്പിന്റെ ഭീകരത കൂടുതല്‍ തുറന്നുവരും.
31,000 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടന്ന വാര്‍ത്ത ഓഹരി വിപണിയിലും ചലനങ്ങള്‍ സൃ!ഷ്ടിച്ചു. ഡി.എച്ച.എഫ്.എല്‍ ഓഹരികളുടെ വില 11 ശതമാനം കൂപ്പുകുത്തിയതായാണ് വിവരം. പക്ഷേ, എപ്പോഴുമെന്ന പോലെ ഈ വാര്‍ത്തയും ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷമാകും. മതജാതി വികരങ്ങളും വിദ്വേഷങ്ങളും പടര്‍ത്തിയാണ് എല്ലായിപ്പോഴും ഇത്തരം തട്ടിപ്പ്കഥകളെ മറച്ചുവയ്ക്കാറ്. ഇവിടെയും അതുതന്നെ നടക്കുമെന്ന് നിരീക്ഷര്‍ ചൂണ്ടിക്കാട്ടുന്നു.
"
https://www.facebook.com/Malayalivartha
























