1959 ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് കോണ്‍ഗ്രസ് ; ചരിത്രം പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ചരിത്രം പറയുന്നവര്‍ എന്നാണ് സിപിഎമ്മിനെക്കുറിച്ച് പൊതുവേ ബിജെപിയ്ക്കുള്ള വിമര്‍ശനം. എന്തിനും ഏതിനും അവര്‍ ചരിത്രം പറഞ്ഞുകളയും. എങ്ങനെ ഇതൊക്കെ ഓര്‍ത്തുവയ്ക്കുന്നു എന്നു തോന്നിപ്പോകും. ഇപ്പോള്‍ കടുവയെ കിടുവ പിടിച്ചു എന്ന മട്ടിലായിരിക്കുന്നു കാര്യങ്ങള്‍. ഇപ്പോള്‍ ചരിത്രം പറഞ്ഞത് നരേന്ദ്ര മോദിയാണ്. ഓര്‍മ്മിപ്പിച്ചത് സിപിഎമ്മിനെയും.
ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സീറ്റ് ധാരണയ്ക്കു ചര്‍ച്ച നടക്കുന്നതായുള്ള വാര്‍ത്തകളാണ് ഉപദേശത്തിന് ആധാരം. 1959 ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് കോണ്‍ഗ്രസ് ആണ് എന്നായിരുന്നു ആ ഓര്‍മ്മപ്പെടുത്തല്‍. ആ കോണ്‍ഗ്രസുമായാണോ നിങ്ങള്‍ ബംഗാളില്‍ ധാരണയ്ക്ക് ശ്രമിക്കുന്നത് എന്നായിരുന്നു മോദിയുടെ ചോദ്യം. അത് സിപിഎമ്മിനെ ദോഷമേ വരുത്തൂ എന്നാണ് മോദിയുടെ നിലപാട്.
ലോകസഭയിലാണ് മോദി ഈ പരാമര്‍ശം നടത്തിയത്. കേരളത്തില്‍ കണ്ണെടുത്താല്‍ പരസ്പരം കണ്ടുകൂടാത്ത സിപിഎമ്മും കോണ്‍ഗ്രസും എങ്ങനെ ബംഗാളില്‍ ഒരുമിച്ചുനില്‍ക്കും എന്നും അദ്ദേഹം ചോദിക്കുന്നു. കേരളത്തില്‍ ഉള്‍പ്പെടെ പരസ്പരം കണ്ടുകൂടാത്തവര്‍ സഖ്യത്തിനൊരുങ്ങുന്നുവെന്നും വിശാലസഖ്യം അധികാരത്തിലെത്താന്‍ പോകുന്നില്ലെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ചയായിരുന്നു വേദി.
കോണ്‍ഗ്രസിനെതിരെ അതിശക്തമായ ആക്രമണമാണ് മോദി ലോകസഭയില്‍ നടത്തിയത്. ഭരണഘടനാസ്ഥാപനങ്ങളെ തകര്‍ത്ത ചരിത്രം കോണ്‍ഗ്രസിനാണുളളതെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനിടയിലാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ട കാര്യവും സൂചിപ്പിച്ചത്. കോണ്‍ഗ്രസ് ഭരിച്ച 55 വര്‍ഷവും താന്‍ ഭരിച്ച 55 മാസവും താരതമ്യം ചെയ്യാന്‍ മോദി കോണ്‍ഗ്രസുകാരോട് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്ത് ഏകാധിപത്യരീതിയില്‍ സംസ്ഥാനങ്ങളെ പലതവണ പിരിച്ചുവിട്ട കോണ്‍ഗ്ഗസ് ചരിത്രമാണ് മോദി സൂചിപ്പിച്ചത്. അതിനെ വിമര്‍ശിച്ച മോദി കേരളത്തിലെ ബിജെപി നേതാക്കന്മാരെക്കൂടി ആണെന്നു തോന്നുന്നു വിമര്‍ശിച്ചത്. കാരണം, അവരാണല്ലോ കഴിഞ്ഞ കുറേ മാസങ്ങളായി കേരള സര്‍ക്കാരിനെ പിരിച്ചുവിട്ടുകളയും എന്ന് ഇവിടെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അമിത് ഷായെ കൊണ്ടുവന്ന് വലിച്ച് താഴെ ഇടും എന്നുവരെ പറയിച്ചതും അതിനുള്ള തടി ഈ ശരീരത്തിനില്ല എന്ന് പിണറായിയെക്കൊണ്ട് തിരിച്ചടിപ്പിച്ചതും. എന്തായാലും, അതൊക്കെ തെറ്റായിപ്പോയി എന്നാണ് മോദിയുടെ ലോകസഭാ പ്രസംഗം ഓര്‍മമിപ്പിക്കുന്നത്.
അതേസമയം, ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സീറ്റ് ധാരണയിലെത്താനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നോട്ടു പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ സീതാറാം യച്ചൂരിയും രാഹുല്‍ ഗാന്ധിയും പലതവണ മുഖാമുഖം കണ്ടു എന്നും സൂചനയുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് മമതാ ബാനര്‍ജിയുമായുള്ള സഖ്യമാണ് വേണ്ടതെന്ന അഭിപ്രായമുണ്ടെങ്കിലും രാഹുലിന് സിപിഎം ധാരണയോടാണ് ആഭിമുഖ്യമെന്ന് അറിയുന്നു. രാഹുല്‍ കുറച്ചുനാളായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന കര്‍ഷകസ്‌നേഹം എന്ന ഇമേജ് കൂടുതല്‍ ബലപ്പെടുത്താന്‍ സിപിഎമ്മുമായുള്ള ചങ്ങാത്തം ഗുണം ചെയ്യുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍, കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണയെ സിപിഎമ്മിലെ ഒരു പ്രബല വിഭാഗം എതിര്‍ക്കുന്നത് ഈ സഖ്യത്തിന് വിലങ്ങുതടി ആകുന്നുണ്ട്. ബംഗാളിലെ സമീപകാലത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് അവര്‍ ഓര്‍മ്മിപ്പിക്കുന്നത്. തൃണമൂലും ബീജേപിയും നടത്തിയ റാലികള്‍ക്ക് കല്‍ക്കത്തയിലെ ബ്രിഗേഡിയര്‍ ഗ്രൌണ്ട് നിറയ്ക്കാനായില്ല. പക്ഷേ, കഴിഞ്ഞ ആഴ്ച സിപിഎം നടത്തിയ റാലിയില്‍ മൈതാനം നിറഞ്ഞുകവിയുന്ന തരത്തിലായിരുന്നു പങ്കാളിത്തം. ആ വാര്‍ത്തയുടെ തിളക്കം തമസ്‌കരിക്കാനുനുള്ള ശ്രമം കൂടിയായിരുന്നു റാലി നടന്ന് മണിക്കൂറുകള്‍ക്കകം സിബിഐയെ തടഞ്ഞ് സൃഷ്ടിച്ച നാടകം കൊണ്ട് മമത ഉദ്ദേശിച്ചതെന്നും സംസാരമുണ്ട്. സിപിഎമ്മിന്റെ ഈ മുന്നേറ്റത്തെ വോട്ടാക്കി മാറ്റി വ്യക്തിത്വം നിലനിര്‍ത്തി മുന്നോട്ടു പോകുന്നതിനു പകരം കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നത് ആത്മഹത്യാപരം ആയിരിക്കുമെന്നാണ് അതിനെ എതിര്‍ക്കുന്നവരുടെ വാദം. കോണ്‍ഗ്രസിന്റെ പഴയകാല കമ്യൂണിസ്റ്റ് വിരുദ്ധ ചരിത്രം മോദിയെക്കൊണ്ടുവരെ പറയിക്കണോ എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്.
എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നിനെ എതിര്‍ത്ത് ജനാധിപത്യവാദിയാകാനുള്ള ശ്രമമാണ് മോദി നടത്തിയെതന്നും നിരീക്ഷണമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും കര്‍ഷക സ്‌നേഹം, ജനാധിപത്യസ്‌നേഹം, മനുഷ്യസ്‌നേഹം ഇവ മോദിയില്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha