മോദിയുടെ കള്ളങ്ങൾ പൊളിയുന്നു ; റഫാൽ ഇടപാടിൽ പ്രധാമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയതായി റിപ്പോർട്ട്; പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന്റെ തെളിവ് പുറത്ത്
റഫാൽ ഇടപാടിൽ പ്രധാമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന്റെ തെളിവ് പുറത്ത്. 2015 നവംബറിൽ പ്രതിരോധ സെക്രട്ടറി വഴിവിട്ട ഇടപാടിനെ എതിർത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്‍റെ വിവരങ്ങൾ ഒരു ദേശീയ മാധ്യമം പുറത്തുവിടുകയായിരുന്നു.. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റഫാല്‍ ഇടപാടിനെ വലിയ രാഷ്ട്രീയ ആയുധമാക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും എസ്.കെ ശര്‍മ്മയുടെ കുറിപ്പിൽ നിഷ്കർഷിക്കുന്നു.
മുപ്പത്തിയാറ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാൻസിൽ പ്രഖ്യാപിച്ച ഉടനാണ് ചർച്ചകൾ നടത്തുന്നത്. ഡെപ്യൂട്ടി എയർമാർഷലിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഫ്രഞ്ച് സർക്കാരുമായി ചർച്ചകൾ നടത്തിയിരുന്നത്. 2015 ഓക്ടോബർ 23 ന് ഫ്രഞ്ച് സംഘത്തലവൻ ജനറൽ സ്റ്റീഫൻ റെബ് എഴുതിയ കത്തിലാണ് വിവരങ്ങൾ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്‍റ് സെക്രട്ടറി ജാവേദ് അഷ്റഫും ഫ്രെഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡ്വൈസർ ലൂയിസ് വാസിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള കത്തിലെ പരാമർശമാണ് സമാന്തര ചർച്ചകളിലേക്ക് വിരൽ ചൂണ്ടിയത്.
ജനറൽ റബ്ബിന്‍റെ കത്ത് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇത്തരം ചർച്ചകൾ തങ്ങളുടെ ശ്രമങ്ങൾ ദുർബലപ്പെടുത്തുകയാണെന്നും ഇത് ഒഴിവാക്കണമെന്നും പ്രതിരോധ സെക്രട്ടറി അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന് അയച്ച കത്തിൽ പറയുന്നു.
കുറച്ചുനാള്‍ മുമ്പുവരെ ധനകാര്യ വിദഗ്ദ്ധന്മാരുടെയും രാഷ്ട്രീയ ബുദ്ധിജീവികളുടെയും മാത്രം ചര്‍ച്ചാവിഷയമായിരുന്ന റഫാല്‍ ആയുധക്കച്ചവടം ഇന്ന് ഏതൊരിന്ത്യാക്കാരന്റെയും വൈകാരികവിഷയമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന നിരവധി പ്രത്യാഘാതങ്ങള്‍ ഈ അഴിമതിക്കു പിന്നില്‍ ഒളിഞ്ഞുകിടക്കുന്നതിന്റെ പുതിയ തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി ഹിന്ദു പത്രം വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്ന വിവരങ്ങളില്‍ ഒന്ന് ആ ഇടപാടില്‍ ഇന്ത്യയ്ക്ക് സഹിക്കേണ്ടിവരുന്ന ഭീമമായ സാമ്പത്തിക ബാധ്യതയെക്കുറിച്ചാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കരാര്‍ റദ്ദ് ചെയ്ത് നരേന്ദ്ര മോദി നിര്‍മ്മിച്ച പുതിയ കരാറിലൂടെ 41 ശതമാനം അധികവിലയാണ് രാജ്യം ഫ്രഞ്ച് ആയുധക്കമ്പനിയായ ദസോള്‍ട്ടിന് നല്‍കേണ്ടിവരുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് റാഫേൽ ഇടപാട് വജ്രായുധം തന്നെയാണ്. ഇടപാടിനെ നിരന്തരം ചോദ്യം ചെയ്ത രാഹുല്‍ഗാന്ധിയെ സ്ത്രീവിരുദ്ധനാക്കി വിവാദമുണ്ടാക്കി വിഷയം മാറ്റാനാണ് ബിജെപി ഇത്രയും നാൾ ശ്രമിച്ചത്. അന്നേ രാഹുല്‍ പറഞ്ഞതാണ്, ഇതുകൊണ്ടൊന്നും അഴിമതി മൂടിവയ്ക്കാന്‍ ആകില്ലെന്ന്. ഇപ്പോള്‍ ഹിന്ദുവിന്റെ വെളിപ്പെടുത്തലോടെ റഫാല്‍ ഇടപാട് വീണ്ടും രാജ്യമനസ്സാക്ഷിയുടെ നീറുന്ന ചോദ്യമായി കടന്നുവന്നിരിക്കുന്നു. റഫാല്‍ ഇടപാടിനെ സംബന്ധിച്ച ചര്‍ച്ച കൂടുതല്‍ പ്രതിപക്ഷ സഹകരണത്തിനു സഹായകമാകുന്നതും മോദിയെ പ്രതികൂലമായി ബാധിക്കും. തീരുമെന്നു കരുതിയ ഇടത്തുനിന്നാണ് ഓരോ തവണയും രഫാല്‍ വിവാദം കൂടുതല്‍ തെളിവുകളോടെ തിരിച്ചുവരുന്നത്.
90 വിമാനങ്ങൾ വ്യോമസേനയ‌്ക്ക‌് നിഷേധിക്കുക വഴി രാജ്യസുരക്ഷയെയാണ‌് മോഡി സർക്കാർ അപകടത്തിലാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതാവ് ചിദംബരം പ്രതികരിച്ചത്. ദസോൾട്ടിന‌് ഉയർന്ന വില നൽകുന്നതിനെ ചർച്ചാ സംഘത്തിലെ മൂന്ന‌് ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നതായി ഹിന്ദു വെളിപ്പെടുത്തിയിരുന്നു, അവരെ ചിദംബരം അഭിനന്ദിച്ചു. എല്ലാ തർക്ക വിഷയങ്ങളിലും ആ ഉദ്യോഗസ്ഥര്‍ വിയോജിപ്പ‌് രേഖപ്പെടുത്തി. 4–-3 എന്ന വോട്ടിങ‌് നിലയിലാണ‌് വിലയടക്കം ഓരോ വിഷയവും അംഗീകരിക്കപ്പെട്ടത‌്. മറ്റൊരു പ്രതിരോധകരാറിലും കേട്ടുകേൾവിയില്ലാത്ത കാര്യമാണിതെന്ന് ചിദംബരം എടുത്തു പറഞ്ഞു. റഫേൽ ഇടപാട‌് ജെപിസി അന്വേഷിച്ചേ തീരൂ. ഇത‌് കോടതിയോ മറ്റോ തീരുമാനിക്കേണ്ട കാര്യമല്ല. ജെപിസി അന്വേഷണമെന്ന ആവശ്യത്തില്‍ കോൺഗ്രസ‌് ഉറച്ചുനില്‍ക്കുന്നതായി ചിദംബരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha