മോദി പ്രഭാവത്തിന് ഭീക്ഷണിയായി 117 മണ്ഡലങ്ങള്‍; കര്‍ണാടക, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഈ മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യം മാറിയതും പുതിയ പ്രതിപക്ഷ മുന്നണികള്‍ രൂപീകരിക്കപ്പെട്ടതും തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീക്ഷണിയായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച 117 മണ്ഡലങ്ങൾ. കര്‍ണാടക, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഈ മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യം മാറിയതും പുതിയ പ്രതിപക്ഷ മുന്നണികള്‍ രൂപീകരിക്കപ്പെട്ടതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. എന്‍ഡിഎ മുന്നണിയിലെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്കും പ്രതിപക്ഷത്തെ പുതിയ സഖ്യങ്ങളും ബിജെപിക്ക് കനത്ത തലവേദനയാണ് ഇവിടങ്ങളില്‍ സൃഷ്ടിക്കുന്നത്.
പ്രമുഖ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സൂയ്‌സ്സെ ശേഖരിച്ച കണക്കുകള്‍ പ്രകാരം 2014-ല്‍ ബിജെപി നേരിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളില്‍ 73 എണ്ണത്തിലും 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഭൂരിപക്ഷം. 10 ശതമാനത്തിന് തൊട്ടുമുകളില്‍ ഭൂരിപക്ഷമുള്ള ബാക്കി 44-ല്‍ 34 സീറ്റുകള്‍ ഉത്തര്‍പ്രദേശിലും 10 സീറ്റുകള്‍ കര്‍ണാടകയിയിലും ഝാര്‍ഖണ്ഡിലുമാണ്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളുമായുണ്ടാക്കിയ സഖ്യം സജീവമായി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.
എന്നാല്‍ ഇവിടങ്ങളിലെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തവണ സഖ്യത്തില്‍ മത്സരിക്കുന്നു എന്നതാണ് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. 2014-ല്‍ ഒറ്റയ്‌ക്കൊറ്റക്ക് മത്സരിച്ച സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും യുപിയിലും കര്‍ണാടകത്തില്‍ ജെഡിഎസും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിക്കുന്നു. ജാര്‍ഖണ്ഡില്‍ പ്രദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേ സമയം 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ 161 ലും 20 ശതമാനത്തിന് മുകളില്‍ ഭൂരിപക്ഷത്തിനാണ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും ബിജെപി സ്ഥാനാര്‍ഥികളുമാണ്.
കണക്കുകൾ അനുസരിച്ച് ഏതാണ്ട് 13 കോടി വോട്ടര്‍മാര്‍ ഇത്തവണ തങ്ങളുടെ ആദ്യ സമ്മതിദാന അവകാശം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഈ വോട്ടര്‍മാര്‍ ഏത് രീതിയില്‍ ചിന്തിക്കുമെന്നത് തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തമിഴ്നാട്ടില്‍ അണ്ണാ എ.ഡി.എംകെയുമായും മറ്റ് സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുമായും ബി.ജെ.പി നീക്കുപോക്കുകള്‍ നടത്തിയാല്‍ ഈ സമവാക്യങ്ങളെല്ലാം മാറാമെന്നും രാഷ്ട്രീയ വിദഗ്‌ദ്ധര്‍ പറയുന്നു.
അതേസമയം പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധം നിലനില്‍ക്കുന്ന വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്നുമുണ്ട്. രാജ്യത്തേക്ക് കുടിയേറിയ മുസ്‌ലിങ്ങളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത് അസമിൽ ബിജെപിക്ക് തിരിച്ചടിയാകുകയാണ്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് കുടിയേറിയ മുസ്‌ലിങ്ങളല്ലാത്തവർക്കാണ് ഇന്ത്യൻ പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബില്ലാണ് പാസാക്കിയത്. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനിടെയാണ് സർക്കാർ ലോക്സഭയിൽ ബിൽ പാസാക്കിയത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ ബില്ലിനെ എതിർത്ത് രംഗത്തെത്തിയിരുന്നു.
പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ആസാമിൽ നിന്നുള്ള അസം ഗണ പരിഷത്ത് (എ.ജി.പി) എൻ.ഡി.എ വിട്ടിരുന്നു. പൗരത്വ ബില്ലിന്റെ പേരിൽ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം നടക്കുമ്പോൾ ബി.ജെ.പി അത്കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എ.ജി.പി പ്രസിഡന്റും കൃഷി മന്ത്രിയുമായ അതുൽ ബോറ അരോപിച്ചു. പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചത് മുതൽ സംസ്ഥാനത്ത് വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. അതേസമയം, ബിൽ അസമിലെ ജനങ്ങൾക്കെതിരെയാണെന്ന ആരോപണം ശരിയല്ലെന്ന് മന്ത്രി രാജ്നാഥ് സിംഗ് സഭയിൽ പറഞ്ഞു. ഇത്തരത്തിൽ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ഭരണകക്ഷിയായ ബിജെപിക്കുള്ള പിന്തുണ അസം ഗണപരിഷത് പാർട്ടി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ബില്ലിനെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്. ലോക്‌സഭയില്‍ ബില്‍ പാസാക്കുകയാണെങ്കില്‍ സംസ്ഥാനം സ്തംഭിപ്പിക്കുമെന്ന് ചില സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ തുടങ്ങി മുപ്പതോളം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുമ്ബ് എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ കൂടി നടത്തി വോട്ടര്‍മാരെ കയ്യിലെടുക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha